തിരുവനന്തപുരം: എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദത്തില്‍ നിര്‍ണായക നീക്കം നടത്താനൊരുങ്ങി കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്.സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനിച്ചു.അനധികൃത കയ്യേറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് നടപടി.സിന്‍ഡിക്കേറ്റംഗമായി അടുത്തിടെ നിയമിതനായ ആര്‍എസ് ശശികുമാര്‍ ആവശ്യപ്പെട്ട പ്രകാരമാണ് തീരുമാനം.
കേരള സര്‍വകലാശാല ആസ്ഥാനത്തോട് ചേര്‍ന്നാണ് എകെജി പഠന ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.ഈ 15 സെന്റ് സ്ഥലം കേരള സര്‍വകലാശാലയുടെ ഭൂമി കയ്യേറിയതാണെന്നും ഇത് ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരള സര്‍വകലാശാല മുന്‍ ജോയിന്റ് രജിസ്ട്രാര്‍ ആര്‍എസ് ശശികുമാര്‍ ഹൈക്കോടതിയില്‍ നേരത്തെ ഹര്‍ജി നല്‍കിയിരുന്നു.പുറമെ പുറമ്പോക്കും സര്‍വകലാശാലയുടെ സ്ഥലവും ഉള്‍പ്പെടെ 55 സെന്റ് കയ്യേറിയിട്ടുണ്ടെന്നും ഇതും ഒഴിപ്പിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
എകെജി പഠന ഗവേഷണ കേന്ദ്രവും സിപിഎമ്മും കൈവശം വച്ചിരിക്കുന്ന പുറമ്പോക്ക് ഭൂമി തിരുവിതാംകൂര്‍ മഹാരാജാവ് കേരള സര്‍വകലാശാലയ്‌ക്ക് പതിച്ചു നല്‍കിയതാണ്. സിപിഎമ്മിന് ഈ ഭൂമിയില്‍ യാതൊരു അവകാശവുമില്ല. ഭൂമി വിട്ടുകൊടുത്ത ഉത്തരവ് ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ ആവശ്യപ്പെടണം.അത് റദ്ദാക്കാനും ഉത്തരവിടണം. അനധികൃതമായി ഭൂമി കയ്യേറിയത് ഒഴിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.നേരത്തെ എ കെ ജി സെന്റര്‍ സ്ഥിതി ചെയ്ത ഭൂമിയെ ചൊല്ലിയാണ് തര്‍ക്കം. അടുത്ത കാലത്ത് എ കെ ജി സെന്റര്‍ ഇതിന് സമീപം നിര്‍മ്മിച്ച പുതിയ വമ്പന്‍ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു.
വി ഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം പുതിയ അംഗങ്ങളെ നിയമിച്ചതോടെ ആണ് സിന്‍ഡിക്കേറ്റില്‍ യു ഡി എഫിന് ഭൂരിപക്ഷമായത്.
















