ബോസ്റ്റൺ: അമേരിക്കയിലെ ബോസ്റ്റൺ സ്റ്റേഡിയത്തിൽ അവസാന നിമിഷം വരെ ആവേശം അലയടിച്ച ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തെറിഞ്ഞ് ഫ്രാൻസ് സെമി ഫൈനലിലേക്ക് കുതിച്ചു. രണ്ടാം പകുതിയിൽ വെറും ആറ് മിനിറ്റിന്റെ വ്യത്യാസത്തിൽ കിലിയൻ എംബപെയും ഉസ്‌മാൻ ഡെംബലെയും തൊടുത്ത വെടിയുണ്ടകളാണ് ഫ്രാൻസിന് തകർപ്പൻ വിജയം സമ്മാനിച്ചത്. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായ മൂന്നാം തവണയും സെമി ഫൈനലിൽ പ്രവേശിക്കുന്ന രാജ്യമെന്ന സുവർണ നേട്ടവും ഫ്രാൻസ് സ്വന്തമാക്കി.
മത്സരത്തിന്റെ തുടക്കം മുതൽ ഫ്രാൻസ് തന്നെയായിരുന്നു പന്തടക്കത്തിൽ മുന്നിൽ നിന്നിരുന്നത്. 26-ാം മിനിറ്റിൽ ഫ്രാൻസിന് മത്സരത്തിൽ ലീഡ് നേടാനുള്ള സുവർണ്ണാവസരം ലഭിച്ചു. മൊറോക്കൻ ഡിഫെൻഡർ നൗസെയർ മസ്റൂയി ബോക്സിനുള്ളിൽ കിലിയൻ എംബാപ്പെയെ ഫൗൾ ചെയ്തതിനെ തുടർന്ന് വിഎആർ (VAR) പരിശോധനയ്‌ക്ക് ഒടുവിൽ റഫറി പെനാൽറ്റി വിധിച്ചു. എന്നാൽ എംബാപ്പെയുടെ പെനാൽറ്റി കിക്ക് കൃത്യമായി പ്രവചിച്ച മൊറോക്കൻ ഗോൾകീപ്പർ യാസിൻ ബോണോ മനോഹരമായി അത് തട്ടിയകറ്റി മൊറോക്കോയ്‌ക്ക് ജീവശ്വാസം നൽകി. ആദ്യ പകുതിയിൽ ഫ്രാൻസ് പത്തോളം ഷോട്ടുകൾ ഉതിർത്തുവെങ്കിലും മൊറോക്കൻ പ്രതിരോധവും ബോണോയുടെ മികച്ച സേവുകളും കാരണം ഗോൾരഹിതമായി അവസാനിക്കുകയായിരുന്നു.
60–ാം മിനിറ്റിൽ കിലിയൻ എംബപെയും 66–ാം മിനിറ്റിൽ ഉസ്മാൻ ഡെംബലെയുമാണ് ഫ്രാൻസിനു വേണ്ടി സ്കോർ ചെയ്തത്. ഡിസൈർ ഡൂയെയുടെ പക്കൽനിന്ന് അസിസ്റ്റ് സ്വീകരിച്ചാണ് എംബപെ മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. പെനൽറ്റി ബോക്സിന്റെ ഇടതുഭാഗത്തുനിന്ന് പ്രതിരോധ നിരക്കാരെ വെട്ടിച്ച് എംബപെ തൊടുത്ത മനോഹരമായ ഒരു റൈറ്റ്-ഫൂട്ടഡ് കേളിങ് ഷോട്ട് മൊറോക്കൻ ഗോൾകീപ്പർ യാസിൻ ബോണോയെ കാഴ്ചക്കാരനാക്കി വലയുടെ വലത് മൂലയിലേക്ക് കയറുകയായിരുന്നു. ടൂർണമെന്റിൽ എംബപെയുടെ എട്ടാമത്തെ ഗോളായിരുന്നു ഇത്. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ 20 ഗോൾ തികയ്‌ക്കുന്ന രണ്ടാമത്തെ താരമായി എംബപെ മാറി. 21 ഗോളുകളുമായി ലയണൽ മെസ്സിയാണ് മുന്നിൽ.
ഈ വിജയത്തോടെ, 2018-ലെ ചാമ്പ്യന്മാരായ ഫ്രാൻസ് ചൊവ്വാഴ്ച ടെക്സസിലെ ആർലിംഗ്ടണിൽ നടക്കുന്ന സെമിഫൈനലിൽ സ്പെയിൻ അല്ലെങ്കിൽ ബെൽജിയവുമായി ഏറ്റുമുട്ടും.
















