ഡാളസ്: റോബര്‍ട്ടോ മാര്‍ട്ടിനെസ് പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് രാജിവെച്ചു. പീക്വാര്‍ട്ടറില്‍ സ്‌പെയിനിനോട് ് 1-0ന് പരാജയപ്പെട്ട് പുറത്തായതിന് മണിക്കൂറുകള്‍ക്കുശേഷമാണ് മാര്‍ട്ടിനെസ് തന്റെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ലോകകപ്പ് കിരീടമെന്ന ലക്ഷ്യത്തോടെ എത്തിയെങ്കിലും അത് സാധിക്കാത്ത സാഹചര്യത്തില്‍ സ്ഥാനം ഒഴിയുന്നതാണ് ശരിയെന്ന് അദ്ദേഹം വ്യക്തമാക്കി. 2023 ജനുവരിയിലായിരുന്നു മാര്‍ട്ടിനെസ് പോര്‍ച്ചുഗലിന്റെ പരിശീലകനായി ചുമതലയേറ്റത്. അദ്ദേഹത്തിന്റെ കീഴില്‍ പോര്‍ച്ചുഗല്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. യൂറോ യോഗ്യതയില്‍ എല്ലാ മത്സരങ്ങളും വിജയിക്കുകയും, 2025-ലെ യൂറോപ്യന്‍ േേനഷന്‍സ് ലീഗ് കിരീടം നേടുകയും ചെയ്തു. എന്നാല്‍ പ്രധാന ലക്ഷ്യമായ ലോകകപ്പ് നേടാനാകാതിരുന്നതാണ് അദ്ദേഹത്തിന്റെ കാലഘട്ടത്തിന് വിരാമമിട്ടത്. ‘ഞങ്ങള്‍ പരാജയപ്പെട്ടുവെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. നോക്കൗട്ട് ഫുട്‌ബോളില്‍ ചെറിയ നിമിഷങ്ങളാണ് വിജയിയെയും തോറ്റവനെയും തീരുമാനിക്കുന്നത്. ഇന്ന് ആ ഒരു നിമിഷം ഞങ്ങള്‍ക്ക് അനുകൂലമായിരുന്നില്ല. പോര്‍ച്ചുഗലിലെത്തിയത് ലോകകപ്പ് നേടാനായിരുന്നു. ആ ലക്ഷ്യം കൈവരിക്കാനായില്ലെങ്കില്‍ തുടരുന്നത് ശരിയല്ല. എന്റെ കരാര്‍ ഈ ടൂര്‍ണമെന്റോടെ അവസാനിക്കുകയാണ്. അതിനാല്‍ ദേശീയ ടീമിനൊപ്പമുള്ള എന്റെ യാത്രയും ഇവിടെ അവസാനിക്കുന്നു.- രാജി പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ മാര്‍ട്ടിനെസ് പറഞ്ഞു. മത്സരത്തില്‍ അവസാന നിമിഷം വഴങ്ങിയ ഗോളിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ‘ടീം പ്രതിരോധത്തിലും ആക്രമണത്തിലും പദ്ധതിപ്രകാരം തന്നെ കളിച്ചു. എന്നാല്‍ ഇത്തരത്തിലുള്ള മത്സരങ്ങളില്‍ ഒരു ചെറിയ പിഴവോ, ഒരു നിമിഷമോ എല്ലാം മാറ്റിമറിക്കും.
റൊണാള്‍ഡോയെക്കുറിച്ച് സംസാരിക്കുമ്പോള്‍ മാര്‍ട്ടിനെസ് വികാരഭരിതനായി. ‘റൊണാള്‍ഡോ ഒരു ഇതിഹാസമാണ്. ഗോള്‍ നേടുന്ന കളിക്കാരന്‍ മാത്രമല്ല, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവുമാണ് അദ്ദേഹം. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് എന്റെ കരിയറിലെ വലിയ ഭാഗ്യമാണ്.’
മാര്‍ട്ടിനെസിന്റെ രാജിയോടെ പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുതിയ പരിശീലകനെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിക്കും. അടുത്ത പ്രധാന ലക്ഷ്യം 2028 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പാണ്. ലോകകപ്പ് കിരീടമെന്ന സ്വപ്‌നം പൂവണിയിക്കാനായില്ലെങ്കിലും, ടീമിന്റെ തലമുറമാറ്റം വിജയകരമായി കൈകാര്യം ചെയ്ത പരിശീലകനെന്ന നിലയിലാണ് റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ കാലഘട്ടം വിലയിരുത്തപ്പെടുന്നത്.
















