കൊല്‍ക്കൊത്ത: നൂറുകണക്കിന് മുസ്ലിങ്ങളുമായി താന്‍ തെരുവില്‍ ഇറങ്ങിയാല്‍ ബിജെപിയുടെ കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന ഭീഷണിയുമായി ബംഗാളിലെ എജെയുബി എംഎല്‍എ ഹുമയൂണ്‍ കബീര്‍. വര്‍ഗ്ഗീയത ഉയര്‍ത്തിക്കൊണ്ടുള്ള ഈ ഭീഷണിയ്‌ക്കെതിരെ സുവേന്ദു അധികാരി ആഞ്ഞടിച്ചു. താന്‍ മമത ബാനര്‍ജിയല്ലെന്ന് ഓര്‍മ്മവേണമെന്നും ഇത് ഹുമയൂണ്‍ കബീറിന്റെ അവസാന ഭീഷണിയായിരിക്കുമെന്നും സുവേന്ദു അധികാരി പറഞ്ഞു.
ഇത് മൂന്നാം തവണയാണ് ഹുമയൂണ്‍ കബീര്‍ ഇത്തരമൊരു ഭീഷണി മുഴക്കുന്നത്. രണ്ട് ഭീഷണികള്‍ രെജിനഗറിലാണ് നടത്തിയതെന്നും ഇനി ഇത് വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്നും സുവേന്ദു അധികാരി പറഞ്ഞു. രണ്ട് നിയോജകമണ്ഡലങ്ങളില്‍ വിജയിച്ച ഹുമയൂണ്‍ കബീര്‍ രെജിനഗര്‍ മണ്ഡലം ഒഴിഞ്ഞതോടെ അവിടെ വൈകാതെ ഉപതെരഞ്ഞെടുപ്പ് നടക്കും. ഇവിടെ മുസ്ലിം വോട്ടുകള്‍ ഏകീകരിക്കാനാണ് ഹുമയൂണ്‍ കബീര്‍ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് സുവേന്ദു അധികാരി പറഞ്ഞു. .
ബംഗാള്‍ നിയമസഭയില്‍ രണ്ട് ബിജെപി എംഎല്‍എമാര്‍ ഹുമയൂണ്‍ കബീറിന്റെ ഈ വിവാദ പ്രസംഗം ക്രമപ്രശ്നമായി ഉയര്‍ത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മറുപടി ഈ വിഷയത്തില്‍ വേണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സഭയില്‍ നടത്തിയ പ്രസംഗത്തിലാണ് സുവേന്ദു അധികാരി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
മമത ദുര്‍ബലയായ ഒരു മുഖ്യമന്ത്രിയായിരുന്നു. അതുകൊണ്ട് ഹുമയൂണ്‍ കബീറിന്റെ അടവുകളും അവിടെ നടന്നു. ഇപ്പോള്‍ ബംഗാള്‍ ഭരിയ്‌ക്കുന്നത് ദുര്‍ബലനായ മുഖ്യമന്ത്രിയല്ലെന്നും ഇനിയൊരിക്കല്‍ കൂടി ഹൂമയൂണ്‍ കബീറിന്റെ പ്രസ്താവന പൊറുക്കില്ലെന്നും സുവേന്ദു അധികാരി അന്ത്യശാസനം നല്‍കി. എന്നാല്‍ താന്‍ സുവേന്ദു അധികാരിയെ ഉദ്ദേശിച്ചല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ഹുമയൂണ്‍ കബീര്‍ പറഞ്ഞു.
മമതയുടെ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് എജെയുപി എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ച നേതാവാണ് ഹുമയൂണ്‍ കബീര്‍ ബംഗാളില്‍ ഒരു ബാബറി മസ്ജിദ് ഉയര്‍ത്തുമെന്നും ഹുമയൂണ്‍ കബീര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് വന്‍തോതില്‍ സംഭാവനയും പിരിച്ചിരുന്നു.
















