കൊച്ചി: വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത് കേസിൽ ലേക് ഷോർ ആശുപത്രിയുടെ എം.ഡിയെ ഇഡി ചോദ്യം ചെയ്തു. ഇഡിയുടെ കൊച്ചി ഓഫീസിലാണ് നിർണായക ചോദ്യം ചെയ്യൽ നടന്നത്. ആശുപത്രിയിൽ നടത്തിയ റെയ്ഡിന് പിന്നാലെയാണ് ചോദ്യം ചെയ്യലിലേക്ക് കേന്ദ്ര ഏജൻസിയായിട്ടുള്ള ഇഡി കടന്നത്.
കൊച്ചി ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് ഇഡിയുടെ ചോദ്യം ചെയ്യൽ. കേരളത്തിലെ ആറു പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത വ്യാജ രേഖ ഉപയോഗിച്ചുള്ള അവയവ കച്ചവടത്തിലെ കള്ളപ്പണ ഇടപാടിലാണ് ഇഡി കേസ് എടുത്ത് പരിശോധന നടത്തിയത്. കേരളത്തിന് അകത്തും പുറത്തമുള്ള വൻ മാഫിയ സംഘം അവയവ കച്ചവടത്തിന് പിന്നിൽ പ്രവർത്തിച്ചെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. ആലപ്പുഴ റൂറൽ പോലീസ് കേസെടുത്തതിന് പിറകെ ഒളിവിൽപോയ മുഖ്യകണ്ണി നജീബ് ആയിരുന്നു ഇടനിലക്കാരെ ഏകോപിപ്പിച്ചത്.
മെഡിക്കൽ ടൂറിസത്തിന്റെ മറവിലായിരുന്നു വ്യാജ രേഖകൾ ഉപയോഗിച്ചുള്ള അവയവ വാണിഭം. സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ കണ്ടെത്തി ചെറിയ തുകയക്ക് അവയവ കൈമാറ്റം ഉറപ്പിക്കുകയും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്നവർക്ക് വലിയ തുകയ്‌ക്ക് കൈമാറുകയുമായിരുന്നു. ഓരോ ശസ്ത്രക്രിയക്കും പിറകെ മുഖ്യകണ്ണി നജീബിന് വൻ തുക ആശുപത്രികൾ കമ്മീഷൻ നൽകിയെന്നാണ് ഇഡിയുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്.
മൂന്ന് വർഷത്തെ സാമ്പത്തിക ഇടപാടാണ് ഇഡി തേടുന്നത്. കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ്, ലേക് ഷോർ അടക്കം ആറു ആശുപത്രികളിൽ നേരത്തെ പരിശോധന നടന്നിരുന്നു.
















