ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ നിരവധി ആരോപണങ്ങൾ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ഉന്നയിച്ചിരുന്നു. ഇത്തരം ആരോപണങ്ങളുടെ സത്യാവസ്ഥ അറിയാൻ പ്രിയങ്കയെ ചോദ്യം ചെയ്യണമെന്നും , ഇതിന് അടിസ്ഥാനമായ തെളിവുകൾ നൽകണമെന്നും ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തിയതോടെ പ്രിയങ്ക വെട്ടിലാകുകയും ചെയ്തു. ഇപ്പോൾ പ്രിയങ്കയെ ഇതിൽ നിന്ന് രക്ഷിക്കാനുള്ള മാർഗം തേടുകയാണ് കോൺഗ്രസ്.
അന്വേഷണ ഉദ്യോഗസ്ഥന് വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) അന്താരാഷ്‌ട്ര പ്രസിഡന്റ് അലോക് കുമാർ കത്തെഴുതിയതിനെതിരെ കോൺഗ്രസ് രംഗത്തെത്തി കഴിഞ്ഞു . “ഇന്ന്, വിശ്വ ഹിന്ദു പരിഷത്തിന്റെ അലോക് കുമാർ അന്വേഷണ ഉദ്യോഗസ്ഥന് ഒരു കത്ത് എഴുതി, പ്രിയങ്ക ഗാന്ധി ജി, അഖിലേഷ് യാദവ് ജി, രാം ഗോപാൽ യാദവ് ജി എന്നിവരിൽ നിന്ന് മോഷണത്തിന് തെളിവ് ആവശ്യപ്പെടണമെന്ന് നിർദ്ദേശിച്ചു. ആരോപണങ്ങൾ ഉന്നയിക്കുന്നവരെ ചോദ്യം ചെയ്യുകയല്ല വേണ്ടത്. അവരെ ചോദ്യം ചെയ്യാനുള്ള നീക്കം ഒഴിവാക്കണം “ എന്നാണ് കോൺഗ്രസ് നേതാവ് പവൻ ഖേര ആവശ്യപ്പെടുന്നത്.
ഹിന്ദുക്കളെ ഒന്നടങ്കം പ്രതിസ്ഥാനത്ത് നിർത്തി 20,000 കോടിയിലധികം രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നും സ്വർണ്ണം, വെള്ളി, വജ്രങ്ങൾ, പണം, മറ്റ് വഴിപാടുകൾ എന്നിവ കാണാതായിട്ടുണ്ടെന്നുമൊക്കെയായിരുന്നു പ്രതിപക്ഷനേതാക്കളുടെ ആരോപണം. ഇതിന്റെ സത്യാവസ്ഥ അറിയണമെന്നും, വ്യാജ ആരോപണമാണെങ്കിൽ പ്രിയങ്ക അടക്കമുള്ളവർക്കെതിരെ കേസ് എടുക്കണമെന്നുമാണ് വിഎച്ച്പിയുടെ ആവശ്യം .
പ്രിയങ്ക ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് വ്യക്തമായി അറിയാവുന്നവരാണ് കോൺഗ്രസ് നേതാക്കൾ . അതാണ് കോൺഗ്രസിനെ ഭീതിയിലാഴ്‌ത്തുന്നതും. ചോദ്യം ചെയ്യലിൽ പ്രിയങ്ക പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞാൽ അകത്താകുമോയെന്ന ഭയവും കോൺഗ്രസിനുണ്ട്.
















