ന്യൂദൽഹി: നിരാഹാര സമരത്തിനിടെ കോടതി നിർദ്ദേശ പ്രകാരം സോനം വാങ്ചുക്കിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് നീക്കിയതോടെ ജന്തർ മന്തറിൽ നാടകീയ സംഭവങ്ങൾ. വാങ്ചുക്കിന്റെ അറസ്റ്റിന് തൊട്ടുപിന്നാലെ ‘കോക്രോച്ച് ജനതാ പാർട്ടി’ അധ്യക്ഷൻ അഭിജീത് ദീപ്‌കെ അവിടെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. എല്ലാ ജനങ്ങളും ജന്തര്‍ മന്തറിലേക്ക് വരണം എന്നാണ് അഭിജീത്തിന്റെ ആഹ്വാനം. പോരാട്ടത്തിനായി ഒന്നിച്ച് ഇറങ്ങണമെന്നും ജന്തര്‍ മന്തറില്‍ എത്താന്‍ സാധിക്കാത്തവര്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധിക്കണം എന്നും അഭിജീത് ദീപ്‌കെ ആഹ്വാനം ചെയ്തു.
അഭിജീത് സമരവേദിയില്‍ ഇല്ലാതിരുന്ന സമയമായിരുന്നു പൊലീസ് നടപടി ഉണ്ടായത്. പുലര്‍ച്ചെ സമര വേദിയിലേക്ക് ഇരച്ചെത്തിയ പൊലീസ് നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്യുകയും സമരക്കാരോട് ജന്തര്‍ മന്തര്‍ ഒഴിയാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ അഭിജിത് ദീപ്‌കെ വീട്ടു തടങ്കലില്‍ ആണെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി ആരോപിച്ചിരുന്നു. താമസ സ്ഥലത്ത് പോലീസ് തടഞ്ഞു വെച്ചിരിക്കുന്നു എന്നായിരുന്നു വിശദീകരണം.
എന്നാല്‍ സോനത്തിന്റെ അറസ്റ്റിന് ശേഷം ജന്തര്‍ മന്തറില്‍ തിരികെ എത്തിയ അഭിജീത് സമരം പുനരാരംഭിക്കുകയാണ് ചെയ്തിരിക്കുന്നത്. അതേസമയം സോനം വാങ്ചുക്കിന് ചികിത്സ ആവശ്യമാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നുമാണ് ഡോക്ടര്‍മാരുടെ സംഘം പറയുന്നത്. കോടതി നിര്‍ദേശ പ്രകാരമായിരുന്നു സോനത്തിന് ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചത്.
കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍ രാജി വെക്കും വരെ സമരം തുടരുമെന്ന് എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദര്‍ശ് എം സജിയും പറഞ്ഞു. പൊലീസ് നടപടി അംഗീകരിക്കില്ലെന്നും സോനത്തെ കസ്റ്റഡിയില്‍ എടുത്തത് സമരത്തെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സജി ആരോപിച്ചു.
















