തിരുവനന്തപുരം: ദേശാഭിമാനി വാരാന്ത്യപതിപ്പുമായി ബന്ധപ്പെട്ട ലേഖന വിവാദത്തില്‍ റസിഡന്റ് എഡിറ്റര്‍ എം സ്വരാജ് പറഞ്ഞത് കളളമെന്ന് നാടക പ്രവര്‍ത്തകന്‍ വിജയന്‍. ലേഖനത്തിനായി ദേശാഭിമാനിക്കാര്‍ വിളിച്ചിരുന്നു.ആവശ്യപ്പെട്ട പ്രകാരം ഗ്രൂപ്പ് ഫോട്ടോ നല്‍കിയെന്നും വിജയന്‍ വെളിപ്പെടുത്തി. ലേഖനം പ്രസിദ്ധീകരിക്കും എന്നാണ് അറിയിച്ചത്. എന്താണ് സംഭവിച്ചത് എന്നറിയില്ലെന്നും വിജയന്‍ പറഞ്ഞു.’കള്ളന്‍ വിജയന്‍’ എന്ന് വിളിക്കപ്പെടുന്ന പുല്ലംപാറയിലെ നാടകപ്രവര്‍ത്തകന്‍ വിജയനെ കുറിച്ചാണ് ലേഖനം.
വി എസ് അച്യുതാനന്ദന്റെ ഒന്നാം ഓര്‍മദിനത്തോടനുബന്ധിച്ച് അനുസ്മരണക്കുറിപ്പുമായി ഇന്നിറങ്ങേണ്ട ദേശാഭിമാനി വാരാന്ത്യപ്പതിപ്പ് ഒഴിവാക്കിയതിലാണ് വിവാദം. ‘കള്ളന്‍ വിജയന്‍’ എന്ന തലക്കെട്ടില്‍ ഒരു നാടകപ്രവര്‍ത്തകനെ കുറിച്ചുളള ലേഖനത്തെ ചൊല്ലി എഡിറ്റോറിയല്‍ വിഭാഗത്തിലുണ്ടായ തര്‍ക്കമാണ് വാരാന്ത്യപ്പതിപ്പ് ഒഴിവാക്കാന്‍ കാരണമെന്നാണ് വിവരം.എന്നാല്‍ കള്ളന്‍ വിജയനെ കുറിച്ച് ലേഖനം തയാറാക്കിയിട്ടില്ലെന്നാണ് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ എം സ്വരാജ് പറഞ്ഞത്.
മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം എന്ന പേരില്‍ വിഎസിന്റെ പ്രസ് സെക്രട്ടറിയായിരുന്ന കെവി സുധാകനായിരുന്നു കവര്‍സ്റ്റോറി എഴുതിയത്. എന്നാല്‍ ഞായറാഴ്ച പത്രം ഇറങ്ങിയത് സപ്‌ളിമെന്റില്ലാതെയാണ്. സാങ്കേതിക കാരണം മൂലം സപ്‌ളിമെന്റ് ഇല്ലെന്നാണ് ഒന്നാം പേജിലെ അറിയിപ്പ്.
ഇതോടെ വിഎസിനെ പാര്‍ട്ടി പത്രം തമസ്‌കരിച്ചെന്ന രീതിയില്‍ വിവാദം കൊഴുത്തു. പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്. സപ്‌ളിമെന്റിന്റെ അവസാന പേജിലെ മറ്റൊരു ലേഖനത്തിന്റെ തലക്കെട്ടാണ് പ്രശ്‌നമായത്. പുല്ലംപാറയില്‍ ‘കള്ളന്‍ വിജയന്‍’ എന്ന് അറിയപ്പെടുന്ന ഒരു നാടകപ്രവര്‍ത്തകനുണ്ട്. അയാളെ കുറിച്ചുള്ള കള്ളന്‍ വിജയന്‍, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പിഒ എന്ന തലക്കെട്ടിലായിരുന്നു ലേഖനം. മുന്‍ പേജില്‍ വിഎസിനെ കുറിച്ചുളള ഓര്‍മ്മയും അവസാന പേജില്‍ ‘കള്ളന്‍ വിജയന്‍’ എന്ന ലേഖനവും വരുന്നതില്‍ പ്രശ്‌നങ്ങളുണ്ടെന്ന് എഡിറ്റോറിയല്‍ വിഭാഗത്തിലെ ചിലര്‍ ചൂണ്ടിക്കാട്ടിയെന്നാണ് അറിയുന്നത്. തര്‍ക്കത്തിനൊടുവില്‍ അനാവശ്യ തെറ്റിദ്ധാരണ ഒഴിവാക്കാന്‍ സപ്‌ളിമെന്റ് തന്നെ വേണ്ടെന്ന് വച്ചു.
















