മല്ലപ്പള്ളി: മല്ലപ്പള്ളിയിൽ വീണ്ടും സെമിത്തേരിയിൽ ഗ്രാനൈറ്റ് സ്ലാബ് മോഷണം. പത്തനംതിട്ട മല്ലപ്പള്ളിയിലെ മാർത്തോമാപള്ളി സെമിത്തേരിയിലെ കല്ലറയ്‌ക്കുമുകളിലെ ഗ്രാനൈറ്റ് സ്ലാബാണ് ഇന്നലെ മോഷണംപോയത്. തൈക്കൂട്ടത്തിൽ ടിഎം താേമസ് എന്നയാളുടെ കല്ലറയിലെ ഗ്രാനൈറ്റ് സ്ലാബാണ് കാണാതായത്. പള്ളി അധികൃതർ പോലീസിൽ പരാതി നൽകി.
ഇന്നലെ മല്ലപ്പള്ളി മങ്കുഴിപ്പടി പള്ളി സെമിത്തേരിയിലും ഗ്രാനൈറ്റ് സ്ലാബ് മോഷണം പോയിരുന്നു. അതിൽ പോലീസ് കേസെടുത്തു അന്വേഷിക്കുന്നതിനിടെയാണ് അടുത്ത മോഷണം. കല്ലറയ്‌ക്ക് മുകളിൽ പാകിയ വലിയ ഗ്രാനൈറ്റ് ഷീറ്റാണ് കാണാതായത്. താന്നിക്കൽ കുടുംബത്തിന്റെ കല്ലറയിൽ സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റ് ഷീറ്റാണ് ഇന്നലെ കാണാതായത്.
മാർത്തോമാ പള്ളിയിൽ നിന്ന് ആറടി നീളവും മൂന്നടി വീതിയുമുള്ള ഗ്രാനൈറ്റ് സ്ലാബാണ് മോഷണം പോയത്. ആരാധനയ്‌ക്കായി എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞതെന്നാണ് പരാതിയിൽ പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടുകേസുകളിലെയും പ്രതികളെക്കുറിച്ച് സൂചനകൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. സിസിടിവികൾ ഇല്ലാത്ത സെമിത്തേരികളിൽ മാത്രമാണ് മോഷണം നടക്കുന്നതെന്നാണ് സംശയം.
ഒരാൾക്ക് ഒറ്റയ്‌ക്ക് മോഷണം നടത്താനാവില്ലെന്നാണ് പൊലീസ് പറയുന്നത്. ഭാരമേറിയ ഗ്രാനൈറ്റ് സ്ലാബുകൾ വാഹനങ്ങളുടെ സഹായമില്ലാതെ കൊണ്ടുപോകാൻ കഴിയില്ലെന്നും നിരവധിപേർ സംഘത്തിൽ ഉണ്ടെന്നുമാണ് പൊലീസ് സംശയിക്കുന്നത്.
















