India

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

21 ദിവസം ദുരൂഹമായി യൂറോപ്പില്‍ രാഹുല്‍ ഗാന്ധി തങ്ങിയിരുന്നത് ഇന്ത്യയിലെ ഭരണം അട്ടിമറിക്കാനുള്ള ടൂള്‍കിറ്റിന്‍റെ വിശദാംശങ്ങള്‍ തയ്യാറാക്കാനാ യിരുന്നെന്ന്   സംശയം.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: 21 ദിവസം ദുരൂഹമായി യൂറോപ്പില്‍ രാഹുല്‍ ഗാന്ധി തങ്ങിയിരുന്നത് ഇന്ത്യയിലെ ഭരണം അട്ടിമറിക്കാനുള്ള ടൂള്‍കിറ്റിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കാനാ
യിരുന്നെന്ന്   സംശയം. തുടക്കത്തില്‍ സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സോനം വാങ്ചുക് നിരാഹാരം ആരംഭിച്ചപ്പോള്‍ മൗനം പാലിച്ച രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തിയ ഉടനെ സോനം വാങ്ചുകിന്റെ സമരത്തിന് നാടകീയമായി പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. അപ്പോഴും കോണ്‍ഗ്രസ് സിജെപി സമരത്തില്‍ നേരിട്ട് പങ്കെടുക്കുകയുണ്ടായില്ല.

എന്നാല്‍ ചൊവ്വാഴ്ചയാണ് കോണ്‍ഗ്രസ് സജീവമായി പുതിയൊരു സമരമുഖം തുറന്നത്. പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പിലാണ് കോണ്‍ഗ്രസുകാര്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്. രാഹുല്‍ഗാന്ധിയ്‌ക്കൊപ്പം പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കര്‍ണ്ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, കേരളമുഖ്യമന്ത്രി വി.ഡി. സതീശന്‍ എന്നിവരും ചേര്‍ന്നിരിക്കുകയാണ്. സിജെപി സമരത്തിന്റെ കടിഞ്ഞാണ്‍ പിടിച്ചെടുക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് കരുതുന്നു.

അവസരം ഒത്തുവരികയാണെങ്കില്‍ ഒരു ജെന്‍സീ കലാപം തട്ടിക്കൂട്ടുക എന്ന ലക്ഷ്യവും രാഹുല്‍ ഗാന്ധിക്കുണ്ടെന്ന് കരുതുന്നു.പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും കര്‍ഷകരെ കൂട്ടത്തോടെ ദല്‍ഹിയില്‍ എത്തിക്കുന്നത് സമരത്തിന് കായികബലം കൂട്ടാനാണെന്ന് കരുതുന്നു. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാര്‍ സമീപകാലത്തെങ്ങും ഒപ്പിടാന്‍ സാധ്യതയില്ലെന്നിരിക്കെ കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കണെന്ന് ആവശ്യപ്പെട്ട് ദല്‍ഹിയില്‍ സമരമുഖം തുറക്കുന്നത് തലസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനാണെന്ന് കരുതുന്നു.

ചൊവ്വാഴ്ച  കേന്ദ്രപ്രതിനിധിയുമായി ചര്‍ച്ച ചെയ്തപ്പോള്‍ രാഹുല്‍ ഗാന്ധി ഒരൊറ്റ ആവശ്യമാണ് ഉന്നയിച്ചത്. നീറ്റ് പരീക്ഷാവിഷയത്തില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച വേണം. അക്കാര്യം കേന്ദ്രംസമ്മതിച്ചാല്‍ കുത്തിയിരിപ്പ് സത്യാഗ്രഹം അവസാനിപ്പിക്കാം എന്നായിരുന്നു രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത് എന്നാല്‍ സമാധാനത്തോടെ പിരിഞ്ഞുപോയ രാഹുല്‍ ഗാന്ധി പിന്നീട് പുതിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരത്തിന് രംഗത്തെത്തുകയായിരുന്നു. അതും വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി മാത്രമല്ല, പ്രധാനമന്ത്രി മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ രാജിയാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നത്. അതിനര്‍ത്ഥം തലസ്ഥാനത്ത് കൂടിയ ജെന്‍സീ പിള്ളേരെ കേന്ദ്രസര്‍ക്കാരിനെതിരായ ഒരു യുദ്ധത്തിന് തിരിച്ചുവിടുക എന്ന് തന്നെയാണ് അര്‍ത്ഥമാക്കുന്നത്. “ഇന്നലെ യുവ വിദ്യാർത്ഥികൾക്കെതിരായ ക്രൂരതകൾക്ക് പ്രധാനമന്ത്രി മോദിയിൽ നിന്ന് ഉത്തരം ആവശ്യപ്പെട്ട് ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിലേക്ക് മാർച്ച് നടത്തി. സർക്കാർ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നില്ല അല്ലെങ്കിൽ പാർലമെന്റിൽ ഇതിനെക്കുറിച്ച് ഒരു ചർച്ച നടത്തണമെന്ന് ആഗ്രഹിക്കുന്നില്ല. ഇന്ത്യയിലെ യുവാക്കളുടെ ഭാവി നശിപ്പിച്ചതിന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവയ്‌ക്കണം”-ഇതാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ ഉയര്‍ത്തുന്ന ആവശ്യം ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ് നേതാക്കളെയും വിളിച്ചുവരുത്തിയിട്ടുണ്ട്.

പാര്‍ലമെന്‍റിന് പുറത്ത് ദല്‍ഹിയെ യുദ്ധക്കളമാക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് കരുതുന്നു. പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും രാജി ആവശ്യപ്പെടുക എന്നതിനര്‍ത്ഥം ഭരണത്തെ അട്ടിമറിക്കുക തന്നെയാണ് ലക്ഷ്യമെന്നാണ് കരുതുന്നത്.

ഈ സമരത്തിന് യുവാക്കളെ പ്രചോദിപ്പിക്കാന്‍ ഇന്‍ഫ്ലുവന്‍സര്‍മാരായ സെലിബ്രിറ്റികള്‍ക്ക് വന്‍തുകകള്‍ നല്‍കിയതായി ആരോപണമുണ്ട്. അതെല്ലാം വരുംനാളുകളില്‍ അന്വേഷണത്തില്‍ നിന്ന് മാത്രമേ തെളിയൂ. വിദേശഫണ്ട് വരുന്നതിന് കേന്ദ്രസര്‍ക്കാര്‍ തടയിടുന്നതിനെതിരെയാണ് ഈ സമരമെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകള്‍. വിദേശത്ത് നിന്നും കോടികളുടെ ഫണ്ടുകള്‍ വാങ്ങി രസിച്ചവര്‍ ഏത് വിധേനെയും ഭരണം അട്ടിമറിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നു. അതിനായി പൊതുജന പിന്തുണ ഉറപ്പാക്കാന്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സെലിബ്രിറ്റികളെയും താരങ്ങളേയും വിലയ്‌ക്കെടുത്തുകഴിഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ യാതൊരു രാഷ്‌ട്രീയപ്രതിബദ്ധതയും ഇല്ലാതെ പെരുമാറിയിരുന്ന താരങ്ങള്‍ (കേരളത്തിലാണെങ്കില്‍ ഗായിക ജ്യോത്സന, രഞ്ജിനി ഹരിദാസ്, സിജോ റോസ്, തുടങ്ങിയവരെപ്പോലുള്ളവര്‍) പൊടുന്നനെ സാമൂഹ്യപ്രതിബദ്ധതയുമായി ഇറങ്ങിയപ്പോള്‍ സംശയം ബലപ്പെടുകയാണ്.

Recent Posts