ന്യൂദല്‍ഹി: മ്യാൻമർ അതിർത്തിയിലെ വിഘടനവാദി ഗ്രൂപ്പുകൾക്ക് സൈനിക പരിശീലനം നൽകിയതിനും കൂലിപ്പട്ടാളക്കാരനായി പ്രവർത്തിച്ചതിനും എൻഐഎ അറസ്റ്റ് ചെയ്ത അമേരിക്കൻ പൗരൻ മാത്യു ആരോൺ വാൻഡൈക്ക്, തിഹാർ ജയിലിനുള്ളിൽ സ്വന്തമായി ഭക്ഷണം പാകം ചെയ്യാൻ അനുമതി തേടി ദല്‍ഹി കോടതിയെ സമീപിച്ചു. ജയിലിലെ ഭക്ഷണം തനിക്ക് കഴിക്കാൻ പറ്റാത്ത വിധം എരിവുള്ളതും എണ്ണമയമുള്ളതും വറുത്തതുമാണ് എന്നും, ഇത് കാരണം താൻ നീണ്ടുനിൽക്കുന്ന നിരാഹാര സമരത്തിലാണെന്നും വാൻഡൈക്ക് തന്റെ ഹർജിയിൽ വാദിച്ചു.
നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള വാൻഡൈക്ക്, സാധാരണ ജയിൽ ഭക്ഷണം തന്റെ ഭക്ഷണശീലങ്ങൾക്ക് ചേരുന്നതല്ലെന്നും അത് ആരോഗ്യത്തെ സാരമായി ബാധിച്ചുവെന്നും വാദിച്ചുകൊണ്ട് ജയിലിനുള്ളിൽ പാചകോപകരണങ്ങളും ഭക്ഷണസാധനങ്ങളും സൂക്ഷിക്കാൻ അനുമതി തേടുകയായിരുന്നു.
ദല്‍ഹി കോടതിയിൽ സമർപ്പിച്ച ഹർജി പ്രകാരം, മെയ് 6 മുതൽ വാൻഡൈക്ക് നിരാഹാര സമരത്തിലാണ്. ജയിലിൽ നൽകുന്ന ഭക്ഷണം കഴിക്കാൻ കഴിയാത്തതിനാൽ സോയാ മിൽക്ക് പോലുള്ള ദ്രാവകങ്ങൾ കുടിച്ചാണ് അദ്ദേഹം ജീവൻ നിലനിർത്തുന്നത്. കൃത്യമായ പോഷകാഹാരം ലഭിക്കാത്തതിനാൽ അദ്ദേഹത്തിന് ഏകദേശം 30 പൗണ്ട് (ഏകദേശം 14 കിലോഗ്രാം) ഭാരം കുറഞ്ഞതായും, കാഴ്ചശക്തിക്ക് തകരാർ അനുഭവപ്പെടുന്നതായും, ശാരീരിക ശേഷിയും പ്രതിരോധശേഷിയും വൻതോതിൽ ഇടിഞ്ഞതായും അദ്ദേഹത്തിന്റെ അഭിഭാഷകർ അവകാശപ്പെടുന്നു.
ഇതൊരു മാനുഷിക പരിഗണന അർഹിക്കുന്ന അഭ്യർത്ഥനയാണെന്ന് ചൂണ്ടിക്കാണിച്ച അഭിഭാഷകർ, സ്വന്തം കുടുംബത്തിന്റെ ചെലവിൽ ഭക്ഷണം പാകം ചെയ്യാൻ അദ്ദേഹത്തെ അനുവദിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. ജയിൽ അധികൃതർക്ക് യാതൊരുവിധ സാമ്പത്തിക ബാധ്യതയും വരുത്താതെ, ഇതിനാവശ്യമായ പലചരക്ക് സാധനങ്ങളും പാത്രങ്ങളും പാചകോപകരണങ്ങളും നൽകാൻ കുടുംബം തയാറാണെന്നും അപേക്ഷയിൽ പറയുന്നുണ്ട്.
ചിക്കൻ, റെഡ് മീറ്റ്, മത്സ്യം, ചെമ്മീൻ, പാസ്ത, നൂഡിൽസ്, അരി, ഉരുളക്കിഴങ്ങ്, സവാള, ബീൻസ്, പരിപ്പ് വർഗങ്ങൾ, ബ്രെഡ്, ബട്ടർ, ഒലീവ് ഓയിൽ, ടോൺഡ് മിൽക്ക്, സോയാ മിൽക്ക്, ബോട്ടിൽഡ് വാട്ടർ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുൾപ്പെടെ ജയിലിൽ സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ഭക്ഷണസാധനങ്ങളുടെ വിശദമായ പട്ടിക ഹർജിയിലുണ്ട്. കൂടാതെ, ഇൻഡക്ഷൻ കുക്കർ, പാചകം ചെയ്യുന്ന പാത്രങ്ങൾ, ബൗളുകൾ, പ്ലാസ്റ്റിക് ഫുഡ് ചോപ്പർ എന്നീ ഭക്ഷണസാധനങ്ങള്‍ ഉപയോഗിക്കാനുള്ള അനുമതിയും അദ്ദേഹം തേടിയിട്ടുണ്ട്.
















