ജക്കാർത്ത: ഇന്തോനേഷ്യയിലെ ഏറ്റവും ഉയർന്ന ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ’ മെഡൽ ഓഫ് ഓണർ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയൊണ് അവാർഡ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. ഇന്തോനേഷ്യൻ റിപ്പബ്ലിക്കിലെ ഏറ്റവും ഉയർന്ന ബഹുമതിയാണ് ഇന്തോനേഷ്യൻ റിപ്പബ്ലിക്കിന്റെ ബിന്റാങ് ആദിപൂർണ മെഡൽ ഓഫ് ഓണർ.
ഇന്തോനേഷ്യൻ റിപ്പബ്ലിക്കിന്റെ ഐക്യത്തിനും തുടർച്ചയ്‌ക്കും സമൃദ്ധിക്കും വേണ്ടി അസാധാരണ സേവനം ചെയ്ത വ്യക്തികൾക്കാണ് ഈ അവാർഡ് നൽകുന്നത്. അവാർഡ് സ്വീകരിച്ചു കൊണ്ട് പ്രധാനമന്ത്രി ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു.
പ്രധാനമന്ത്രി മോദിയുടെ വാക്കുകൾ
” ആഗോളതലത്തിൽ പ്രക്ഷുബ്ധത നിലനിൽക്കുന്ന ഈ കാലത്ത് സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പങ്ക് മുമ്പെന്നത്തേക്കാളും നിർണായകമായിരിക്കുന്നുവെന്ന് ഇന്ത്യ വിശ്വസിക്കുന്നു. പലസ്തീൻ വിഷയത്തിൽ, ഞങ്ങൾ ഒരു ദ്വിരാഷ്‌ട്ര പരിഹാരത്തെയും ദീർഘകാല സമാധാനത്തെയും പിന്തുണയ്‌ക്കുന്നു. ഒരു സുവർണ്ണ കാലഘട്ടം നമ്മുടെ രണ്ട് രാഷ്‌ട്രങ്ങളെയും ആകർഷിക്കുന്നു. നമ്മുടെ ചരിത്രത്തിൽ നമുക്ക് ഒരു പൊതു സംസ്കാരം, വർത്തമാനകാലത്ത് നമുക്ക് പൊതുവായ വിശ്വാസം, ഭാവിയിൽ നമ്മുടെ സമൃദ്ധി എന്നിവയുണ്ട്. ‘ഇന്തോനേഷ്യ ഇമാസ്’ (സുവർണ്ണ ഇന്തോനേഷ്യ) യുടെയും വികസിത ഇന്ത്യയുടെയും ദർശനങ്ങൾ ഒരുമിച്ച് നമുക്ക് സാക്ഷാത്കരിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്,” – പ്രധാനമന്ത്രി മോദി പറഞ്ഞു.
കൂടാതെ “ജനാധിപത്യ മൂല്യങ്ങളും വൈവിധ്യത്തിലെ ഏകത്വവും ഇന്ത്യയ്‌ക്കും ഇന്തോനേഷ്യയ്‌ക്കും പൊതുവായ ശക്തികളാണ്. ഇരു രാജ്യങ്ങളുടെയും തിരഞ്ഞെടുപ്പ് കമ്മീഷനുകൾ തമ്മിലുള്ള ഒരു ധാരണാപത്രത്തിലൂടെ നമ്മുടെ ജനാധിപത്യ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഞങ്ങൾ ഒരുങ്ങുകയാണ്. ആഗോള വിഷയങ്ങളിൽ ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സഹകരണവും ക്രമാനുഗതമായി വളരുകയാണ്. ഇന്തോ-പസഫിക് മേഖലയെ സംബന്ധിച്ച ഞങ്ങളുടെ കാഴ്ചപ്പാടിൽ ഒത്തൊരുമയുണ്ട്. ആസിയാൻ കേന്ദ്രീകരണത്തിന് ഇന്ത്യ എപ്പോഴും പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്.” – പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അതേ സമയം തന്നെ ഇന്തോനേഷ്യയിൽ പ്രധാനമന്ത്രി മോദി എത്തിയപ്പോൾ അദ്ദേഹത്തിന് ഗംഭീരമായ സ്വീകരണമാണ് നൽകിയത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെട്ടതിനു ശേഷമുള്ള തന്റെ ആദ്യ ഉഭയകക്ഷി സന്ദർശനമാണിതെന്നും 2025 ജനുവരിയിൽ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രസിഡന്റ് സുബിയാന്റോ ഇന്ത്യ സന്ദർശിച്ചതിനു ശേഷമാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇന്ത്യയുടെ ആക്ട് ഈസ്റ്റ് പോളിസി, മഹാസാഗർ ദർശനം, സ്വതന്ത്രവും തുറന്നതും ഉൾക്കൊള്ളുന്നതുമായ ഇന്തോ-പസഫിക് മേഖലയ്‌ക്കുള്ള പ്രതിബദ്ധത എന്നിവ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ ത്രിരാഷ്‌ട്ര പര്യടനം ആരംഭിച്ചത്.
















