
അയോദ്ധ്യ: അയോദ്ധ്യയിലെ രാമക്ഷേത്ര ഭരണം സമ്പൂര്‍ണമായും സുതാര്യമാക്കാന്‍ രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ അടിയന്തര യോഗം തീരുമാനിച്ചു. ഭരണനിര്‍വ്വഹണത്തിലെ വീഴ്ചയില്‍ കടുത്ത വേദനയും ഖേദവും പ്രകടിപ്പിച്ച ട്രസ്റ്റ് ഭരണ സംവിധാനം പുനക്രമീകരിക്കുമെന്നും അറിയിച്ചു.
ട്രസ്റ്റ് ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്വം കൃത്യമായി നിശ്ചയിച്ച് നല്‍കി പ്രവര്‍ത്തനം സുഗമമാക്കും. ട്രസ്റ്ററ്റിന്റെ ഭരണ സാരഥ്യം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ (സിഇഒ) ഏല്‍പ്പിക്കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്തു. ഭരണ മേല്‍നോട്ട സംവിധാനം ഉടച്ചുവാര്‍ക്കും. അന്വേഷണ സംഘത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് യോഗം വിശദമായി പരിശോധിച്ചു. ക്ഷേത്രഭരണത്തിലുണ്ടായ വീഴ്ചയില്‍ ഇടക്കാല ജനറല്‍ സെക്രട്ടറി കൃഷ്ണ മോഹന്‍, ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവഗിരി എന്നിവര്‍ ഖേദം പ്രകടിപ്പിച്ചു.
രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി, ട്രസ്റ്റി അനില്‍ മിശ്ര എന്നിവരുടെ രാജി യോഗം സ്വീകരിച്ചു. മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനും ട്രസ്റ്റ് അംഗവുമായ കൃഷ്ണ മോഹനെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. സ്ഥാപക അംഗങ്ങളിൽ ഒരാളായ കമലേശ്വർ ചൗപാൽ കഴിഞ്ഞ വർഷം അന്തരിച്ചതിനെ തുടർന്ന് സെപ്റ്റംബറിലായിരുന്നു അദ്ദേഹത്തെ ട്രസ്റ്റിയായി നിയമിച്ചത്. ഹർദോയ് ജില്ല സ്വദേശിയായ മോഹൻ കിഴക്കൻ ഉത്തർപ്രദേശിലെ ആർഎസ്എസ് ക്ഷേത്ര സംഘചാലക് കൂടിയാണ്.
രാമക്ഷേത്ര കോംപ്ലക്‌സില്‍ ചേര്‍ന്ന യോഗത്തില്‍, പ്രസിഡന്റ് മഹന്ത് നൃത്യഗോപാല്‍ ദാസ് അധ്യക്ഷനായിരുന്നു. സ്വാമി ഗോവിന്ദ് ദേവഗിരി, അംഗങ്ങളായ വിശ്വതീര്‍ത്ഥ പ്രസന്നാചാര്യ, സ്വാമി പരമാനന്ദ ഗിരി, ജഗത്ഗുരു വാസുദേവാനന്ദ സരസ്വതി, കൃഷ്ണ മോഹന്‍, മഹന്ത് ദീനേന്ദ്ര ദാസ്, ശശാങ്ക് ത്രിപാഠി, ക്ഷേത്ര നിര്‍മ്മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര, അഭിഭാഷകന്‍ കെ. പരാശരന്‍, യുപി പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് പ്രസാദ്, കേന്ദ്ര പ്രതിനിധി പ്രശാന്ത് ലോഖണ്ഡെ, പ്രത്യേക ക്ഷണിതാക്കളായ ദിനേഷ് ചന്ദ്ര (വിഎച്ച്പി), മഹന്ത് കമല്‍ നയന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.
പണാപഹരണം അന്വേഷിക്കുന്ന മൂന്നംഗ പ്രത്യേക അന്വേഷണ സംഘം ട്രസ്റ്റിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുന്നുണ്ട്. അതിനിടെ സിബിഐ അന്വേഷണം തേടി സമര്‍പ്പിച്ച ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണത്തിന് ഇപ്പോള്‍ ശിപാര്‍ശ ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും കോടതി വ്യക്തമാക്കി.