Kottayam

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൈപ്പുഴ (കോട്ടയം): ഒരു ഗ്രാമം മാത്രമല്ല മറുനാട്ടുകാര്‍കൂടി ചൂണ്ടയിടല്‍ ആഘോഷമാക്കുകയായിരുന്നു ഇവിടെ കൈപ്പുഴക്കാറ്റില്‍. ചൂണ്ടയിടലിനെ മീന്‍ പിടിക്കാനുള്ള മാര്‍ഗമെന്നതിന് അപ്പുറം ഒരു മത്സര ഇനമാക്കിയതിന്റെ ക്രെഡിറ്റ് കൈപ്പുഴ യുവ ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോര്‍ട്ട്‌സ് ക്ലബിനാണ്. ഇവരുടെ നേതൃത്വത്തിലാണ് ഗ്രാമീണ വിനോദ സഞ്ചാരകേന്ദ്രമായ കൈപ്പുഴക്കാറ്റില്‍ ചൂണ്ടയിടീല്‍ മത്സരം അഞ്ചു വര്‍ഷമായി നടക്കുന്നത്.

ഇക്കുറി എണ്ണൂറിലധികം മത്സരാര്‍ത്ഥികളാണ് മത്സരത്തിന് എത്തിയത്. കൈപ്പുഴക്ക് ചുറ്റുവട്ടത്തുനിന്നു മാത്രമല്ല സമീപ ജില്ലകളില്‍നിന്നുകൂടി ആളുകളെത്തിയിരുന്നു ചൂണ്ടയില്‍ സമ്മാനം കുരുങ്ങുമോ എന്നു പരീക്ഷിക്കാന്‍. വളരെയേറെയായിരുന്നു വനിതാ പങ്കാളിത്തവും. നാടന്‍ ചൂണ്ട മാത്രമാണ് മത്സരത്തിനുപയോഗിച്ചത്. ഒരു മണിക്കൂറില്‍ അഞ്ചു മീനിനെ പിടിച്ച വൈക്കം വെച്ചൂര്‍ സ്വദേശി സന്ദീപ് ഒന്നാം സമ്മാനമായ 25,000 രൂപക്ക് അര്‍ഹനായി. രണ്ടാം സമ്മാനമായ 20,000 രൂപ റ്റോബിന്‍ തോമസിനും ലഭിച്ചു.

ആകെ പത്ത് സമ്മാനങ്ങളും മൂന്ന് പ്രോത്സാഹന സമ്മാനവുമാണ് മത്സരത്തിലുണ്ടായിരുന്നത്. ഏറ്റവും വലിയ മീനിനെയും ഏറ്റവും ചെറിയ മീനിനെയും പിടിച്ചവര്‍ക്കും പ്രത്യേക സമ്മാനം ലഭിച്ചു. വനിതകളുടെ വിഭാഗത്തില്‍ ഏറ്റവും വലിയ മീനിനെ പിടിച്ചത് സജിമോള്‍ സന്തോഷും ചെറിയ മീനിനെ പിടിച്ചത് ജെനി ജിജോയുമാണ്. പുരുഷന്മാരുടെ മത്സരത്തില്‍ ഏറ്റവും വലിയ മീനിനെ പിടിച്ച് തിരുവഞ്ചൂര്‍ സ്വദേശി സോനു ബാബുവും ചെറിയ മീനിനെ പിടിച്ച് എം.ജെ..ജയേഷും സമ്മാനങ്ങള്‍ നേടി.
മറ്റ് വിജയികള്‍ മൂന്നു മുതല്‍ പത്തുവരെ സ്ഥാനക്രമത്തില്‍: ജിബിന്‍ (ഏറ്റുമാനൂര്‍), സന്തോഷ് (കുറുമുള്ളൂര്‍,) നിധിന്‍ പ്രസാദ്, ബെന്നി (കടുത്തുരുത്തി), മനോജ് (ഇത്തിത്താനം), ജി. ഗോപീഷ്. കെ.എസ്. ശരത്.(വൈക്കം), ആകാശ്.

Recent Posts