കോഴിക്കോട്: ജിമ്മിന്റെ മറവിൽ ലഹരി വിൽപ്പന. മൂന്ന് യുവാക്കളെ കോഴിക്കോട് പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തു. പയ്യാനക്കൽ കപ്പക്കൽ റോഡിൽ പ്രവർത്തിക്കുന്ന ‘ബാക്ക് ടു ഫിറ്റ്’ ജിംനേഷ്യം കേന്ദ്രീകരിച്ചാണ് പ്രതികൾ ലഹരി വിൽപ്പന നടത്തിയിരുന്നതെന്ന് പൊലീസ് അറിയിച്ചു. ബേപ്പൂർ സ്വദേശികളായ മൂന്നാർവളപ്പിൽ ജംഷീർ, മതിലകത്ത് ഇജാസ്, അർഷാദ് എന്നിവരാണ് പിടിയിലായത്.
ഇന്ന് രാവിലെ ഡാൻസാഫ് സംഘവും പന്നിയങ്കര പൊലീസും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ വലയിലായത്. ജിമ്മിനുള്ളിൽ നടത്തിയ പരിശോധനയിൽ വിൽപ്പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 250 ഗ്രാം എം.ഡി.എം.എയും 40 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന നടത്തിയിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. പിടിച്ചെടുത്ത എം.ഡി.എം.എയുടെ വിപണിമൂല്യം ലക്ഷക്കണക്കിന് രൂപ വരുമെന്നാണ് വിലയിരുത്തൽ.
ലഹരിമരുന്ന് എവിടെ നിന്നാണ് എത്തിച്ചതെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനിടയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
















