ഉള്ളവരും ഇല്ലാത്തവരും എന്ന രണ്ട് വര്‍ഗ്ഗങ്ങളെക്കുറിച്ചാണ് കാറല്‍ മാര്‍ക്സ് പറഞ്ഞത്. കേരളത്തിലെ സിപിഎം നേതാക്കള്‍ ആചാര്യനെ തിരുത്തിയിരിക്കുന്നു. രാഷ്‌ട്രീയ സദാചാരമോ തത്ത്വദീക്ഷയോ തൊട്ടുതെറിക്കാത്ത, നാണവും മാനവുമില്ലാത്ത പുതിയൊരു വര്‍ഗം കൂടിയുണ്ടെന്ന് സിപിഎം നേതാക്കള്‍ തെളിയിച്ചിരിക്കുന്നു. നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നതിന്റെ പേരില്‍ ദല്‍ഹിയില്‍ നിയമവിരുദ്ധവും അക്രമാസക്തവും ദേശവിരുദ്ധവുമായ സമരം നടത്തുന്നവരെ പിന്തുണയ്‌ക്കുന്ന എം.എ. ബേബിയും ജോണ്‍ ബ്രിട്ടാസും കെ. രാധാകൃഷ്ണനും സാക്ഷാല്‍ പിണറായി വിജയനുമൊക്കെയാണ് ലജ്ജയില്ലാത്ത ഈ വര്‍ഗത്തിന്റെ പ്രതിനിധികള്‍. നരേന്ദ്രമോദി സര്‍ക്കാര്‍ അഭ്യസ്തവിദ്യരായ യുവാക്കളെ വഞ്ചിച്ചിരിക്കുകയാണെന്ന് ആക്ഷേപിക്കുന്ന ഇവര്‍ മലര്‍ന്നുകിടന്ന് തുപ്പുകയാണെന്ന കാര്യം മറന്നു പോയി. കേരളത്തില്‍ പിഎസ്സി എന്നൊരു ഭരണഘടനാ സ്ഥാപനമുണ്ട്. പത്ത് വര്‍ഷക്കാലം അത് കയ്യടക്കി വച്ച് സ്വന്തക്കാരെയും ബന്ധുക്കളെയും സ്വന്തം പാര്‍ട്ടിക്കാരെയും മുന്‍വാതിലിലൂടെയും പിന്‍വാതിലിലൂടെയും തിരുകിക്കയറ്റി കേരളത്തിലെ ലക്ഷക്കണക്കിന് യുവതീ യുവാക്കളെ വഞ്ചിച്ചവരാണ് ദല്‍ഹിയില്‍ പോയി അഭ്യസ്തവിദ്യര്‍ക്കു വേണ്ടി അലമുറയിടുന്നത്.
ഒരു നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നു എന്നത് ശരിയാണ്. ഈ തെറ്റ് ചെയ്തത് ബിജെപിയോ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനോ മോദി സര്‍ക്കാരോ അല്ല. വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും പരീക്ഷാ നടത്തിപ്പുകാരുമൊക്കെയാണ്. ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തിവരികയുമാണ്. തീര്‍ച്ചയായും ഇക്കാര്യത്തില്‍ ധാര്‍മികമായ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനുണ്ട്. തെറ്റ് ചെയ്ത ഒരാളെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് ഉറപ്പാണ്. ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കുകയും, പുതിയ പരീക്ഷ നടത്തി വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. അവര്‍ക്കാര്‍ക്കും പരാതിയുമില്ല. ഇവരെല്ലാം വിവിധ മെഡിക്കല്‍ കോഴ്സുകളില്‍ ചേര്‍ന്ന് പഠിക്കാന്‍ തയ്യാറെടുക്കുകയുമാണ്. അല്ലാതെ പാറ്റപ്പാര്‍ട്ടിക്കാര്‍ക്കൊപ്പം ചേര്‍ന്ന് അക്രമാസക്തവും ദേശവിരുദ്ധവുമായ സമരം ചെയ്യുകയല്ല.
നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ന്നത് ഘോരമായ കുറ്റമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പ്രഖ്യാപിക്കുകയുണ്ടായി. പിഎസ്സി പരീക്ഷാ ക്രമക്കേടിന്റെ കാര്യത്തില്‍ ഇങ്ങനെയൊരു പ്രസ്താവന മുന്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നോ സിപിഎം നേതാക്കളില്‍ നിന്നോ ഉണ്ടായതായി ആരും കണ്ടിട്ടില്ല. പാര്‍ട്ടി അടിമകളെ പിഎസ്സി ചെയര്‍മാനും അംഗങ്ങളുമാക്കിവെച്ച് ഓരോ പരീക്ഷയും വേണ്ടപ്പെട്ടവര്‍ക്കായി നടത്തുന്ന രീതിയായിരുന്നു. ഉത്തരക്കടലാസ് ചോര്‍ത്തിക്കൊടുത്തും മൂല്യനിര്‍ണയത്തില്‍ തിരിമറി കാണിച്ചും ഇന്റര്‍വ്യൂ എന്ന പേരില്‍ പ്രഹസനം നടത്തിയും വേണ്ടപ്പെട്ടവരെ മാത്രം ജോലിക്കെടുക്കുന്ന രീതിയാണ് പത്തു വര്‍ഷത്തെ പിണറായി ഭരണകാലത്ത് നടന്നത്. ചോദ്യപ്പേപ്പര്‍ ചോര്‍ത്തി ക്രിമിനല്‍ കേസുകളിലെ പ്രതികളെ പോലും റാങ്ക് ലിസ്റ്റില്‍ എത്തിച്ചു. ഐഎഎസിന് പകരം കൊണ്ടുവന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലും സ്വന്തക്കാരെ പ്രതിഷ്ഠിച്ചു. റാങ്ക് ലിസ്റ്റില്‍ വന്നിട്ടും അഡൈ്വസ് മെമ്മോ ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ മുട്ടിലിഴഞ്ഞ് സമരം ചെയ്തിട്ടും കണ്ണുതുറന്നില്ല. പാര്‍ട്ടിക്കാര്‍ക്ക് താല്‍ക്കാലിക നിയമനങ്ങള്‍ നല്‍കി. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിലെത്തിയ ലക്ഷക്കണക്കിന് യുവതീ യുവാക്കളെ വഞ്ചിക്കുകയാണ് ഇതിലൂടെ ചെയ്തത്. ഇതിനെതിരെ നാവനക്കാത്തവരാണ് ഇപ്പോള്‍ ദല്‍ഹിയിലെത്തി നെഞ്ചത്തടിച്ച് നിലവിളിക്കുന്നത്. ഇങ്ങനെയുമുണ്ടോ കാപട്യം!
പിഎസ്സിയിലെ ക്രമക്കേട് ഒന്നൊന്നായി പുറത്തുവരികയാണ്. ആഭ്യന്തര വിജിലന്‍സ് അന്വേഷണം എന്ന പ്രഹസനത്തിനു പിന്നാലെ ഇപ്പോള്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നു. ഈ അന്വേഷണവും പ്രഹസനം മാത്രമായിരിക്കുമെന്ന് ആര്‍ക്കാണ് അറിയാത്തത്. കേരളത്തിലെ അഭ്യസ്തവിദ്യരായ യുവതയുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമാണ് ഇത് നടത്തുന്നത്. അവസരവാദ രാഷ്‌ട്രീയത്തിലും അഴിമതിയിലും എല്‍ഡിഎഫുമായി ഒത്തുകളിക്കുന്ന യുഡിഎഫിന് പിഎസ്സി ശുദ്ധീകരിക്കാന്‍ യാതൊരു താല്‍പ്പര്യവുമുണ്ടാവില്ല. കാരണം നിലവിലെ പിഎസ്സി ചെയര്‍മാന്റെയും അംഗങ്ങളുടെയും കാലാവധി തീരുന്ന മുറയ്‌ക്ക് സ്വന്തം ആളുകളെ നിയമിച്ച് കളി തുടരാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിവിധ തരം ക്രമക്കേടുകള്‍ സംബന്ധിച്ച രേഖകള്‍ അന്വേഷണ സംഘത്തിന് നല്‍കാനാവില്ലെന്നാണ് പിഎസ്സിയുടെ ഇപ്പോഴത്തെ യജമാനന്മാര്‍ ഒടുവില്‍ പറഞ്ഞിരിക്കുന്നത്. ഇതിനെക്കുറിച്ചൊന്നും യാതൊരു വേവലാതിയും ഇല്ലാത്ത കോണ്‍ഗ്രസുകാരാണ് നെഹ്റു കുടുംബത്തിലെ ഒരു രാഷ്‌ട്രീയ കോമാളിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ദല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുമ്പില്‍ സമരം നടത്തുന്നത്. ഇതൊക്കെ കേരളത്തിലെയും രാജ്യത്തെയും അഭ്യസ്തവിദ്യര്‍ കാണുന്നുണ്ടെന്ന കാര്യം ഇക്കൂട്ടര്‍ ഓര്‍ക്കുന്നതുകൊള്ളാം.














