ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്തോനേഷ്യ സന്ദർശനം നയതന്ത്ര യോഗങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. ജക്കാർത്തയിലെത്തിയ ശേഷം, ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്ര സമുച്ചയങ്ങളിലൊന്നായ പ്രംബനൻ ക്ഷേത്രമാണ് അദ്ദേഹത്തിന്റെ ഏറ്റവും സന്ദർശനത്തിനായി തെരഞ്ഞെടുത്തത് . ബുധനാഴ്ച രാവിലെ പ്രധാനമന്ത്രി ക്ഷേത്ര സമുച്ചയത്തിലെത്തി.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി മോദി പിന്തുടരുന്ന ക്ഷേത്ര നയതന്ത്രത്തിന്റെ ഭാഗമാണ് ഈ സന്ദർശനവും . കഴിഞ്ഞ ദശകത്തിൽ, ഇന്ത്യ തങ്ങളുടെ രാജ്യത്തെ ക്ഷേത്രങ്ങളുടെയും പൈതൃക സ്ഥലങ്ങളുടെയും സംരക്ഷണത്തിൽ മാത്രമല്ല, ദക്ഷിണ, തെക്കുകിഴക്കൻ ഏഷ്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ സ്ഥിതിചെയ്യുന്ന പുരാതന ഹിന്ദു, ബുദ്ധ പൈതൃക സ്ഥലങ്ങളുടെ സംരക്ഷണത്തിലും പുനർനിർമ്മാണത്തിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നായിരുന്നു ബംഗ്ലാദേശിലെ രാംന കാളി ക്ഷേത്രം. 1971-ൽ പാകിസ്ഥാന്റെ ഓപ്പറേഷൻ സെർച്ച്‌ലൈറ്റിൽ ഈ ചരിത്രപ്രസിദ്ധമായ ക്ഷേത്രം നശിപ്പിക്കപ്പെട്ടു. മോദി സർക്കാർ ഇതിന്റെ പുനർനിർമ്മാണത്തെ പിന്തുണയ്‌ക്കാൻ തീരുമാനിച്ചു, 2021-ൽ ക്ഷേത്രം നവീകരിച്ച് ഭക്തർക്കായി സമർപ്പിച്ചു.
വിയറ്റ്നാമിലെ യുനെസ്കോ ലോക പൈതൃക സ്ഥലമായ മൈ സൺ സാങ്ച്വറി സംരക്ഷിക്കുന്നതിലും ഇന്ത്യ പ്രധാന പങ്ക് വഹിച്ചു. പുരാതന ചമ്പ രാജ്യത്തിന്റെ മതകേന്ദ്രമായിരുന്നു ഇത്. തെക്കുകിഴക്കൻ ഏഷ്യയിലെ ശൈവ പാരമ്പര്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. 2014-ൽ ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള കരാറിനെത്തുടർന്ന്, സംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
2016-ലെ ഭൂകമ്പത്തിൽ മ്യാൻമറിലെ ചരിത്രപ്രസിദ്ധമായ ബഗാൻ പുരാവസ്തു മേഖലയ്‌ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ഇതിനെത്തുടർന്ന്, 2017-ൽ ഇന്ത്യയും മ്യാൻമറും തമ്മിൽ ഒരു കരാറിലെത്തി. 12 ചരിത്രപ്രസിദ്ധമായ പഗോഡകളുടെയും പ്രശസ്തമായ ആനന്ദ ക്ഷേത്രത്തിന്റെയും സംരക്ഷണവും പുനരുദ്ധാരണവും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) പൂർത്തിയാക്കി.
2015-ലെ നേപ്പാൾ ഭൂകമ്പത്തെത്തുടർന്ന്, ഇന്ത്യ 50 മില്യൺ ഡോളറിന്റെ പുനർനിർമ്മാണ പാക്കേജ് തന്നെയാണ് പ്രഖ്യാപിച്ചത് . ഈ സംരംഭത്തിന്റെ കീഴിൽ, പ്രശസ്തമായ സെറ്റോ മച്ചിന്ദ്രനാഥ ക്ഷേത്രം, ധർമ്മശാലയിലെ ബുദ്ധാനിൽകണ്ഠ ക്ഷേത്രം എന്നിവയുൾപ്പെടെ 28 സാംസ്കാരിക പൈതൃക സ്ഥലങ്ങളുടെ സംരക്ഷണത്തിനും പുനർനിർമ്മാണത്തിനുമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
കംബോഡിയയിലെ അങ്കോർ വാട്ട്, താ പ്രോം ക്ഷേത്ര സമുച്ചയങ്ങൾ ലോകത്തിലെ ഏറ്റവും മനോഹരമായ ഹിന്ദു നാഗരികതയുടെ സ്മാരകങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഈ സ്ഥലങ്ങളുടെ സംരക്ഷണത്തിനും ഘടനാപരമായ അറ്റകുറ്റപ്പണികൾക്കും ഇന്ത്യ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. കൂടാതെ, പ്രീ വിഹാർ സമുച്ചയത്തിലെ സംരക്ഷണ പ്രവർത്തനങ്ങളിൽ ഇന്ത്യ പങ്കാളിയായിട്ടുണ്ട്.
2024-ൽ ലാവോസിലെ യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ വാട്ട് ഫൗ ക്ഷേത്ര സമുച്ചയത്തിൽ ഇന്ത്യ സംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഏകദേശം 1,000 വർഷം പഴക്കമുള്ള ഈ ശിവക്ഷേത്രം തെക്കുകിഴക്കൻ ഏഷ്യയിലെ സനാതന പാരമ്പര്യത്തിന്റെ ഏറ്റവും പഴയ പ്രതീകങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
2019-ൽ, ബഹ്‌റൈൻ സന്ദർശന വേളയിൽ, പ്രധാനമന്ത്രി മോദി ഏകദേശം 200 വർഷം പഴക്കമുള്ള ശ്രീനാഥ്ജി ക്ഷേത്രത്തിന്റെ പുനർവികസന പദ്ധതി ഉദ്ഘാടനം ചെയ്തു. ഗൾഫ് മേഖലയിലെ ഏറ്റവും പഴക്കം ചെന്ന ഹിന്ദു ക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രം ഇന്ത്യയുടെ സഹായത്തോടെ നവീകരിച്ചു. ശ്രീലങ്കയിൽ, ചരിത്രപ്രസിദ്ധമായ തിരുക്കേതീശ്വരം ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് ഇന്ത്യ സഹായം നൽകി. ശിവന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ശ്രീലങ്കയിലെ അഞ്ച് പുരാതന പഞ്ച ഈശ്വര ക്ഷേത്രങ്ങളിൽ ഒന്നാണ്.
















