ബെംഗളൂരു: 13 ദിവസം പ്രായമുള്ള നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിക്കബെല്ലാപൂരിലെ ശാന്തി നഗറിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. കേസിലെ പ്രതിയായ ഇമ്രാനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാളുടെ ഭാര്യ മുസ്‌കാൻ അടുത്തിടെ രണ്ടാമത്തെ പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. ഇതില്‍ ഇയാൾ അസന്തുഷ്ടനായിരുന്നു. ഇതേ തുടർന്നാണ് നവജാത ശിശുവിനെ കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രി വീട്ടിലെ മറ്റുള്ളവർ ഉറങ്ങിക്കിടക്കുന്നതിനിടെ ഇമ്രാൻ കുഞ്ഞിനെ വീടിനുള്ളിലെ വാട്ടർ സംപിൽ എറിഞ്ഞതായി പോലീസ് വ്യക്തമാക്കി. പുലർച്ചെ കുഞ്ഞിനെ കാണാതായതിനെ തുടർന്ന് കുടുംബാംഗങ്ങൾ തെരച്ചിൽ ആരംഭിച്ചു. തെരച്ചിലിൽ ഒപ്പംകൂടിയ ഇമ്രാൻ പിന്നീട് കുഞ്ഞിനെ ജലസംഭരണിയിൽ നിന്ന് കണ്ടെത്തിയതായി അവകാശപ്പെട്ടു. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്റ്റർമാർ സ്ഥിരീകരിച്ചു.
ജില്ലാ ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. ആദ്യം ഇത് അപകടത്തിൽപ്പെട്ട് മുങ്ങിമരിച്ച സംഭവമാണെന്നായിരുന്നു കുടുംബത്തിന്റെ വിശദീകരണം. എന്നാല്‍ പിതാവിന്റെ മറുപടിയില്‍ അസ്വാഭാവികത തോന്നിയ പോലീസ് വിശദമായി നടത്തിയ അന്വേഷണത്തിലാണ് ക്രൂരത വെളിപ്പെട്ടത്. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.
















