India

ബംഗാളിലെ കുടുംബത്തിന്റെ 12 വര്‍ഷത്തെ ഇരുട്ടിന് 12 ദിവസം കൊണ്ട് അറുതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പുരുലിയ (കൊല്‍ക്കൊത്ത): ബംഗാളിലെ പുരുലിയ ജില്ലയിലെ ലൗലാദ ഗ്രാമത്തില്‍ സൈക്കിള്‍ മെക്കാനിക്കായ കൃഷ്ണ ബൗരിയും കുടുംബവും കഴിഞ്ഞ 12 വര്‍ഷമായി വൈദ്യുതി ഇല്ലാതെ ഇരുട്ടിലാണ് കഴിഞ്ഞിരുന്നത്. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ജനതാ ദര്‍ബാറിനെ സമീപിച്ചതോടെയാണ് കുടുംബത്തിന്റെ ദീര്‍ഘകാലത്തെ കാത്തിരിപ്പിന് അറുതിയായത്.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് വൈദ്യുതി വകുപ്പ് തന്റെ വീട്ടിലേക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നത് അയല്‍വാസികള്‍ തടഞ്ഞതായി കൃഷ്ണബൗരി ആരോപിച്ചു. വൈദ്യുതി കണക്ഷനുവേണ്ടി നിരന്തരം ബന്ധപ്പെട്ടിരുന്നുവെങ്കിലും ശ്രമം വിഫലമായിരുന്നു. മുന്‍ സര്‍ക്കാറിന്റെ ഭരണത്തില്‍ നിരവധി തവണ സമീപിച്ചിരുന്നുവെങ്കിലും ഫലം കണ്ടില്ല. 12 വര്‍ഷം വൈദ്യുതി ഇല്ലാതെ കുടുംബം  ജീവിക്കുകയായിരുന്നു.

സുവേന്ദു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പരാതിയുമായി കൃഷ്ണബൗരിയുടെ ഭാര്യ കല്‍പ്പന ബൗരി മകളോടൊപ്പം ജൂലൈ 13 ന് മുഖ്യമന്ത്രിയുടെ ജനതാ ദര്‍ബാറില്‍ (പരാതി പരിഹാരസെല്‍) നിവേദനം കൊടുത്തു. പരാതി ലഭിച്ച ഉടന്‍ ജനതാ ദര്‍ബാര്‍ ഉദ്യോഗസ്ഥര്‍ പുഞ്ച പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട്’വസ്തുത പരിശോധിക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് പുഞ്ച പോലീസ്, തദ്ദേശ സ്വയംഭരണസ്ഥാപനം, വൈദ്യുതി വകുപ്പ് എന്നിവര്‍ പ്രശ്‌നപരിഹാരത്തിനായി ശ്രമമാരംഭിച്ചു. ഹിയറിങ്ങ് നടത്തി  ഇരുവിഭാഗങ്ങളുടെയും പരാതി പരിശോധിച്ച് കൃഷ്ണബൗരിയുടെ കുടുംബത്തിന് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. പരാതി നല്‍കി 12 ദിവസത്തിനുള്ളില്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ചു.

ഇത്രയും വര്‍ഷക്കാലത്തെ വൈദ്യുതിയുടെ അഭാവം രണ്ട്  മക്കളുടെ വിദ്യാഭ്യാസത്തെ ബാധിച്ചിരുന്നുവെന്ന് കൃഷ്ണബൗരി സങ്കടത്തോടെ പറഞ്ഞു.