വിശ്വഹിന്ദു പരിഷത്ത് സംഘടനാ കാര്യദര്‍ശി ഇരവി രവി നമ്പൂതിരി എന്ന തിരുമേനി, പാവക്കുളം ക്ഷേത്രത്തില്‍ താമസിച്ചു സംഘടനാ പ്രവര്‍ത്തനം നടത്തുന്ന കാലം. ഞങ്ങള്‍ ശാഖയുടെ പ്രവര്‍ത്തനത്തിലുമായിരുന്നു. വിദ്യാസാഗരന്‍ മാസ്റ്റര്‍ ഇടയ്‌ക്കിടെ തിരുമേനിയെ അന്വേഷിച്ചു വരുമായിരുന്നു. അദ്ദേഹം എവിടെ പോയി, എപ്പോള്‍ വരും എന്ന് പറയാന്‍ ഞങ്ങള്‍ക്കും സ്വാമിക്കും കഴിഞ്ഞിരുന്നില്ല. തിരുമേനി സംസ്ഥാനം മുഴുവന്‍ സംഘടനാ യാത്രയിലായിരിക്കും. മാസ്റ്റര്‍ ശാഖ കണ്ടുകൊണ്ടിരിക്കും. കഴിയുമ്പോള്‍ പോകും. പാവക്കുളം ക്ഷേത്രം വിഎച്ച്പി ഏറ്റെടുക്കുന്നതു സംബനധിച്ച ചര്‍ച്ച പുരോഗമിച്ചു. അനന്തേട്ടനും തിരുമേനിയും മാസ്റ്റ്റും ചന്ദ്രശേഖര്‍ സ്വാറും (ജ്ഞാനേശ്വര്‍ജിയുടെ കസിന്‍) ആയിരുന്നു ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള ഒരു വീട്ടില്‍ ചര്‍ച്ച നടത്തിയിരുന്നത്. 1971ല്‍ 50 വര്‍ഷത്തേക്ക് പാട്ടം അടിസ്ഥാനത്തില്‍ കുറുമൂര്‍ മനക്കാര്‍ പാവക്കുളം ക്ഷേത്രം വിഎച്ച്പിക്കു കൈമാറി. ചന്ദ്രശേഖരന്‍ ചേട്ടന്‍ അന്ത്യം വരെ ക്ഷേത്ര നടത്തിപ്പിലും വിഎച്ച്പിയുടെ പ്രവര്‍ത്തനത്തിലും സജീവമായി തുടര്‍ന്നു. കൈമാറ്റ പ്രക്രിയയുടെ ചര്‍ച്ചകള്‍ക്ക് യശ:ശരീരരായ പ്രാന്ത് പ്രചാരക് കെ. ഭാസ്‌ക്കര്‍ റാവുജിയും പി. മാധവ്ജിയും ക്രിയാത്മക സംഭാവനകള്‍ നല്‍കി.
കലൂരിലെ ചേരാതൃക്കോവില്‍ ശ്രീകൃഷ്ണ ക്ഷേത്രവും പാടിവട്ടത്തെ ദേവീക്ഷേത്രവും ഓരോ കാലങ്ങളില്‍ കുറുമൂര്‍ മനക്കാര്‍ യഥാക്രമം നാട്ടുകാരുടെ കമ്മിറ്റിക്കും എന്‍സ്എസ്സിനും വിട്ടുകൊടുത്തതാണ്. ചേരാതൃക്കോവില്‍ കൃഷ്ണ ക്ഷേത്രവും പാവക്കുളം ക്ഷേത്രവും തമ്മില്‍ ചില ബന്ധങ്ങള്‍ ഉള്ളതായാണ് ഐതിഹ്യം.
1980കളില്‍ പാവക്കുളത്തു പാര്‍വതിദേവിയുടെ (പാവക്കുളത്തമ്മ) പ്രതിഷ്ഠയും ദക്ഷിണാമൂര്‍ത്തി പ്രതിഷ്ഠയും നടത്തി. കൂടാതെ വിഘ്‌നേശ്വരനും അയ്യപ്പനും എല്ലാം ഉണ്ട്. ശാഖാ പ്രവര്‍ത്തനത്തിന്റെ വളര്‍ച്ചയും വിഎച്ച്പിയുടെ കൂടുതല്‍ പങ്കാളിത്തവും പരിസരത്തെ സാമൂഹ്യ വിരുദ്ധരായ ചില യുവാക്കള്‍ക്ക് കണ്ണ് കടിയായി. ചുറ്റമ്പലത്തിനകത്തു പോലും മദ്യപാനവും അസാന്‍മാര്‍ഗിക നടപടികളും പതിവാക്കിയവര്‍ക്കു പുതിയ വ്യവസ്ഥ എങ്ങിനെ സഹിക്കാന്‍ കഴിയും! ശാഖയും ഭജനയും ബൈഠക്കുകളുമായപ്പോള്‍ അവരുടെ പരിപാടികള്‍ നടക്കാതായി. അവരില്‍ ഹിന്ദുക്കളും ക്രൈസ്തവരും ഉണ്ടായിരുന്നു. സേവിയര്‍, ചന്ദ്രന്‍, ബാലന്‍ തുടങ്ങിയ ചില പേരുകള്‍ ഇന്നും ഓര്‍ക്കുന്നു. അവര്‍ പലപ്പോഴും ശാഖ ആക്രമിക്കാന്‍ വന്നു. കൗമാരം വിടാത്ത മുഖ്യ ശിക്ഷകനെ അവര്‍ക്കു ഒരു എതിരാളിയായി തോന്നിയില്ല. പക്ഷെ, ഞങ്ങള്‍ പിടിച്ചു നിന്നു. തിരുമേനിയെ ആക്രമിക്കാനും ശ്രമമുണ്ടായി.
ആയിടക്ക് വൈക്കം ഉദയനാപുരംകാരനായ രവീന്ദ്രന്‍ (മുന്‍ പ്രചാരക്, ഇപ്പോള്‍ കലാദര്‍പ്പണം രവീന്ദ്രന്‍ എന്നറിയപ്പെടുന്നു) തിരുമേനിയുടെ സഹായിയായി വന്നു. ധീരനായ അദ്ദേഹത്തിന്റെ സാന്നിധ്യം ഞങ്ങള്‍ക്ക് കരുത്ത് പകര്‍ന്നു. ശിവദാസേട്ടന്‍ പലപ്പോഴും നോര്‍ത്തിലുള്ള വീട്ടില്‍ നിന്നു വന്നു രാത്രികാലങ്ങളില്‍ കാവല്‍ നിന്നു. രവിച്ചേട്ടന്‍ കലൂര്‍ ഭാഗത്തെ പല ഹിന്ദു ഭവനങ്ങളും ഞങ്ങളെയും കൂട്ടി സമ്പര്‍ക്കം ചെയ്തു. ധാരാളം പേരെ വിഎച്ച്പി അംഗങ്ങളാക്കി.
ആ കാലത്തു കലൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികള്‍ക്കായി വെള്ളിയാഴ്ചകളില്‍ വിദ്ധ്യാര്‍ത്ഥിയോഗങ്ങള്‍ നടത്തിയിരുന്നത് ക്ഷേത്രത്തിലായിരുന്നു. അതിലൂടെ ഒട്ടേറെ കുട്ടികള്‍ ശാഖയില്‍ വരാന്‍ തുടങ്ങി.
1972 ഒക്ടോബറോടെ എന്നെ എളമക്കരയിലേക്കു മാറ്റി. ഇന്നു പ്രാന്ത കാര്യാലയവും മറ്റും ഇരിക്കുന്ന സ്ഥലത്തു ശാഖ തുടങ്ങുകയായിരുന്നു ദൗത്യം.
1972 ജനുവരി 30നു എളമക്കരയില്‍ ഇന്ന് പ്രാന്ത കാര്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ദ്വിദീയ സര്‍സംഘചാലക് പൂജനീയ ഗുരുജി പങ്കെടുത്ത റവെന്യു ജില്ലാ സാംഘിക് ഉണ്ടായിരുന്നു. പരിപാടിക്ക് ശേഷം അദ്ദേഹം പാവക്കുളം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ‘അപാര ശക്തിയുള്ള മൂര്‍ത്തിയാണ് ഇവിടത്തെ പ്രതിഷ്ഠ എന്നും ഇതൊരു മഹാക്ഷേത്രമാകും’ എന്നും അദ്ദേഹം പ്രവചിച്ചതായി തിരുമേനിയും കലൂര്‍ ഷാജിയും പറഞ്ഞറിയാം.
പിന്നീട് തിരുമേനിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ തുടങ്ങിയപ്പോള്‍ തിരുവനന്തപുരം വിഭാഗ് പ്രചാരക് ആയിരുന്ന വി.പി. ജനാര്‍ദ്ദനന്‍ (ജനേട്ടന്‍) സംഘടനാ സെക്രട്ടറിയുടെ സ്ഥാനത്തു നിയമിതനായി. അദ്ദേഹത്തിന്റെ കാലത്തു ക്ഷേത്രത്തിന്റെ വടക്കു ഭാഗത്തു സംസ്ഥാന കാര്യാലയം നിര്‍മ്മിച്ചു. പരേതനായ തൊടുപുഴ സുഗുണന്‍ ഓഫിസ് സെക്രട്ടറിയായി ചുമതലയേറ്റു. പഴമ കൊണ്ട് ജീര്‍ണ്ണിച്ച പ്രസ്തുത കെട്ടിടം കുറച്ചു വര്‍ഷം മുന്‍പ് പൊളിച്ചു. അടിയന്തരാവസ്ഥയുടെ ആദ്യനാളുകളില്‍ നടന്ന പോലിസ് റെയ്ഡില്‍ തിരുമേനി, ജനേട്ടന്‍, കാശിവിശ്വനാഥന്‍, സുഗുണന്‍ എന്നിവരെ അറസ്റ്റ് ചെയ്തു ഡിഐആര്‍ പ്രകാരം ജയിലില്‍ കൊണ്ടുപോയത് ഈ ഓഫിസില്‍ നിന്നായിരുന്നു. ജനേട്ടന് പരിസരത്തെ ഹിന്ദു ഭവനങ്ങളുമായി അടുത്ത ബന്ധമായിരുന്നു. അവിടങ്ങളില്‍ നടക്കുന്ന വിശേഷപരിപാടികളില്‍ അദ്ദേഹം സ്ഥിരം ക്ഷണിതാവായിരുന്നു.
1982ല്‍ നടന്ന ഐതിഹാസികമായ വിശാല ഹിന്ദു സമ്മേളനത്തിന്റെ സംഘാടനത്തിന്റെ മുഖ്യ സിരാകേന്ദ്രം പാവക്കുളം ക്ഷേത്രമായിരുന്നു. സമ്മേളനത്തില്‍ പ്രഖ്യാപിച്ച രാമായണ മാസാചരണം ആദ്യമായി ക്ഷേത്രത്തില്‍ നടന്നപ്പോള്‍ പി. മാധവ്ജിയും പി. പരമേശ്വര്‍ജിയും പങ്കെടുത്തു. ക്ഷേത്രം കേന്ദ്രമാക്കി പരിസരങ്ങളില്‍ സദ്‌സംഗങ്ങള്‍ നടന്നു. ക്ഷേത്രത്തില്‍ പതിവായി വെള്ളിയാഴ്ചകളില്‍ നടന്നിരുന്ന നാരങ്ങവിളക്കിനു 100 കണക്കിന് സ്ത്രീകള്‍ പങ്കെടുത്തു. കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ ഏറെ ആയി നടക്കുന്ന ‘പാവക്കുളത്തമ്മക്ക് പൊങ്കാല’ പരിപാടിയില്‍ നൂറു കണക്കിന് സ്ത്രീകളാണ് പങ്കെടുക്കുന്നത്.
ജനേട്ടനുശേശം 1980 കളില്‍ കാശി വിശ്വനാഥന്‍ സംഘടനാ സെക്രട്ടറിയായി. അന്നെല്ലാം വിഎച്ച്പിയുടെയും ക്ഷേത്രത്തിന്റെയും നടത്തിപ്പില്‍ സ്വര്‍ഗീയ പി. മാധവ്ജിയുടെ മാര്‍ഗനിര്‍ദശം ഉണ്ടായിരുന്നു. 1988ല്‍ അന്തരിക്കുമ്പോള്‍ മാധവ്ജി വിഎച്ച്പിയുടെ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ആയിരുന്നു. 1980കളില്‍ അമൃതാനന്ദമായി ദേവി (അമ്മ) ക്ഷേത്ര ദര്‍ശനം നടത്തിയതും ചരിത്രത്തിന്റെ ഭാഗം.
1996ല്‍ കേരളത്തിന്റെ ഹിന്ദു ശബ്ദമായി മാറിയിരുന്ന കുമ്മനം രാജശേഖരനും അതിനുശേഷം പ്രചാരകന്മാരായ എം.സി. വത്സനും ഗിരീഷും വന്നു. മറ്റൊരു പ്രചാരക് കെ.ആര്‍. കണ്ണനാണ് ഇപ്പോഴത്തെ സംഘടനാ സെക്രെട്ടറി. അഡ്വ. അനില്‍ വിളയില്‍ ജന. സെക്രെട്ടറിയും വിജി തമ്പി പ്രസിഡന്റുമാണ്. വി.ആര്‍. രാജശേഖരന്‍ വര്‍ക്കിങ് പ്രസിഡന്റ്. ഇടയ്‌ക്കു കുറച്ചു കാലം 2000- 2001 കാലത്ത് വിഭാഗ് പ്രചാരക് ആയിരുന്ന ഹരിപ്രസാദ്ജി സഹസംഘടനാ സെക്രട്ടറിയായി. സംസ്ഥാന സെക്രട്ടറിമാരായിരുന്ന പരേതരായ ആര്‍. രവീന്ദ്രനും കാലടി മണികണ്ഠനും ഉണികൃഷ്ണനും ക്ഷേത്രം സെക്രട്ടറി ആയിരുന്ന അന്തരിച്ച വെണ്ണല രാധാകൃഷ്ണനും സ്മരണീയരാണ്. വിഭാഗ് തലത്തിലും സംസ്ഥാനതലത്തിലും പ്രവര്‍ത്തിച്ച എന്‍.ആര്‍. സുധാകരനും സി.ജി. രാജഗോപാലും (മുത്തു) അതികായനും പല ഘട്ടങ്ങളില്‍ ക്ഷേത്രത്തിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്നവരാണ്.
വിഎച്ച്പി ഗവേണിങ് കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിച്ച കേശവദാസിനേയും ക്ഷേത്ര കമ്മിറ്റിക്കു നേതൃത്വം കൊടുത്ത രാമചന്ദ്ര മേനോനെയും പരമേശ്വരനെയും എന്‍. ഉണ്ണികൃഷ്ണന്‍ നായരെയും കെ.ഐ. വിശ്വനാഥനെയും ഇപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കെഎഎസ് പണിക്കരെയും ശങ്കരന്‍കുട്ടിയെയും, അപ്പുച്ചേട്ടനെയും കാട്ടയില്‍ നന്ദകുമാറിനെയും ഓര്‍ക്കുന്നു. ക്ഷേത്രകാര്യങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്ന ഒട്ടേറെ അമ്മമാര്‍ ഉണ്ടായിരുന്നു. പ്രൊഫ. സരള പണിക്കര്‍ അതില്‍ പ്രമുഖയാണ്. രണ്ട് വര്‍ഷം ഞാന്‍ ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ആയി പ്രവര്‍ത്തിക്കുമ്പോള്‍ ഇ.എന്‍. നന്ദകുമാറും ഇ.ഡി. ശശിധരനും സഹപ്രവര്‍ത്തകരായിരുന്നു.
1980കളില്‍ ക്ഷേത്ര മുറ്റത്തു ഡേ കെയറും നഴ്സറിയും നടന്നിരുന്നു. പിന്നീട് ക്ഷേത്ര മുറ്റത്തു കല്യാണച്ചടങ്ങുകള്‍ നടത്താന്‍ പാകത്തില്‍ ഓഡിറ്റോറിയം ഉയര്‍ന്നു. 1982ല്‍ സംഘത്തിന്റെ അന്നത്തെ സര്‍കാര്യവാഹ് പ്രൊഫ. രാജീന്ദര്‍ സിംഗ്ജി ക്ഷേത്ര മുറ്റത്തു വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തു. ഇന്ന് ക്ഷേത്രമുറ്റത്തു പുരാണ-ധാര്‍മിക പുസ്തകങ്ങളും വസ്തുക്കളും ലഭ്യമായ ഒരു സ്റ്റാള്‍ ഉണ്ട്. ക്ഷേത്രത്തില്‍ ഡോ. മല്ലികയുടെ നേതൃത്വത്തില്‍ നടക്കുന്ന ‘മന:ശക്തി’ സൗജന്യ കൗണ്‍സലിങ് സെന്റര്‍ നിരവധി ഹിന്ദു പെണ്‍കുട്ടികളെ ലൗവ്ജിഹാദില്‍ നിന്ന് രക്ഷിച്ചിട്ടുണ്ട്. നിരവധി അമ്മമാരാണ് തങ്ങളുടെ സമയം വ്യയം ചെയ്ത് ഡോക്റ്ററോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്.
ക്ഷേത്രം ഇന്ന് കാണുന്നത് പോലെ ഉല്‍ക്കര്‍ഷം നേടിയതിനു പിന്നില്‍ വി.പി. ജെനേട്ടന്റെയും അന്നത്തെ ക്ഷേത്രം സെക്രെട്ടറി സി.എസ്. മുരളീധരന്റെയും ഇച്ഛാശക്തിയുണ്ട്. 1980കളില്‍ ആയിരുന്നു അത്. അന്ന് ഓരോ ദിവസവും വൈകുന്നേരം പണിക്കാര്‍ക്ക് കൂലി കൊടുക്കാന്‍ മുരളീധരന്‍ നടത്തിയ ഭഗീരഥ ശ്രമങ്ങള്‍ ഈ ക്ഷേത്ര ചരിത്രത്തിന്റെ ഭാഗമാണ്. ക്രമേണ പല കൂട്ടിച്ചേര്‍ക്കലുകളും നടന്നു. ഇപ്പോഴും പുനരുദ്ധാരണത്തിന്റെ വന്‍ പദ്ധതികള്‍ വന്നുകൊണ്ടിരിക്കുന്നു എന്ന് മനസ്സിലാക്കുന്നു.
മുന്‍ ഡിപിഐ ടി.എന്‍. മദനന്‍ സാര്‍ അധ്യക്ഷനും കുമ്മനം സംഘടനാ സെക്രട്ടറിയുമായിരുന്ന 2003ലാണ് സ്വര്‍ഗീയ അശോക് സിംഗാള്‍, പാവക്കുളത്തു ഹിന്ദു സംസ്‌കാര കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. 2007 സെപ്റ്റംബര്‍ 16ന് ഡോ. പ്രവീണ്‍ തോഗഡിയ ഉദ്ഘാടനവും നിര്‍വഹിച്ചു.
തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ, അന്ന് ഓലപ്പുരയിലായിരുന്ന പാവക്കുളം ക്ഷേത്രം ഇന്ന് എറണാകുളത്തെ ഒരു മഹാക്ഷേത്രമാണ്. അത് അങ്ങിനെ ആയതിനു പിന്നില്‍ നിരവധി നിസ്വാര്‍ത്ഥ വ്യക്തിത്വങ്ങളുടെ വിയര്‍പ്പുണ്ട്. അവര്‍ക്കെല്ലാം പ്രണാമങ്ങള്‍.
















