
പാലക്കാട്: പ്രേതബാധ ഒഴിപ്പിക്കലിന്റെ പേരിൽ പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. മലപ്പുറം പൂക്കോട്ടൂർ സ്വദേശി എം. സിറാജാണ് പാലക്കാട് ചിറ്റൂരിൽവെച്ച് പിടിയിലായത്. പെൺസുഹൃത്തിന്റെ പതിനാറുകാരിയായ മകളെ ഇയാൾ പീഡിപ്പിച്ചെന്നാണ് കേസ്.
കുറച്ചുനാളുകൾക്ക് മുൻപാണ് സിറാജ് ചിറ്റൂരിലെത്തിയത്. ഇവിടെവെച്ചാണ് പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മയായ യുവതിയെ ഇയാൾ പരിചയപ്പെടുന്നത്. മകൾക്ക് പ്രേതബാധയുണ്ടെന്നും ഇത് ഒഴിപ്പിക്കണമെന്നും ഇയാൾ യുവതിയെ ധരിപ്പിച്ചു.
തുടർന്ന്, ഫാമിലേക്ക് യുവതിയെയും മകളെയും സഹോദരനേയും സിറാജ് വിളിച്ചുവരുത്തി. പൂജ നടത്താനുണ്ടെന്ന് പറഞ്ഞ് കുട്ടിയുമായി ഇയാൾ ഒരു മുറിയിലേക്ക് പോയി. അമ്മയോടും സഹോദരനോടും മറ്റൊരു മുറിയിൽ ഇരിക്കാനും ആവശ്യപ്പെട്ടു.
അടച്ചിട്ട മുറിയിൽവെച്ച് സിറാജ് അതിക്രമം കാട്ടിയതോടെ പെൺകുട്ടി ബഹളംവെച്ചു. തുടർന്ന് ഇവർ നൽകിയ പരാതിയിലാണ് സിറാജിനെ ചിറ്റൂർ പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡു ചെയ്തു.