കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചതിന് മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിക്കെതിരെ കേസ്. കോഴിക്കോട് സൈബർ പോലീസാണ് കേസെടുത്തത്. മഹിളമോർച്ച സംസ്ഥാന അധ്യക്ഷ നവ്യഹരിദാസിന്റെ പരാതിയിലാണ് കേസ്. ജാൻമണിക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.
ഉന്നത പോലീസ് മേധാവി പരാതി നൽകാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. അതിനിടെ പരാമർശത്തിൽ ക്ഷമ ചോദിച്ചുകൊണ്ട് ജാൻമണി രംഗത്തെത്തിയിരുന്നു. ഇതിന് പ്രതികരണമായി ബിജെപി രംഗത്തെത്തി. മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ലെന്ന് ബിജെപി പറഞ്ഞു. ഭാഷാപരിമിതിയല്ല ജാൻമണിയുടെ പ്രശ്നം. ബോധപൂർവമായ അധിക്ഷേപമാണ് ഉണ്ടായതെന്നും ബിജെപി വ്യക്തമാക്കി.
ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ജാൻമണി ദാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ചല്ല പറഞ്ഞത്. കണ്ടൻ്റുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ചോദിക്കുക മാത്രമാണ് ചെയ്തത്, അല്ലാതെ മോദിജിയെക്കുറിച്ചല്ല. ചിലപ്പോൾ ഞാൻ മലയാളം പറയുന്നത് ശരിയാകാത്തതാകും കാരണം. ആരെയും വേദനിപ്പിക്കണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. എന്റെ ഭാഗത്തുനിന്ന് തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ വളരെയധികം ക്ഷമ ചോദിക്കുന്നു. പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ട്. ഒരു ചെറിയ കുട്ടിയാണെന്ന് വിചാരിച്ച് ക്ഷമിക്കണം. അതിൽ കൂടുതൽ പറയാൻ ഒന്നുമില്ല. ഗൂഗിളിൽ പോയി സെർച്ച് ചെയ്തപ്പോൾ ഞാൻ പറഞ്ഞ കാര്യം തെറ്റാണെന്ന് മനസ്സിലായി. ഒരു പ്രസ്താവന നടത്തുന്നതിന് മുമ്പ് ഞാൻ ചെക്ക് ചെയ്യണമായിരുന്നു. വളരെ വിഷമമുള്ളതിനാലാണ് വൈകിയാണെങ്കിലും വീഡിയോ ഇടാൻ തീരുമാനിച്ചത്”, എന്നുമായിരുന്നു ജാൻമണിയുടെ ഖേദപ്രകടനം.
















