ന്യൂഡൽഹി : ഡൽഹിയിലെ ജന്തർ മന്തറിൽ നടത്തുന്ന കലാപങ്ങളുമായി ബന്ധപ്പെട്ട് കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് . ചില ഇടതുപക്ഷ ചായ്‌വുള്ള വ്യക്തികൾ സോഷ്യൽ മീഡിയയിൽ തെറ്റായ കിംവദന്തികൾ പ്രചരിപ്പിക്കുന്നുണ്ട്. ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഇത്തരമൊരു വീഡിയോ പങ്ക് വച്ചിരുന്നു.
വീഡിയോയിൽ, അക്രമികൾ പോലീസിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് കാണാം. പ്രതിഷേധത്തിനിടെ ഡൽഹി പോലീസ് ആക്രമണാത്മക നിലപാട് സ്വീകരിച്ചുവെന്നും ആണി പതിച്ച ബാറ്റണുകൾ ഉപയോഗിച്ചുവെന്നും വീഡിയോയിൽ ആരോപിക്കുന്നു. ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന നിരവധി പേരുടെ തലയിൽ നിന്ന് രക്തം ഒഴുകുന്ന നിലയിൽ കാണപ്പെട്ടതായി സുബൈർ തന്റെ പോസ്റ്റിൽ അവകാശപ്പെട്ടു.
തുടർന്ന്, ഡൽഹി പോലീസ് (@DelhiPolice) അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ‘വ്യാജ വാർത്താ മുന്നറിയിപ്പ്’ നൽകി . ഇന്നലത്തെ പ്രതിഷേധത്തിനിടെ ആണി പതിച്ച ബാറ്റണുകൾ ഉപയോഗിച്ചുവെന്ന അവകാശവാദങ്ങൾ പൂർണ്ണമായും തെറ്റാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പോലീസ് വ്യക്തമായി പ്രസ്താവിച്ചു. ഇന്റർനെറ്റിൽ പ്രചരിക്കുന്ന വീഡിയോകൾക്ക് ഇന്നലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധവുമായി നേരിട്ട് ബന്ധമില്ലെന്നും പോലീസ് പറഞ്ഞു. മാത്രമല്ല കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടികൾ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.
















