ബെംഗളൂരു: കർണാടക രാഷ്‌ട്രീയത്തെ മാസങ്ങളായി ഉലച്ചുകൊണ്ടിരുന്ന നേതൃതർക്കത്തിന് അന്തിമ പരിഹാരമാകുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പദവി ഒഴിയാൻ കോൺഗ്രസ് കേന്ദ്ര നേതൃത്വം ഔദ്യോഗികമായി ആവശ്യപ്പെട്ടു. തുടർന്ന് അദ്ദേഹം ചൊവ്വാഴ്ച രാത്രിയോടെ രാജിക്ക് സമ്മതിച്ചതായാണ് കോൺഗ്രസ് ഉന്നത വൃത്തങ്ങളിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
മുഖ്യമന്ത്രി പദവിയെ ചൊല്ലി ഇരുപക്ഷവും തമ്മിലുണ്ടായിരുന്ന തര്‍ക്കങ്ങള്‍ക്ക് ഹൈക്കമാന്‍ഡിന്റെ ശക്തമായ ഇടപെടലോടെ പരിഹാരമായെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രി പദവിക്കായി സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഒരുപോലെ അവകാശവാദമുന്നയിച്ചിരുന്നു. ഒടുവില്‍ ആദ്യത്തെ രണ്ടര വര്‍ഷത്തിന് ശേഷം പദവി കൈമാറാമെന്ന ഹൈക്കമാന്‍ഡിന്റെ ഉറപ്പിന്മേലാണ് ശിവകുമാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കാന്‍ തയ്യാറായത്.
സിദ്ധരാമയ്യ സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ കഴിഞ്ഞ നവംബര്‍ മുതല്‍ തന്നെ ഡി.കെ. പക്ഷം കടുത്ത സമ്മര്‍ദ്ദവുമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ ന്യൂനപക്ഷങ്ങള്‍, പിന്നാക്ക വിഭാഗങ്ങള്‍, ദലിതര്‍ എന്നിവരടങ്ങുന്ന ‘അഹിന്ദ’ (AHINDA) കൂട്ടായ്‌മയ്‌ക്കിടയില്‍ സിദ്ധരാമയ്യയ്‌ക്കുള്ള വലിയ സ്വാധീനവും, അയല്‍സംസ്ഥാനമായ തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലവും കണക്കിലെടുത്ത് ഹൈക്കമാന്‍ഡ് മാറ്റം നീട്ടിവെയ്‌ക്കുകയായിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ഡി.കെ. ശിവകുമാറിന്റെ അവകാശവാദത്തിന് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഐകകണ്‌ഠ്യേന പിന്തുണ നല്‍കുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കില്‍ ഉപമുഖ്യമന്ത്രി പദവി ഉള്‍പ്പെടെയുള്ള എല്ലാ ഔദ്യോഗിക പദവികളും ഒഴിഞ്ഞുകൊണ്ട് മാറിനില്‍ക്കുമെന്ന കടുത്ത നിലപാടിലായിരുന്നു ഡി.കെ. ശിവകുമാറിനെ അനുകൂലിക്കുന്നവര്‍.
നിലവിലെ ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഉടൻ ചുമതലയേൽക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ മല്ലികാർജുൻ ഖാർഗെയോട് കേന്ദ്ര നേതൃത്വം ആദ്യം ആവശ്യപ്പെട്ടിരുന്നെങ്കിലും, അദ്ദേഹം ഈ നിർദ്ദേശം നിരസിക്കുകയായിരുന്നു. ഇതോടെയാണ് ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുത്തത്.
2023-ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഡി.കെ. ശിവകുമാറിന് നൽകിയ രണ്ടര വർഷത്തെ അധികാര പങ്കിടൽ വ്യവസ്ഥ നടപ്പാക്കണമെന്ന് ഹൈക്കമാൻഡിൽ പ്രിയങ്ക ഗാന്ധി വദ്ര ശക്തമായി വാദിച്ചു. വരാനിരിക്കുന്ന 2028-ലെ നിയമസഭാ തെരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്ത് ഡി.കെ. ശിവകുമാറിന് അവസരം നൽകണമെന്ന നിലപാടിലായിരുന്നു കേന്ദ്ര നേതൃത്വം.
















