നേപ്പാള്‍ മോഡല്‍ കലാപം ലക്ഷ്യം വച്ച് ദല്‍ഹിയില്‍ പാറ്റ പാര്‍ട്ടിയുടെയും മറ്റും നേതൃത്വത്തില്‍ നടന്ന അക്രമസംഭവങ്ങള്‍ ലക്ഷ്യം കാണാത്തതിന്റെ അമര്‍ഷത്തിലാണ് ചിലര്‍. നീറ്റ് പരീക്ഷയുടെ പേപ്പര്‍ ചോര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പാറ്റ പാര്‍ട്ടിയുടെ പിന്തുണയോടെ ദല്‍ഹിയില്‍ നിരാഹാര സമരം നടത്തിയ ലഡാക്കില്‍ നിന്നുള്ള സോനം വാങ്ചുക്കിനെ കോടതിയുടെ അനുമതിയോടെ ആശുപത്രിയിലേക്ക് മാറ്റിയതാണ് രാജ്യത്തിന്റെ പലയിടങ്ങളില്‍ നിന്നു വന്ന് ദല്‍ഹിയില്‍ തമ്പടിച്ചവരെ അക്രമത്തിന് പ്രേരിപ്പിച്ചത്. അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതിരുന്നിട്ടും പ്രതിഷേധ പ്രകടനം നടത്തി പോലീസിനെ ആക്രമിക്കുകയും, വാഹനങ്ങള്‍ തകര്‍ക്കുകയും പെപ്പര്‍ സ്പ്രെ പ്രയോഗിക്കുകയും ചെയ്തു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ അഴിമതി കേസില്‍ വീട്ടില്‍ ചോദ്യം ചെയ്യാനെത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ സിപിഎം ക്രിമിനലുകള്‍ നേരിട്ട രീതിയിലാണ്, ദല്‍ഹിയില്‍ തെമ്മാടിക്കൂട്ടത്തെ പോലൊരുസംഘം ആളുകള്‍ പോലീസിനെ ആക്രമിച്ചത്. ഇവരെ നേരിടാന്‍ ബാധ്യസ്ഥരായ പോലീസ് സ്വാഭാവികമായ നടപടികളെടുത്തു. ഇത്രയുമാണ് സംഭവിച്ചത്.
രാജ്യത്ത് ആദ്യമായല്ല പരീക്ഷാ പേപ്പര്‍ ചോരുന്നത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാരിന്റെ കാലത്തും നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്തും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ നിയമപരമായ നടപടികള്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. കുറ്റം ചെയ്ത ഒരാളെയും വെറുതെ വിടില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കേസെടുത്ത് അന്വേഷണം നടത്തുകയും, നിരവധിപേരെ പിടികൂടുകയും ചെയ്തു. ശിക്ഷ കോടതി തീരുമാനിക്കും. ഇക്കൂട്ടരെ സംരക്ഷിക്കുന്ന യാതൊരു നടപടിയും മോദി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. പരീക്ഷ പേപ്പര്‍ ചോരുന്നത് വളരെ ഗുരുതരമായ സംഭവമായാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. നിയമം അനുശാസിക്കുന്ന നടപടികളെടുക്കാന്‍ സാവകാശം വേണം. ഇതിന് അനുവദിക്കാതെയാണ് പാറ്റ പാര്‍ട്ടിക്കാര്‍ സമരം പ്രഖ്യാപിച്ചതും, വാങ്ചുക്കിനെ വിളിച്ചുകൊണ്ടുവന്ന് നിരാഹാരം തുടങ്ങിയതും. കര്‍ഷക സമരം എന്ന പേരിലും, പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ ബാഗ് സത്യഗ്രഹമെന്ന പേരിലും നടത്തിയ അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാമെന്ന ദുഷ്ടലാക്കോടെയാണ് വാങ്ചുക്കിന്റെ സമരത്തെയും തല്‍പ്പരകക്ഷികള്‍ കണ്ടത്. ഇവര്‍ ഒറ്റയ്‌ക്കും കൂട്ടായും പിന്തുണയറിയിച്ച് ദല്‍ഹിയിലേക്ക് വണ്ടി കയറുകയും ചെയ്തു.
അയല്‍രാജ്യമായ നേപ്പാളില്‍ ജെന്‍-സി കലാപം നടന്നതു മുതല്‍ അങ്ങനെയൊരു കലാപം ഭാരതത്തില്‍ നടക്കണമെന്ന് ആഗ്രഹിക്കുകയും, അതിനുവേണ്ടി പരമാവധി ശ്രമിക്കുകയും ചെയ്യുന്നവരാണ് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഇങ്ങനെയൊരു കലാപത്തിന് പ്രത്യക്ഷമായും പരോക്ഷമായും ആഹ്വാനം ചെയ്യുകയുണ്ടായി. പക്ഷേ രാജ്യത്തെ യുവജനത അവര്‍ക്ക് തൊഴിലും സുരക്ഷിതത്വവും അംഗീകാരവും നല്‍കുന്ന മോദി സര്‍ക്കാരിനൊപ്പമാണ്. ഇത് പ്രതിപക്ഷത്തെ വല്ലാതെ നിരാശപ്പെടുത്തുകയും, അമര്‍ഷം കൊള്ളിക്കുകയും ചെയ്യുന്നു. 12 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന മോദി സര്‍ക്കാരിനെ ജനാധിപത്യപരമായി നേരിടാന്‍ കഴിയില്ലെന്ന് ഇക്കൂട്ടര്‍ക്ക് ഉറപ്പാണ്. അതിനുള്ള ജനപിന്തുണ തങ്ങള്‍ക്കില്ലെന്ന് മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ നിന്നു വ്യക്തമാവുകയും ചെയ്തു. ലോകത്തോട് മുഴുവന്‍ സഹകരിക്കുകയും, എന്നാല്‍ ഭാരതത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിച്ച് രാജ്യത്തെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും ചില വൈദേശിക മത രാഷ്‌ട്രീയസാമ്പത്തിക ശക്തികള്‍ അംഗീകരിക്കുന്നില്ല. ജോര്‍ജ് സോറോസിനെയും അയാളുടെ മകനെയും പോലുള്ള ഭാരതവിരുദ്ധരായ സഹസ്ര കോടീശ്വരന്മാരുടെ പിന്തുണയും രാജ്യത്തെ മോദി വിരുദ്ധര്‍ക്കുണ്ട്. ചിലര്‍ കുതന്ത്രങ്ങള്‍ മെനഞ്ഞും നിര്‍ലോഭം പണമൊഴുക്കിയും ഭാരതത്തില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു.
ജനാധിപത്യ സമൂഹത്തില്‍ ഭരണത്തിനെതിരെ സമരം ചെയ്യാനുള്ള അവകാശം ആര്‍ക്കുമുണ്ട്. മോദി സര്‍ക്കാര്‍ ഇത് പൂര്‍ണമായി അംഗീകരിക്കുകയും, സംഭാഷണത്തിന് വാതില്‍ തുറന്നിടുകയും ചെയ്യുന്നു. എന്നാല്‍ പ്രശ്നപരിഹാരമല്ല, കുപ്രചാരണങ്ങളും പ്രക്ഷോഭങ്ങളും നടത്തി രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ ദുര്‍ബലമാക്കുകയും, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കുകയുമാണ് മോദി വിരുദ്ധരുടെ പൊതുലക്ഷ്യം. ഇതിനുവേണ്ടി രാജ്യത്തിനകത്തും പുറത്തുമുള്ള ഭാരത വിരുദ്ധ ശക്തികളുമായി ഇവര്‍ കൈകോര്‍ക്കുന്നു. കര്‍ഷക സമരത്തിലും ഷഹീന്‍ ബാഗ് സത്യഗ്രഹത്തിലും വാങ്ചുക്കിന്റെ നിരാഹാര വേദിയിലും ഉയര്‍ന്ന ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഇതിന് തെളിവാണ്. ഈ ആന്തോളന്‍ ജീവികളെ നേരിട്ടുകൊണ്ടു മാത്രമേ രാജ്യത്തിന് മുന്നോട്ടുപോകാന്‍ കഴിയൂ. രാജ്യസ്നേഹികളായ ജനങ്ങള്‍ മോദി സര്‍ക്കാരിനൊപ്പമായിരിക്കും.
















