ന്യൂഡൽഹി : അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് പോലും ബഹിഷ്ക്കരിച്ചവർ ഇന്ന് ശ്രീരാമന് വേണ്ടി മുറവിളി കൂട്ടുന്നു. ജനുവരി 22 ന് അയോധ്യയിൽ നടന്ന രാമക്ഷേത്ര സമർപ്പണ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച അതേ കോൺഗ്രസ് പാർട്ടി ഇന്ന് വോട്ട് ലക്ഷ്യമിട്ട് അയോധ്യയിലെ വഴിപാട് മോഷണം മുതലെടുക്കാനുള്ള ശ്രമത്തിലാണ്. ശ്രീരാമനെ ‘ഇമാം-ഇ-ഹിന്ദ്’ എന്ന് പരാമർശിച്ച കോൺഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനേറ്റ് അടക്കം ഇന്ന് രാമന് വേണ്ടി കണ്ണീരൊഴുക്കുകയാണ്.
കോൺഗ്രസ് പാർട്ടിയുടെ നിലപാടിലെ ഈ മാറ്റം രാഷ്‌ട്രീയ വിശകലന വിദഗ്ധരെയും പൊതുജനങ്ങളെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്നു. ശ്രീരാമന് ചരിത്രപരമായ അസ്തിത്വം ഇല്ലെന്ന് ഒരിക്കൽ കോടതിയിൽ രേഖാമൂലം പറഞ്ഞ ഒരു പാർട്ടി പെട്ടെന്ന് എങ്ങനെയാണ് ഇത്ര കടുത്ത രാമ ഭക്തരായി മാറിയത് എന്നാണ് ജനങ്ങൾ ചോദിക്കുന്നത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് വരെ രാമക്ഷേത്ര വിഷയം ബിജെപിയുടെ രാഷ്‌ട്രീയ അജണ്ടയായി തള്ളിക്കളഞ്ഞ അതേ പാർട്ടി, ഇപ്പോൾ ഹിന്ദു വോട്ട് ബാങ്കിനെ ആകർഷിക്കാൻ – സംഭാവന വിവാദത്തെ ഒരു മറയായി ഉപയോഗിച്ച് ശ്രീരാമന്റെ ഏറ്റവും വലിയ ഭക്തരാണെന്ന് തെളിയിക്കാൻ ശ്രമിക്കുന്നു.
കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലിരുന്ന 2007 ൽ ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന ‘രാമസേതു’ പൊളിച്ചുമാറ്റി ‘സേതുസമുദ്രം പദ്ധതി’ എന്നറിയപ്പെടുന്ന ഷിപ്പിംഗ് ചാനൽ നിർമ്മിക്കാനുള്ള ഒരുക്കങ്ങൾ നടന്നുവരികയായിരുന്നു. രാമന്റെ സൈന്യം നിർമ്മിച്ച പവിത്രമായ ‘രാമസേതു’ നശിപ്പിക്കരുതെന്ന് വാദിച്ച് രാജ്യമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹിന്ദുക്കളും, ബിജെപിയും ഈ നീക്കത്തെ എതിർത്തപ്പോൾ, കോൺഗ്രസ് സർക്കാർ ഹിന്ദു വിശ്വാസത്തെ അവഗണിക്കാനും അവഹേളിക്കാനും തുടങ്ങി.
രാജ്യത്തിന്റെ പരമോന്നത കോടതിയായ സുപ്രീം കോടതിയിൽ കോൺഗ്രസ് സർക്കാർ രേഖാമൂലമുള്ള സത്യവാങ്മൂലം സമർപ്പിച്ചു. ഈ ഔദ്യോഗിക രേഖയിൽ, സർക്കാർ പറഞ്ഞത്. “വാൽമീകി രാമായണവും രാമചരിതമാനസങ്ങളും പുരാതന ഇന്ത്യൻ സാഹിത്യത്തിന്റെ പ്രധാന ഭാഗങ്ങളാണെങ്കിലും, അവയിൽ ചിത്രീകരിച്ചിരിക്കുന്ന കഥാപാത്രങ്ങളും (ശ്രീരാമൻ, സീത, ഹനുമാൻ ) സംഭവങ്ങളും യഥാർത്ഥത്തിൽ ചരിത്രത്തിൽ സംഭവിച്ചതാണെന്ന് നിഷേധിക്കാനാവാത്തവിധം തെളിയിക്കാൻ കഴിവുള്ള ചരിത്രരേഖകളായി അവയെ കണക്കാക്കാനാവില്ല.” എന്നായിരുന്നു.
ശ്രീരാമന് ശാസ്ത്രീയമോ ചരിത്രപരമോ ആയ അസ്തിത്വം ഇല്ലെന്നും കഥയിലെ ഒരു കഥാപാത്രം മാത്രമാണെന്നും വാദിച്ചുകൊണ്ടായിരുന്നു കോൺഗ്രസ് സുപ്രീം കോടതിയിൽ ഈ പ്രസ്താവന സമർപ്പിച്ചത്. ഈ സത്യവാങ്മൂലം രാജ്യമെമ്പാടും വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടും – അന്നത്തെ ബിജെപി പ്രസിഡന്റ് രാജ്‌നാഥ് സിംഗ് ഹിന്ദു വികാരങ്ങൾക്ക് കനത്ത പ്രഹരമാണെന്ന് വിശേഷിപ്പിച്ച് രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും – കോൺഗ്രസ് സത്യവാങ്മൂലം ഉടനടി പിൻവലിക്കാൻ വിസമ്മതിച്ചു.
മുൻപും കോൺഗ്രസ് ഹിന്ദു വിശ്വാസങ്ങളെ അവഹേളിക്കാനാണ് ശ്രമിച്ചിരുന്നത് . 1949 ഡിസംബർ 26-ന് ജവഹർലാൽ നെഹ്‌റു അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ് ബല്ലഭ് പന്തിന് അയച്ച സന്ദേശത്തിൽ പറയുന്നത് രാമജന്മഭൂമിയിൽ നിന്ന് രാം ലല്ലയുടെ വിഗ്രഹങ്ങൾ ഉടനടി നീക്കം ചെയ്തില്ലെങ്കിൽ, അത് ഇന്ത്യയിലുടനീളം, പ്രത്യേകിച്ച് കശ്മീരിലേക്ക് വളരെ നെഗറ്റീവ് സന്ദേശം നൽകുമെന്നായിരുന്നു . എന്ത് വില കൊടുത്തും വിഗ്രഹങ്ങൾ നീക്കം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.രാം ലല്ല വിഗ്രഹങ്ങൾ നീക്കം ചെയ്യുന്നതിനെ എതിർത്ത പ്രാദേശിക ഉദ്യോഗസ്ഥരോടും അദ്ദേഹം നീരസപ്പെട്ടു.
ഉത്തർപ്രദേശിനെ ‘വർഗീയ’മായി കാണുന്ന നെഹ്‌റുവിന്റെ വീക്ഷണവും സർക്കാർ ചെലവിൽ ബാബറി മസ്ജിദ് പുനർനിർമ്മിക്കാനുള്ള അദ്ദേഹത്തിന്റെ ആശയവും എല്ലാം എന്നും ഹിന്ദുക്കൾക്കെതിരായിരുന്നു. സോമനാഥ ക്ഷേത്ര ചടങ്ങിൽ പങ്കെടുക്കുന്നതിനെതിരെ രാഷ്‌ട്രപതിയെ ഉപദേശിച്ചുകൊണ്ട് നെഹ്രു കത്ത് നൽകിയതും ഹിന്ദുക്കളെ പാടേ തള്ളിക്കളഞ്ഞായിരുന്നു.
















