കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡന്റൽ കോളജ് വിദ്യാർഥി ആർഎൽ നിതിൻരാജിന്റെ മരണത്തിൽ പ്രതി ഡോക്ടർ എം കെ റാമിനെ അറസ്റ്റ് ചെയ്തതിലെ വീഴ്ചയിൽ, ഗൂഢാലോചന നടന്നെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണമെന്നും കോടതി നിർദേശിച്ചു.
പ്രതിയുടെ പണവും അനുകൂല്യവും പറ്റി നടക്കുകയായിരുന്നു പോലീസ് എന്നും പണത്തിന് മീതെ പരുന്തും പറക്കില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച ഡിവൈ.എസ്.പി തികച്ചും കഴിവുകെട്ട ഉദ്യോഗസ്ഥനാണെന്നും കോടതി കുറ്റപ്പെടുത്തി.
ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പോലീസിന്റെ അന്വേഷണത്തിൽ തൃപ്തരല്ലെന്ന് കാണിച്ച് നിതിൻ രാജിന്റെ കുടുംബം നൽകിയ ഹർജിയിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. പ്രതിയെ അറസ്റ്റ് ചെയ്യുമ്പോഴും വിട്ടയക്കുമ്പോഴും പാലിക്കേണ്ട അടിസ്ഥാന നടപടിക്രമങ്ങൾ എന്തുകൊണ്ട് പാലിച്ചില്ലെന്ന് കോടതി ചോദിച്ചു. ഡിവൈ.എസ്.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന് ഇത്തരം നിയമവശങ്ങൾ അറിയില്ലേ എന്നും കോടതി ആരാഞ്ഞു. കേസിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് അടക്കം പങ്കുള്ള വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇതിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ഉന്നത ഉദ്യോഗസ്ഥരുടെയും പ്രതിഭാഗം അഭിഭാഷകരുടെയും ഫോൺ രേഖകൾ വിശദമായി പരിശോധിക്കണം. സമൂഹത്തിൽ സ്വാധീനമുള്ളവരെയും പണക്കാരെയും സംരക്ഷിക്കാനാണോ പോലീസ് സേന ശ്രമിക്കുന്നതെന്നും, സാധാരണക്കാർക്ക് ഇവിടെ നീതി ലഭിക്കില്ലേ എന്നും കോടതി ചോദിച്ചു.
പണമുള്ളവർക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണ് നിലവിലുള്ളത്. ‘പണത്തിനു മീതെ പരുന്തും പറക്കില്ല’ എന്ന നാട്ടിലെ ചൊല്ല് അന്വർഥമാക്കുന്നതാണ് പോലീസിന്റെ നടപടികൾ. വെറും 15,000 രൂപ വായ്‌പയെടുത്ത സാധാരണക്കാരൻ കടബാധ്യത മൂലം ആത്മഹത്യ ചെയ്യുമ്പോൾ, 15 കോടി രൂപ വായ്‌പയെടുത്ത വമ്പന്മാർ യാതൊരു പ്രശ്നവുമില്ലാതെ സുഖമായി ജീവിക്കുന്ന നാടാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.
പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായ സാഹചര്യത്തിൽ, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുത്തില്ലെങ്കിൽ കോടതിക്ക് നേരിട്ട് അന്വേഷണം പ്രഖ്യാപിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. സംസ്ഥാന സർക്കാരിന്റെയും പോലീസ് സംവിധാനത്തിന്റെയും പൂർണ്ണ പരാജയമാണ് ഈ കേസിൽ കാണാൻ കഴിയുന്നതെന്നും കോടതി വ്യക്തമാക്കി.
പോലീസ് ആരുടെ കൂടെയാണെന്ന് ജനങ്ങൾക്ക് നന്നായി അറിയാമെന്നും ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും ഓർമ്മിപ്പിച്ച കോടതി, സാധാരണക്കാരന് നീതി നടപ്പാക്കാനാണ് പോലീസെന്ന കാര്യവും ചൂണ്ടിക്കാട്ടി.
കേസ് ഏൽപ്പിക്കപ്പെട്ടിട്ടുള്ള സ്പെഷ്യൽ ജഡ്ജ് അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുള്ള നടപടികൾ പാലിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഇത്തരം ഔപചാരികതകൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ റിമാൻഡ് പരിഗണിക്കാൻ പാടുള്ളൂ എന്നും വ്യക്തമാക്കിക്കൊണ്ടാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ റാമിനെ വിട്ടയച്ചത്.
ഏറെ ചർച്ചയായ കേസിൽ പോലീസ് അതീവ അശ്രദ്ധമായി പെരുമാറിയെന്നും പ്രതിക്ക് എളുപ്പത്തിൽ പുറത്തിറങ്ങാനും ജാമ്യം ലഭിക്കാനുമുള്ള സാഹചര്യം ഒരുക്കുകയായിരുന്നോ എന്നും ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും റാമും തമ്മിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു വെന്നും കോടതി നിരീക്ഷിച്ചു.
















