Kerala

തുഞ്ചന്റെ നാട്ടില്‍ നിന്ന് വാല്മീകി രാമായണത്തിന് നോവല്‍ ഭാഷ്യം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരൂര്‍: ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ നാട്ടില്‍ നിന്ന് വാല്മീകി രാമായണത്തിന് നോവല്‍ഭാഷ്യം. തുഞ്ചന്റെ ജീവിതത്തെ ആധാരമാക്കി നോവലും തുഞ്ചന്റെ ജീവചരിത്രവുമെഴുതിയ തിരൂര്‍ ദിനേശ് ആണ് വാല്മീകി രാമായണത്തിന് ആത്മകഥാ രൂപത്തിലുള്ള നോവല്‍ ഒരുക്കിയത്. രാമായണത്തിലെ ദശരഥന്‍, ലക്ഷ്മണന്‍, വിഭീഷണന്‍, സീത, ഹനുമാന്‍ എന്നിവര്‍ അവരുടെ ആത്മകഥ പറയുന്നതിലൂടെ രാമായണകഥ പൂര്‍ണമായി അവതരിപ്പിക്കുന്ന രീതിയിലാണ് നോവല്‍. മറ്റ് ഭാഷകളിലേക്ക് കൂടി വിവര്‍ത്തനത്തിന് ഒരുങ്ങുന്ന നോവല്‍ കര്‍ക്കടക മാസത്തില്‍ അയോദ്ധ്യയില്‍ പ്രകാശനം ചെയ്യുമെന്ന് ദിനേശ് പറഞ്ഞു.

ദശരഥന്‍ അഞ്ച് അദ്ധ്യായത്തിലും ലക്ഷ്മണന്‍ 14 അദ്ധ്യായത്തിലും വിഭീഷണന്‍ അഞ്ച് അദ്ധ്യായത്തിലും സീത 13 അദ്ധ്യായത്തിലും ഹനുമാന്‍ എട്ട് അദ്ധ്യായത്തിലുമായിട്ടാണ് ആത്മകഥ പറയുന്നത്. നോവലിന്റെ രചന തുടങ്ങിയത് 2004 ആഗസ്തിലാണ്. സപ്തംബര്‍ മുതല്‍ എഴുതിക്കൊണ്ടിരുന്ന ഭാഗങ്ങള്‍ ഒരു മാസികയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു വന്നെങ്കിലും മാസികയുടെ പ്രസിദ്ധീകരണം നിലച്ചതോടെ തുടര്‍ന്ന് എഴുതിയില്ല. രണ്ടു പതിറ്റാണ്ടിനു ശേഷം എഴുതാന്‍ ബാക്കി വെച്ച ഭാഗങ്ങള്‍ എഴുതുകയായിരുന്നു.

രാമായണത്തിലെ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് നിരവധി നോവലുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ രാമായണത്തിലെ കഥാപാത്രങ്ങള്‍ ആത്മകഥ പറഞ്ഞുകൊണ്ടുള്ള ആദ്യ നോവലാണിതെന്ന് ദിനേശ് പറഞ്ഞു. വി.എസ്. ഖാണ്ഡേക്കര്‍ രചിച്ച ആത്മകഥാരൂപത്തിലുള്ള യയാതി എന്ന നോവലിന്റെ ശൈലിയുടെ സ്വാധീനമാണ് വാല്മീകി രാമായണം ആത്മകഥാരൂപത്തിലുള്ള നോവലാക്കി എഴുതാനിടയാക്കിയതെന്നും വാല്മീകി രാമായണം വിവര്‍ത്തനം ചെയ്ത പരേതനായ സി.ജി. വാര്യരുടെ നിര്‍ദ്ദേശംകൂടി ഇതിനുണ്ടായിരുന്നുവെന്നും തിരൂര്‍ ദിനേശ് പറഞ്ഞു.

 

Recent Posts