വിഴിഞ്ഞം: തുറമുഖത്തിന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി പ്രദേശവാസികള്‍ക്ക് തലവേദനയാകുന്നു. പന്ത്രണ്ട് വര്‍ഷം മുന്‍പ് ഏറ്റെടുത്ത് തുറമുഖത്തിന് കൈമാറിയ ഏക്കര്‍ കണക്കിന് ഭൂമിയാണ് ലക്ഷ്യം കാണാതെ കാടും പിടിച്ച് ഇഴ ജന്തുക്കളുടെയും മറ്റ് ജീവികളുടെയും താവളമായി മാറിയത്.
അന്താരാഷ്‌ട്ര തുറമുഖ നിര്‍മ്മാണ കേന്ദ്രമായ മുല്ലൂരിന് പുറമെ അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ലക്ഷ്യം വച്ച് മുക്കോല, കോട്ടുകാല്‍ എന്നിവിടങ്ങളില്‍ ഏക്കര്‍ കണക്കിന് ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്ത് അദാനിക്ക് നല്‍കിയത്. എന്നാല്‍ ഒരു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. പുന്നക്കുളം മേഖലയിലെ നൂറ് കണക്കിന് കുടുംബങ്ങള്‍ക്കാണ് സ്ഥലം ഏറ്റെടുക്കല്‍ ഏറെ വിനയായത്.
വയലും ചതുപ്പ് നിലവുമായ 110 ഏക്കറോളം ഭൂമിയാണ് ഇവിടെ നിന്നു മാത്രം തുറമുഖ വികസനത്തിന്റെ ഭാഗമായുള്ള ഗോഡൗണ്‍ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഗോഡൗണ്‍ നിര്‍മ്മിച്ചില്ലെങ്കിലും പുലിമുട്ട് നിര്‍മ്മാണത്തിന് ആവശ്യമായ കരിങ്കല്ല് ശേഖരിച്ച് സൂക്ഷിക്കാനുള്ള സ്ഥലമായി തുടക്കത്തില്‍ ഉപയോഗിച്ചു. കുന്നുകൂട്ടിയിരുന്ന ലക്ഷക്കണക്കിന് ടണ്‍കല്ല് എടുത്തുമാറ്റിയതോടെ പുന്നക്കുളം ഭാഗം വലിയൊരു കുളമായി മാറി. വേനലിലും മഴയിലും വെള്ളം കെട്ടിക്കിടക്കുന്ന മലിനമായ കുളം കൊതുകുകളുടെ ആവാസ കേന്ദ്രമായി മാറി.
തുറമുഖ കമ്പനിക്ക് കൈമാറിയ ഭൂമിയായതിനാല്‍ പഞ്ചായത്തിനോ ആരോഗ്യ വകുപ്പിനോ ഈ മേഖലകളില്‍ കാര്യമായി ഇടപെടല്‍ നടത്താന്‍ സാധിക്കില്ല. ചതുപ്പ് നിലമായിരുന്ന ഭൂമിയിലൂടെ നിരവധി നീര്‍ച്ചാലുകളും ഒഴുകുന്നുണ്ട്. കാടും പടലും പിടിച്ച് നാശത്തിന്റെ വക്കിലായ ഇവയെല്ലാം ഇഴജന്തുക്കളുടെയും കൊതുകുകളുടെയും താവളമായി മാറി.
പരാതികള്‍ ഉയര്‍ന്നതോടെ പഞ്ചായത്ത് അധികൃതര്‍ ഇടപെട്ടെങ്കിലും തുറമുഖ നിര്‍മ്മാതാക്കള്‍ക്ക് അനക്കമില്ല. പുലിമുട്ട് നിര്‍മ്മാണത്തിനുള്ള കരിങ്കല്ല് എത്തിച്ചതില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണം അടുത്ത കാലത്ത് ഉയര്‍ന്നിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ ഇനിയുള്ള പ്രവര്‍ത്തികള്‍ കര്‍ശനമായ വ്യവസ്ഥകള്‍ക്ക് വിധേയമായേ നടത്തുവെന്നാണ് അധികൃതരുടെ വാദം.
പൊതുജനത്തിന് വിനയായി കിടക്കുന്ന കാട് വെട്ടിത്തെളിക്കലിന് പോലും തുറമുഖത്തിന്റെ അധികാരികള്‍ തയ്യാറാവുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വിശാലമായി കിടക്കുന്ന സ്ഥലത്ത് വലിയ അപകടമാണ് പതിയിരിക്കുന്നത്. സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി ഏറ്റെടുത്തതും ഇവിടെയുണ്ടായിരുന്ന പുറംമ്പോക്കും കൂടി ചേര്‍ത്താല്‍ 150 ഏക്കറോളം ഭൂമിയാണ് കോട്ടുകാലില്‍ അനാഥമായി കിടക്കുന്നത്. കടല്‍ വഴിയുള്ള ചരക്ക് ഗതാഗതം കൊണ്ട് കോടികള്‍ ലഭമുണ്ടാക്കുന്ന തുറമുഖ നിര്‍മ്മാതാക്കളും സംസ്ഥാന സര്‍ക്കാരും കരയുടെ വികസനത്തെ തിരിഞ്ഞുപോലും നോക്കുന്നില്ലെന്നാണ് പരാതി. ആയിരത്തിലധികം കപ്പലുകളും ഇരുപത് ലക്ഷത്തിലധികം കണ്ടെയ്‌നറുകളും കൈകാര്യം ചെയ്ത തുറമുഖത്ത് നിന്ന് ഒരു കണ്ടെയ്‌നര്‍ പോലും കരമാര്‍ഗം കൊണ്ടുപോകാന്‍ അധികൃതര്‍ കഴിഞ്ഞിട്ടില്ല.
















