ന്യൂദല്‍ഹി: കേന്ദ്ര കമ്മറ്റിയോഗത്തില്‍ സംസ്ഥാന നേതാക്കളുടെ ഭിന്നതയില്‍ വലഞ്ഞ് സിപിഎം. വിഴിഞ്ഞം കരാര്‍ കൈമാറ്റത്തിലെ നേതാക്കള്‍ക്കിടയിലെ ഭിന്നാഭിപ്രായത്തില്‍ ക്ഷുഭിതനായി പിണറായി വിജയന്‍. ഓഹരികൈമാറ്റത്തിലെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ആരോപണം തള്ളിയ ഇ.പിജയരാജന്‍ യോഗത്തില്‍ നിന്നും വിട്ട് നിന്നു. കെ.കെ.രാഗേഷിനെതിരെ നിലയുറപ്പിച്ച് കെ.കെ. ശൈലജയും പി.കെ. ശ്രീമതിയും. പിണറായിക്ക് സംരക്ഷണമൊരുക്കി എ.കെ. ബാലനും തോമസ് ഐസക്കും.
വിഴിഞ്ഞം തുറമുഖത്തിന്റെ എംഡി സ്ഥാനത്ത് നിന്നും ദിവ്യ.എസ്.അയ്യരെ മാറ്റിയതില്‍ ദുരൂഹതയുണ്ടെന്നും അദാനിയ്‌ക്ക് വേണ്ടിയാണെന്നുമുള്ള രാഗേഷിന്റെ ആരോപണത്തോടെയാണ് സിപിഎമ്മില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നത്. ഇതിനെ
പിണറായി വിജയനും എം.വി.ഗോവിന്ദനും അനുകൂലിച്ചെങ്കിലും ഇ.പി.ജയരാജന്‍ അതിന് തയാറായില്ല. പദ്ധതിയെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്നും അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ തന്നെ അതിന് വിശദീകരണം നല്‍കട്ടെയെന്നുമായിരുന്നു ജയരാജന്‍ പ്രതികരിച്ചത്.
സമാനരീതിയിലാണ് കെ.കെ. ശൈലജയും പി.കെ. ശ്രീമതിയും നിലപാട് വ്യക്തമാക്കിയത്. ഭിന്നാഭിപ്രായം വലിയ ചര്‍ച്ചയായതോടെ നേതൃത്വം ഇടപെട്ട് ഇരുവരെയും കൊണ്ട് മാധ്യമങ്ങളോട് തിരുത്തി പറയിപ്പിച്ചു. എന്നാല്‍ ജയരാജന്‍ അഭിപ്രായം മാറ്റാന്‍ തയാറായില്ല. ആരോഗ്യപ്രശ്നമുണ്ടെന്ന് കാട്ടിയാണ് ജയരാജന്‍ അവധി അപേക്ഷിച്ചത്. വിഴിഞ്ഞത്തില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്ന് എം.വി. ഗോവിന്ദന്‍ ആവര്‍ത്തിച്ചു. പിണറായിക്കെതിരെ ഒരു പടയൊരുക്കവും ഇല്ലെന്നും അത് നടക്കാനും പോകുന്നില്ല എന്നുമായിരുന്നു എ.കെ.ബാലന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് പരാജയം അടക്കം ചര്‍ച്ചചെയ്യുന്ന കേന്ദ്ര കമ്മറ്റിയില്‍ പിണറായിക്കും ഗോവിന്ദനുമെതിരെ ഒരുവിഭാഗം നേതാക്കള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചെന്നാണ് വിവരം.
















