കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിലെ പ്രോസിക്യൂഷൻ അനുമതി ഉത്തരവിലെ പരാമർശങ്ങൾക്കെതിരെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കോടതിക്കെതിരായ പരാമർശങ്ങൾ നീതിന്യായ വ്യവസ്ഥയ്‌ക്ക് മേലുള്ള കടന്നാക്രമണമാണെന്ന് വിമർശിച്ച ഹൈക്കോടതി, ഇത്തരം പരാമർശങ്ങൾ അപകടകരവും അനാവശ്യവുമാണെന്നും വ്യക്തമാക്കി.
വകുപ്പ് സെക്രട്ടറി തൽസ്ഥാനത്ത് തുടരാൻ യോഗ്യനല്ല. കോടതിയെ മാത്രമല്ല സർക്കാരിനെയും ഇത്തരം ഉദ്യോഗസ്ഥർ അപകീർത്തിപ്പെടുത്തുന്നു. ഉത്തരവ് കോടതിയെ അവഹേളിക്കുന്നതാണ്. എല്ലാ അനാവശ്യങ്ങളും പറഞ്ഞിട്ട് മാപ്പ് പറഞ്ഞിട്ട് എന്ത് കാര്യമെന്നും കോടതി ചോദിച്ചു. ലക്ഷ്യമെന്താണോ അത് വിവാദ ഉത്തരവിലൂടെ നടപ്പാക്കിയെന്നും കോടതി വിമര്‍ശിച്ചു. ഒരു ഉദ്യോഗസ്ഥന് എങ്ങനെ ഇത്തരം ഒരു ഉത്തരവ് ഇറക്കാനാകുന്നുവെന്ന് ഹൈക്കോടതി ചോദിച്ചു. മുൻ സർക്കാരിനേക്കാൾ മോശം നിലപാട്, പ്രതി എഴുതി തയാറാക്കിയതാണോയെന്നും ഹൈക്കോടതി ചോദിച്ചു.
സംഭവത്തിൽ വ്യവസായ വകുപ്പ് പിന്‍സിപ്പല്‍ സെക്രട്ടറി കെ ബിജുവിനെതിരെ കോടതി അലക്ഷ്യ കേസെടുത്ത ഹൈക്കോടതി വെള്ളിയാഴ്ച നേരിട്ട് ഹാജരാക്കണമെന്നും നിര്‍ദ്ദേശിച്ചു. ആദ്യ ഉത്തരവ് തയ്യാറാക്കിയത് പ്രതിയാണോ എന്നായിരുന്നു കോടതിയുടെ ചോദ്യം. പ്രതി വാർത്തസമ്മേളനം നടത്തി കോടതിയെ അധിക്ഷേപിച്ചു. ഉദ്യോഗസ്ഥർ എന്താണ് ഈ കാണിക്കുന്നതെന്നും ചോദിച്ചു. എന്ത് അസംബന്ധമാണ് നിങ്ങൾ കാണിച്ചുകൂട്ടുന്നത്? എന്നായിരുന്നു കോടതിയുടെ ചോദ്യം. പ്രിൻസിപ്പൽ സെക്രട്ടറി ചട്ടങ്ങൾ പാലിച്ചില്ലെന്ന് കോടതി വിമര്‍ശിച്ചു. ഉത്തരവ് പുറപ്പെടുവിച്ച് നേരെ പ്രതിക്ക് കൊടുത്തുവെന്നും കോടതി വിമര്‍ശിച്ചു.
















