ലക്നൗ : ഭഗവാൻ ശ്രീകൃഷ്ണൻ ഇസ്ലാമിനെ പറ്റി പ്രസംഗിച്ചിരുന്നുവെന്ന അവകാശവാദവുമായി മൗലാന സർജിസ് അൻസാരി . മാത്രമല്ല ശ്രീകൃഷ്ണൻ അഞ്ച് നേരം പ്രാർത്ഥിച്ചിരുന്നുവെന്നും അൻസാരി പറഞ്ഞു.
ദിവസങ്ങൾക്ക് മുൻപ് ജാർഖണ്ഡിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്തായിരുന്നു മൗലാന ജാർജിസ് അൻസാരിയുടെ ഈ വിവാദ പരാമർശം . സമ്മേളനത്തിനിടെ അദ്ദേഹം ഭഗവദ്ഗീതയിലെ ഒരു ശ്ലോകം ചൊല്ലുകയും ഭഗവാൻ കൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചുവെന്നും ഒരു ദിവസം അഞ്ച് തവണ പ്രാർത്ഥന നടത്തിയെന്നും അവകാശപ്പെട്ടു.
” കൃഷ്ണനും അഞ്ച് തവണ നമസ്‌കരിക്കുമായിരുന്നു. നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ, ശ്രീമദ് ഭഗവദ് ഗീതയിലെ ആറാം അധ്യായത്തിലെ 10-ാം വാക്യം നോക്കൂ. യോഗി യുഞ്ജീത് സതതമാത്മാനം ഏകകി, അതിൽ കൃഷ്ണൻ അർജുനനോട് പറയുന്നു, ഹേ അർജുനാ, നീ ദൈവത്തെ ആരാധിക്കുകയാണെങ്കിൽ നിന്റെ മുഴുവൻ ശരീരവും കൊണ്ട് യോഗ ചെയ്യുക. നിന്റെ മുഴുവൻ ശരീരവും കൊണ്ട് യോഗ ചെയ്യുക, അതായത്, നിന്നുകൊണ്ട് മാത്രമല്ല, മുഴുവൻ ശരീരവും കൊണ്ട് ആരാധന നടത്തണം.
ഇന്ന് ഹിന്ദു മതത്തിലേക്ക് പോകൂ, ആളുകൾ ഇങ്ങനെ കൈകൾ ഉയർത്തും, ഓം നമഃ ശിവായ, ആരാധന അവസാനിച്ചു. അവർ പുസ്തകങ്ങൾ വായിച്ചാൽ, ഇസ്ലാമിനെ സ്നേഹിക്കാൻ തുടങ്ങും. കാരണം ഇസ്ലാം മുസ്ലീങ്ങളുടെ മതം മാത്രമല്ല. അത് അവരുടെയും മതമാണ് . ഇസ്ലാം വിശ്വാസത്തെ പറ്റി ശ്രീരാമനും , ശ്രീകൃഷ്ണനും പറഞ്ഞതാണെന്നും “ അൻസാരി പറയുന്നു.
അതേസമയം അൻസാരിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ അദ്ദേഹത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.
















