ടെഹ് റാൻ: ഇറാനുമായി വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായുള്ള ചർച്ചകൾ സമയം പാഴാക്കൽ മാത്രമാണെന്നും ട്രംപ്. ഇറാനികൾ “കള്ളം പറയുന്നവരും ചതിയന്മാരും മാനസികരോഗികളുമാണ്” എന്ന് വിശേഷിപ്പിച്ച ട്രംപ്, കഴിഞ്ഞ രാത്രി ഇറാനിൽ നിന്നുള്ള “വളരെ അപകടകാരികളായ ആളുകൾക്ക്” നേരെ അമേരിക്ക ആക്രമണം നടത്തിയതായും വ്യക്തമാക്കി.
ബുധനാഴ്ച അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനിലെ 85 കേന്ദ്രങ്ങളിലേക്കാണ് ആക്രമണം നടത്തിയത്. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുകയായിരുന്ന മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതിനെ തുടർന്നാണ് ഈ തിരിച്ചടി നൽകിയത്. കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാൻ സൈന്യമാണെന്നാണ് യുഎസ് ആരോപിക്കുന്നത്.
വെടിനിർത്തൽ കരാര്‍ അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനെത്തുടർന്ന് ആഗോള എണ്ണവില കുതിച്ചുയർന്നു. ബുധനാഴ്ച ബ്രെന്റ് ക്രൂഡ് ഓയിൽ വില 6 ശതമാനത്തിലധികമാണ് വർധിച്ചത്. തങ്ങൾക്ക് ഇനി ടെഹ്‌റാനുമായി (ഇറാൻ) യാതൊരു ഇടപാടിനും താൽപ്പര്യമില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെ ബ്രെന്റ് ക്രൂഡ് ഓയിൽ വില 6.20 ശതമാനം ഉയർന്ന് ബാരലിന് 78.75 ഡോളറിലെത്തി.
വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിൽ വില 4.45 ശതമാനം വർധിച്ച് 74.98 ഡോളറാവുകയും ചെയ്തു.
















