ന്യൂദല്‍ഹി ഒരു വ്യവസായമന്ത്രിയും ചെയ്യാന്‍ പാടില്ലാത്തതാണ് കുഞ്ഞാലിക്കുട്ടി ചെയ്തതെന്ന് കോര്‍പറേറ്റ് മേഖലയില്‍ വിമര്‍ശനം. ടാറ്റ കേരളത്തില്‍ പണം മുടക്കാമെന്ന് പറഞ്ഞിട്ടില്ലെന്ന ചര്‍ച്ച വന്നപ്പോഴാണ് കുഞ്ഞാലിക്കുട്ടി ടാറ്റയിലെ ചില ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി സതീശനും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിയും ചര്‍ച്ച ചെയ്യുന്ന ചിത്രം പ്രസിദ്ധീകരിച്ചത്. ഒരു ബിസിനസ് സൗഹദാന്തരീക്ഷം സൃഷ്ടിക്കേണ്ട വ്യവസായമന്ത്രി കോര്‍പറേറ്റുകളുടെ വിശ്വാസത്യതയാണ് കളഞ്ഞുകുളിച്ചതെന്നും അഭിപ്രായമുയരുന്നു.
ഒരു മന്ത്രി കോര്‍പറേറ്റുകളോട് പാലിക്കേണ്ട മിനിമം അന്തസ്സ് പാലിക്കാതെയുള്ള കുഞ്ഞാലിക്കുട്ടിയെ ഈ നീക്കം കോര്‍പറേറ്റ് സംസ്കാരത്തിന് വിരുദ്ധമാണെന്ന് വ്യവസായരംഗത്തുള്ളവര്‍ പറയുന്നു. രാഷ്‌ട്രീയനേതാക്കളും കോര‍്പറേറ്റ് ഗ്രൂപ്പുകളും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ഒരു രഹസ്യസ്വഭാവമുണ്ട്. ഏത് സാഹചര്യത്തിലും അത് വെളിപ്പെടുത്താതിരിക്കേണ്ടത് ഒരു മന്ത്രിയുടെ മിനിമം ഉത്തരവാദിത്വമാണെന്നും പറയുന്നു.
ടാറ്റ ഗ്രൂപ്പ് കേരളത്തില്‍ പണം മുടക്കില്ലെന്നും സതീശന്‍ നുണ പറഞ്ഞതാണെന്നും ഉള്ള പ്രചാരണമുണ്ടായപ്പോഴാണ് കുഞ്ഞാലിക്കുട്ടി ഈ ചിത്രം പ്രസിദ്ധീകരിച്ചത്. കോര്‍പറേറ്റ് മേഖലില്‍ ഏറെ ഞെട്ടലുണ്ടാക്കിയ നീക്കമാണ് കുഞ്ഞാലിക്കുട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് പറയുന്നത്. ഒരു സമ്മര‍്ദ്ദ നിമിഷത്തില്‍ മുഖം രക്ഷിക്കാന്‍ കുഞ്ഞാലിക്കുട്ടി നടത്തിയ നീക്കം യുഡിഎഫ് കേരളത്തില്‍ കൊണ്ടുവരുമെന്ന് അവകാശപ്പെടുന്ന വ്യവസായികക്കുതിപ്പിന്റെ കടയ്‌ക്കല്‍ കത്തിവെയ്‌ക്കുമോ എന്നാണ് വ്യവസായ രംഗത്ത് കേരളത്തോട് അനുഭാവമുള്ളവരുടെ ആശങ്ക.
സതീശന് ടാറ്റയോട് ഇഷ്ടമുണ്ടെങ്കിലും കുഞ്ഞാലിക്കുട്ടിക്ക് ടാറ്റയോട് ഇഷ്ടമില്ലേ എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നു. ഗാസയിലെ കുഞ്ഞുങ്ങളുടെ ഉടുപ്പിലെ ചോരയില്‍ ടാറ്റയുടെ കരങ്ങളുണ്ടെന്ന് പറഞ്ഞ് ജമാ അത്തെ ഇസ്ലാമിക്കാര്‍ ടാറ്റയുടെ ഗാര്‍മെന്‍റ് ഷോറൂമായ സൂഡിയോ ബഹിഷ്കരിച്ചത് ഈയിടെയാണ്. ജമാ അത്തെ ഇസ്ലാമിയുടെ സമാന നിലപാട് കുഞ്ഞാലിക്കുട്ടിയ്‌ക്കും ഉണ്ടോ? അതല്ലെങ്കില്‍ അതീവരഹസ്യമായി നടത്തിയ ചര്‍ച്ചയുടെ ചിത്രം പുറത്തുവിട്ടതുവഴി ടാറ്റയുടെ സത്യസന്ധതയെ കുഞ്ഞാലിക്കുട്ടി ചോദ്യം ചെയ്തത് എന്തിനാണ് എന്ന ചോദ്യവും ഉയരുന്നത് ഈ പശ്ചാത്തലത്തിലാണ്.
ടാറ്റയുടെ നിക്ഷേപത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്ന കമ്പനിയുടെ പ്രതികരണത്തിന് മറുപടിയായാണ് മന്ത്രി ടാറ്റയുടെ ശശാങ്കുമായി ചര്‍ച്ച ചെയ്യുന്ന ഫോട്ടോ പുറത്തുവിട്ടത്. കഴിഞ്ഞ എല്‍ഡിഎഫ് സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച ധാരണാപത്രം (MoU) മുന്നോട്ട് കൊണ്ടുപോകാൻ താല്‍പ്പര്യമുണ്ടെന്ന് ടാറ്റ പ്രതിനിധികള്‍ അറിയിച്ചിരുന്നെന്നും 300 കോടിയുടെ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് അവർ ഉറപ്പുനല്‍കിയെന്നുമാണ് കുഞ്ഞാലിക്കുട്ടി ഈ ഫോട്ടോ പങ്കുവെച്ചുകൊണ്ട് പറഞ്ഞത്. ടാറ്റയുടെ എൻറർപ്രൈസസ് സിഇഒ ശശാങ്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തതായി ഫോട്ടോയില്‍ കാണുന്നത്. ഇതില്‍ വലിയൊരു പ്രശ്നവും ഉള്ളടങ്ങിയിരിക്കുന്നു. മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞത് ടാറ്റ 10000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുമെന്നും കപ്പല്‍നിര്‍മ്മാണമാണ് ഉദ്ദേശിക്കുന്നതും എന്നാണ്. പക്ഷെ കുഞ്ഞാലിക്കുട്ടി പുറത്തുവിട്ടത് വെറും 300 കോടി പദ്ധതിയുടെ ചര്‍ച്ചയുടെ ഫോട്ടോ ആണ്. . ടാറ്റയുടെ പ്രതിനിധി ശശാങ്കുമായി കുഞ്ഞാലിക്കുട്ടിയും സതീശനും നടത്തുന്ന ചിത്രമാണിത്. അതായത് മുഖ്യമന്ത്രി നേരത്തെ 10000 കോടി രൂപയുടെ കപ്പല്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയ്‌ക്കായി ടാറ്റ കേരളത്തില്‍ പണം മുടക്കുമെന്ന പ്രഖ്യാപനത്തെ വ്യവസായമന്ത്രി തന്നെ നിഷേധിക്കുന്നതാണ് കണ്ടത്. മന്ത്രിസഭയില്‍ മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും തമ്മിലുള്ള ഈ ആശയക്കുഴപ്പവും കോര്‍പറേറ്റുകളുടെ കേരളാപ്രവേശനത്തെ തടയുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലും ടാറ്റ ഇതേക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്നതും കേരളത്തിനുള്ള തിരിച്ചടിയുടെ സൂചന തന്നെയാണ്.
















