രാമായണമിതിഹാസക്കടലിന്‍ കാറ്റേറ്റല്ലോ
കാലങ്ങള്‍ തുടികൊട്ടി മേഘങ്ങള്‍ വര്‍ഷിച്ചതും,
പൂമഞ്ഞു പൊഴിഞ്ഞതും പൂനിലാ ചിരിച്ചതും
പൊന്‍വെയില്‍ വണ്ടുമൂളും കാടിനെ തെഴുത്തതും,
വെണ്മുകില്‍ ചങ്ങാടത്തില്‍ തുഴഞ്ഞു കളിച്ചതും
വെണ്‍നുരക്കാറ്റായ് കടലേറ്റത്തില്‍ തുള്ളുന്നതും,
വര്‍ണത്തില്‍ വസന്തത്തില്‍ ഗന്ധപൂരിതമുര്‍വി
ഹര്‍ഷപൂരിതം ഗാഢോന്മേഷത്തെ വരിച്ചതും,
ഇക്കാറ്റിന്‍ നിഷ്പന്ദമാം മധുരമകരന്ദ-
മലരായ് തേന്‍തുള്ളിയായ് ഋതുവിന്‍ ഹേമന്തമായ്
നിഭൃതം ഗംഗാതട,മീവള്ളിക്കൂടിലിലോ
വാണു പണ്ടൊരു നാരി അഹല്യ പെണ്‍കൊടിയാള്‍.
ചെമ്പകം കൈനാറിയും മാലതീ പുഷ്പങ്ങളാല്‍
പതിയാം ഗൗതമനു പൂമെത്തയൊരുക്കിയോള്‍
ബ്രഹ്‌മാവിന്‍ സുതയല്ലീ, മാംസദാഹാര്‍ത്തി പൂണ്ടോ-
രിന്ദ്രിയ ഖലന്നിരയായവള്‍ പൂവലാംഗി.
ഒരു നാള്‍ പൂങ്കോഴിയായ് അന്ത്യയാമത്തില്‍കൂകി
ഋഷിയെയകറ്റിയങ്ങവളെ പ്രാപിച്ചതും,
വിത്രസ്തന്‍, മുനിരൂപം പൂണ്ടൊരിന്ദ്രനെ ഋഷി
സഹസ്രഭഗനാകയെന്നങ്ങു ശപിച്ചതും,
പൂവുടലടിമുടി വിറയ്‌ക്കുമഹല്യയെ തീക്കണ്ണാലുഴിഞ്ഞതും,
വായുവും വിഴുങ്ങി നീ വെന്തുവെണ്ണീറായി
ട്ടേകയായ് ആരാലുമിങ്ങോരാത്തോരിക്കാനനേ
കാമകിങ്കരേ ഖലേ വസിയ്‌ക്കെന്നുരച്ചതും,
ഹല്യയായ് തീര്‍ന്നോരവള്‍ ശാപത്താല്‍ ധ്യാനം പൂണ്ടു
കല്ലുപോല്‍ സംവത്സരസഹസ്രമിരുന്നതും
ഗംഗയുമൊഴുകിനാ,ളൊരുനാളെത്തീ രാമന്‍
നിര്‍മ്മലന്‍ അവള്‍തന്‍ പാദം തൊട്ടുഴിഞ്ഞതും പിന്നെ
പൂതമാനസയായി ശുദ്ധയായ് പവിത്രയായ്
തന്വംഗി അഹല്യയായ് തിരികെ ഭവിച്ചതും,
പഞ്ചകന്യയെന്നാലും ഭൂസുതയെന്നാകിലും
പെണ്ണിനു കണ്ണീരല്ലീ, വിതുമ്പീ കിളിപ്പെണ്ണും.
തൂനുരക്കടല്‍ക്കാറ്റു വീശുന്നു കാടിന്‍ മണം
വാല്മീകം ചാലിച്ചോരു ചന്ദനക്കാറ്റിന്‍ മണം
തുഞ്ചന്റെ നാരായത്തിന്‍ വേരിന്റെ നറുമണം
ഊഷരം ഉര്‍വ്വീരുഹമാക്കുമീ മണ്ണിന്‍ മണം.
















