കോട്ടയം: കേരള ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് റബര്‍ ബോര്‍ഡ് ആസ്ഥാനം സന്ദര്‍ശിച്ച് ചെയര്‍മാന്‍ എന്‍ ഹരിയും റബ്ബര്‍ ബോര്‍ഡ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. യോഗത്തിൽ അധ്യക്ഷനായിരുന്നു റബ്ബർ ബോർഡ് ചെയര്‍മാന്‍ എന്‍. ഹരി,റബ്ബര്‍ ഉല്‍പ്പാദന പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി റബ്ബറിന്റെ വിപണി വില ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ നാമമാത്ര തുക മാത്രമാണ് സര്‍ക്കാരിന് ചെലവഴിക്കേണ്ടതായി വരുന്നത്. ആയതിനാല്‍ ചെലവിടാതെ ശേഷിക്കുന്ന തുക റബ്ബര്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രയോജനകരമായ പദ്ധതികള്‍ക്കായി വിനിയോഗിക്കണമെന്ന് എന്‍.ഹരി ആവശ്യപ്പെട്ടു.
ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന വിഷയങ്ങളില്‍ ആവശ്യമായ പരിഹാരനടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി മോന്‍സ് ജോസഫ് ഉറപ്പുനല്‍കി. റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ കേരള സര്‍ക്കാര്‍ സജീവമായി ഇടപെടുമെന്നും, വന്യജീവി ആക്രമണത്തില്‍നിന്നുള്ള സംരക്ഷണവും ആക്രമിക്കപ്പെടുന്നവര്‍ക്കായി ഇന്‍ഷുറന്‍സ് പരിരക്ഷ എര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആര്‍.പി.ഐ.എസ്. (RPIS) പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് തുക ലഭിക്കാന്‍ കാലതാമസമുണ്ടാകാതിരിക്കാന്‍ വേണ്ട നടപടികള്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് 20 കോടി രൂപ ചില സാങ്കേതിക കാരണങ്ങളാല്‍ നല്‍കാന്‍ സാധിച്ചിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അതിന് ഉടന്‍ പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.
റബറിന്റെ അപക്വകാലഘട്ടത്തില്‍ ഇടവിള കൃഷിക്ക് ധനസഹായ പദ്ധതി നടപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 300 രൂപ ആയി ഉയര്‍ത്തണമെന്ന ആവശ്യം തുടങ്ങിയ വിഷയങ്ങള്‍ മുഖ്യമന്ത്രിയുടെയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെയും യോഗത്തില്‍ ഉന്നതതലത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ ഏകദേശം മൂന്ന് ലക്ഷത്തോളം വരുന്ന ടാപ്പിങ് തൊഴിലാളികളുടെ ക്ഷേമത്തിനായി ഇതര തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളുടെ മാതൃകയില്‍ പ്രത്യേക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുന്നതിന്റെയും അവര്‍ക്ക് ആവശ്യമായ വിവിധ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിന്റെയും സാധ്യത സര്‍ക്കാര്‍ പരിശോധിച്ച് നടപ്പാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
റബ്ബര്‍കര്‍ഷകര്‍ക്ക് റബ്ബര്‍ ബോര്‍ഡിലുള്ള വിശ്വാസം വളരെ വലുതാണെന്നും, റബ്ബര്‍ ബോര്‍ഡ് കൂടുതല്‍ ശക്തിപ്പെടുമ്പോള്‍ കര്‍ഷകരുടെ അഭിവൃദ്ധിയും മേഖലയിലെ സമഗ്രവികസനവും കൈവരിക്കാനാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൃഷിവകുപ്പ്, വനം വന്യജീവി വകുപ്പ്, മന്ത്രിമാരുമായി ചേർന്ന് മുഖ്യമന്ത്രിയുമായി എത്രയും വേഗം യോഗം ചേരും.
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.വസന്തഗേശന്‍ റബ്ബര്‍ ബോര്‍ഡിന്റെ വിവിധ വികസന പദ്ധതികള്‍, കര്‍ഷകക്ഷേമ പരിപാടികള്‍, ഗവേഷണ-പരിശീലന പ്രവര്‍ത്തനങ്ങള്‍, ഡിജിറ്റല്‍ സേവനങ്ങള്‍, കയറ്റുമതി പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. യൂറോപ്യന്‍ യൂണിയന്റെ വനനശീകരണ രഹിത ഉല്‍പ്പന്ന നിയന്ത്രണമായ (EUDR) മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിലൂടെ യൂറോപ്യന്‍ വിപണിയില്‍ റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യതയും മികച്ച വിലയും ലഭ്യമാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍.എം. വസന്തഗേശന്‍,റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ഡോ. സിജു ടി. പരിശീലന ഡയറക്ടര്‍ ഡോ. എച്ച്. പ്രിയ വര്‍മ ഐ.ആര്‍.എസ്, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
















