Kerala

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ആലപ്പുഴ: ഉസ്ബക്കിസ്ഥാനില്‍ ഹരിപ്പാട് സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സാവരിയ ബസന്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ സംസ്ഥാന ഭരണ നേതൃത്വത്തിനുള്ളില്‍ ശക്തമായ ശ്രമം നടക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് ആരോപിച്ചു.

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊലപാതകി പെരുന്തല്‍മണ്ണ സ്വദേശി സദറുല്‍ അനത്തെ കേസില്‍ നിന്ന് സംരക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് ശ്രമങ്ങള്‍ നടക്കുകയാണ്.

മതപരിവര്‍ത്തനത്തിന് വഴങ്ങാത്തതിനാലാണ് സാവരിയയെ കൊലപ്പെടുത്തിയത്. സംസ്ഥാന ആഭ്യന്തര മന്ത്രി ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും അന്വേഷണ സംഘത്തെപ്പോലും രൂപീകരിച്ചിട്ടില്ല. കൊലപാതകം നടന്നതും, കൊലപാതക കേസിലെ പ്രതി ഇപ്പോഴുള്ളതും ഉസ്ബക്കിസ്ഥാനിലാണ്. ഈ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പര്യാപ്തമല്ല. സിബിഐ അന്വേഷണം പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണ്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ മതവത്കരിക്കുന്ന സമീപനത്തിലൂടെ മത താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള പരിശ്രമങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ അധ്യക്ഷന്‍ അഡ്വ. പി.കെ. ബിനോയി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ പൂന്തുറ ശ്രീകുമാര്‍, എം.വി. ഗോപകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.കെ. വാസുദേവന്‍, ടി. സജീവ് ലാല്‍ എന്നിവര്‍ പ്രസംഗിച്ചു. മേഖലാ സെക്രട്ടറി ജി. വിനോദ് കുമാര്‍, കൊട്ടാരം ഉണ്ണികൃഷ്ണന്‍, ജില്ലാ ഭാരവാഹികളായ ടി.കെ. അരവിന്ദാക്ഷന്‍, കെ.പി. പരീക്ഷിത്ത്, വിമല്‍ രവീന്ദ്രന്‍, ഷെല്‍മ സുരേഷ്, അരുണ്‍ അനിരുദ്ധന്‍, സുമി ഷിബു, ജയലത, സജി പി. ദാസ്, ആര്‍. ഉണ്ണികൃഷ്ണന്‍, പി.എസ്. ശ്രീകുമാര്‍, വി.കെ. ഗോപിദാസ്, ബൈജു തിരുനല്ലൂര്‍, ഡി. സുഭാഷ്, വി. ബാബുരാജ്, ജി. ഹരിനാരായണന്‍, പ്രീതി ഷാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.