തിരുവനന്തപുരം: നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അവരുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ടെന്ന് ബിഗ് ടിവിയുടെ ജേണലിസ്റ്റ് വിജയകുമാര്‍. നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. സിബിഐയെക്കൊണ്ട് ഈ കേസ് അന്വേഷിപ്പിച്ചു. ലീക്ക് എങ്ങിനെയുണ്ടായി, ആരൊക്കെയാണ് പ്രതികള്‍ എന്ന് കൃത്യമായി കണ്ടെത്തിയിട്ടുമുണ്ട്. – വിജയകുമാര്‍ പറയുന്നു.
കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കാലത്ത് എത്രയോ തവണ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടുണ്ടല്ലോ
കെമിസ്ട്രി അധ്യാപകനായ കുല്‍ക്കര്‍ണിയാണ് ഈ പരീക്ഷാപേപ്പര്‍ ചോര്‍ത്തിയത് എന്ന കാര്യം പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ അന്തിമ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ച എന്നത് ഇന്ത്യയില്‍ ഒരു പുതിയ കാര്യമാണോ? രാജസ്ഥാന്‍ പിഎസ് സി ചോദ്യപേപ്പര്‍ 2013ല്‍ ചോര്‍ന്നു. കോണ്‍ഗ്രസ് ഭരണകാലത്താണിത്. കര്‍ണ്ണാടകയില്‍ ബോര്‍ഡ് എക്സാം ചോദ്യപ്പേപ്പര്‍ 2018ല്‍ ചോര്‍ന്നു. അന്നവിടെ ഭരിച്ചിരുന്നത് കോണ്‍ഗ്രസാണ്. ഹരിായനയിലെ ബോര്‍ഡ് ചോദ്യപേപ്പര്‍ ചോര്‍ന്നു. കോണ്‍ഗ്രസായിരുന്നു അന്ന് ഭരിച്ചത്. – വിജയകുമാര്‍ പറഞ്ഞു.
സിബിഎസ്ഇയുടെ പരീക്ഷാപേപ്പര്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരിയ്‌ക്കുമ്പോള്‍ ചോര്‍ന്നു. എയിംസിന്റെ പേപ്പര്‍ 2012ല്‍ ചോര്‍ന്നു. കോണ്‍ഗ്രസായിരുന്നു അധികാരത്തില്‍. യുഡിഎഫ് ഭരിയ്‌ക്കുമ്പോള്‍ കേരളത്തില്‍ എസ്എസ് എല്‍സി പരീക്ഷാപേപ്പര്‍ ചോര്‍ന്നു. അന്ന് സിബിഐ ആണ് ഈ കേസ് അന്വേഷിച്ചത്. കുറ്റപത്രം നമ്മുടെ മുന്നിലുണ്ട്. പരീക്ഷാഭവനിലെ ഉദ്യോഗസ്ഥരും സ്വകാര്യ പ്രിന്‍റിംഗ് പ്രസുകളും ചേര്‍ന്നുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് ഇത് സംഭവിച്ചത്. അന്നത്തെ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നു. ശിക്ഷിച്ചു. -വിജയകുമാര്‍ പറഞ്ഞു.
ചോദ്യപേപ്പര്‍ ചോര്‍ച്ച ഇന്ത്യയില്‍ നടന്നിട്ടുണ്ട്, നടക്കുന്നുണ്ട്, പിന്നില്‍ വന്‍ നെറ്റ് വര്‍ക്ക്
അപ്പോള്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച ഇന്ത്യയില്‍ നടന്നിട്ടുണ്ട്. അത് നടക്കുന്നുണ്ട്. ഈ ചോദ്യപേപ്പര്‍ ചോര്‍ത്തുന്നതും അത് വില്‍ക്കുന്നതും ഒരു വലിയ ക്രിമിനല്‍ ശൃംഖലയാണ്. ആ നെറ്റ് വര്‍ക്കിനെ പൊളിക്കണം. ഇന്ത്യയില്‍ പബ്ലിക് എക്സാം പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ് ആക്ട് 2024ല്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. 10 വര്‍ഷം വരെ തടവ് ശിക്ഷയും 10 ലക്ഷം രൂപ പിഴയുമാണ് ഇതിന് പ്രതികള്‍ക്കുള്ള ശിക്ഷ. യോഗി ആദിത്യനാഥ് ഭരിയ്‌ക്കുന്ന ഉത്തര്‍പ്രദേശില്‍ നിയമമുണ്ട്. ഒരു കോടി പിഴയും ജീവപര്യന്തം തടവുമാണ്. ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ 10 ലക്ഷം രൂപ പിഴയും പത്ത് വര്‍ഷം തടവുമാണ്. പഞ്ചാബിലും ഉത്തരാഖണ്ഡിലും മറ്റ് സംസ്ഥാനങ്ങളിലും ഇതിന് സമാനമാണ് ശിക്ഷയുണ്ട്. ഇത് ബോധപൂര്‍വ്വം ചോര്‍ത്തുന്നതാണ്. അവരെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം രൂപവല്‍ക്കരിക്കും.
കോച്ചിംഗ് സെന്‍ററുകളിലെ സമ്മര്‍ദ്ദമാണ് കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്
പലപ്പോഴും ചോദ്യപേപ്പര്‍ ചോര്‍ത്തുന്ന ഏജന്‍സികള്‍ ഈ കോച്ചിംഗ് സെന്‍ററുകള്‍ തന്നെയാണ്. അവരെ നിയന്ത്രിക്കാനുള്ള നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നുണ്ട്. ആ കോച്ചിംഗ് സെന്‍ററുകളിലെ സമ്മര്‍ദ്ദമാണ് കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. കോച്ചിംഗ് കേന്ദ്രങ്ങള്‍ എന്ന മാഫിയ കേന്ദ്രങ്ങളിലേക്ക് വന്‍തുകകള്‍ നല്‍കി കുട്ടികളെ വിടുന്ന മാതാപിതാക്കളും ഇതില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നുണ്ട്. എത്ര മറച്ചുവെച്ചാലും നമുക്ക് ഇതൊന്നും കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല.
കോണ്‍ഗ്രസോ സമാജ് വാദിയോ ആര്‍ജെഡിയോ ആരും സിജെപി സമരപ്പന്തലില്‍ പോയിട്ടില്ല, ഇപ്പോള്‍ മുതലെടുപ്പ് നടത്തുന്നു
പ്രതിപക്ഷ പാര്‍ട്ടികള്‍ ആരും കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തിനോ സോനം വാങ്ചുകിന്റെ സമരത്തിനോ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ പാര്‍ട്ടിനേതാക്കളായ രാഹുല്‍ ഗാന്ധിയോ, സമാജ് വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവോ അതല്ലെങ്കില്‍ ആര്‍ജെഡിയുടെ തേജസ്വി യാദവോ തൃണമൂലിന്റെ മമതയോ അവിട പോയിട്ടില്ല. ഇവരെല്ലാം പാര്‍ലമെന്‍റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്ന ഘട്ടത്തില്‍ രാഷ്‌ട്രീയമുതലെടുപ്പിനാണ് ഇവിടെ പോയത്. -വിജയകുമാര്‍ പറയുന്നു.
















