ഡാളസ്: ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ ആദ്യ വിജയമെന്ന ചരിത്രം കുറിച്ച് ഈജിപ്ത് പ്രീക്വാര്‍ട്ടറില്‍. ടെക്‌സസിലെ ആര്‍ലിങ്ടണില്‍ നടന്ന ആവേശകരമായ റൗണ്ട് ഓഫ് 32 പോരാട്ടത്തില്‍ നിശ്ചിത സമയവും എക്‌സ്ട്രാ ടൈമും 1-1 സമനിലയില്‍ അവസാനിച്ചപ്പോള്‍, പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഓസ്‌ട്രേലിയയെ 4-2ന് തോല്‍പ്പിച്ചാണ് മുഹമ്മദ് സലാഹും സംഘവും ചരിത്രമെഴുതിയത്. ഏഴ് തവണ ആഫ്രിക്കന്‍ ചാമ്പ്യന്‍മാരായിട്ടും ലോകകപ്പില്‍ ഒരിക്കലും നോക്കൗട്ട് മത്സരം ജയിക്കാനാകാതിരുന്ന ഈജിപ്തിന്റെ ആ കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. ഇനി സലായുടെയും കൂട്ടരുടെയും മുന്നിലുള്ള വെല്ലുവിളി നിലവിലെ ചാമ്പ്യന്‍ അര്‍ജന്റീനയാണ്. മുഹമ്മദ് സലായും ലയണല്‍ മെസിയും നേര്‍ക്കുനേര്‍ എത്തുന്ന പോരാട്ടം പ്രീക്വാര്‍ട്ടറിലെ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. ഈജിപ്തിനായി 13-ാം മിനിറ്റില്‍ എമാം അഷോര്‍ ഗോള്‍ നേടിയപ്പോള്‍ ഓസ്‌ട്രേലിയയുടെ ആശ്വാസം 55-ാം മിനിറ്റില്‍ പിറന്ന ഈജിപ്ത് താരം മുഹമ്മദ് ഹാനിയുടെ സെല്‍ഫ് ഗോളായിരുന്നു.
ഈജിപ്ഷ്യന്‍ ആധിപത്യം
മത്സരം തുടങ്ങിയത് ഈജിപ്തിന്റെ ആധിപത്യത്തോടെയായിരുന്നു. പരിക്കില്‍ നിന്ന് മടങ്ങിയെത്തിയ മുഹമ്മദ് സലായെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയതോടെ ഈജിപ്ത് തുടക്കം മുതല്‍ ആക്രമണോത്സുകരായി. മധ്യനിരയില്‍ നിന്ന് മികച്ച പാസിങ് ഫുട്‌ബോള്‍ കാഴ്ചവച്ച അവര്‍ ഓസ്‌ട്രേലിയന്‍ പ്രതിരോധത്തിന് നിരന്തരം സമ്മര്‍ദം സൃഷ്ടിച്ചു. 13-ാം മിനിറ്റില്‍ ആ സമ്മര്‍ദം ഫലം കണ്ടു. ഇടതുവിങ്ങില്‍ നിന്ന് കരീം ഹാഫെസ് നല്‍കിയ കൃത്യമായ ക്രോസില്‍ ഉയര്‍ന്നുചാടിയ ഇമാം അഷോര്‍ ശക്തമായ ഹെഡറിലൂടെ പന്ത് വലയിലെത്തിച്ചു. ഓസ്‌ട്രേലിയന്‍ ഗോള്‍കീപ്പര്‍ പാട്രിക് ബീച്ചിന് യാതൊരു അവസരവും നല്‍കാതെയായിരുന്നു ആ ഫിനിഷ്. 1-0ന് മുന്നിലെത്തിയ ഈജിപ്ത് പിന്നീട് ഒമര്‍ മര്‍മൂഷിന്റെയും സലായുടെയും നീക്കങ്ങളിലൂടെ ലീഡ് വര്‍ധിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും രണ്ടാം ഗോള്‍ അകന്നുനിന്നു.
ഓസ്‌ട്രേലിയയുടെ തിരിച്ചുവരവ്
ആദ്യ പകുതിയില്‍ സമ്മര്‍ദത്തിലായിരുന്ന ഓസ്‌ട്രേലിയ രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമണാത്മകമായി കളിച്ചു. 55-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കില്‍ നിന്ന് എയ്ഡന്‍ ഒ’നീല്‍ അപകടകരമായി പന്ത് ബോക്‌സിലേക്ക് ഉയര്‍ത്തി. ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ഈജിപ്ത് പ്രതിരോധ താരം മുഹമ്മദ് ഹാനിയുടെ തലയില്‍ നിന്ന് പന്ത് സ്വന്തം വലയിലേക്ക് കയറിയതോടെ സ്‌കോര്‍ 1-1 ആയി. ഈ ലോകകപ്പില്‍ ഹാനിയുടെ രണ്ടാമത്തെ സെല്‍ഫ് ഗോളുമായിരുന്നു ഇത്.
ഗോള്‍ നേടിയതോടെ ആത്മവിശ്വാസം വീണ്ടെടുത്ത ഓസ്‌ട്രേലിയ ജാക്‌സണ്‍ ഇര്‍വിന്‍, നെസ്റ്ററി ഇറന്‍കുണ്ട എന്നിവരിലൂടെ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഈജിപ്ത് പ്രതിരോധം ഉറച്ചുനിന്നു. ഇതോടെ മത്സരം അധിക സമയത്തേക്ക്.
എക്‌സ്ട്രാ ടൈമിലെ പോരാട്ടം
അധികസമയത്ത് ഇരുടീമുകളും വിജയഗോളിനായി പൊരുതി. സലായും മര്‍മൂഷും ചേര്‍ന്ന് അവസരങ്ങള്‍ സൃഷ്ടിച്ചപ്പോള്‍, മറുവശത്ത് ഓസ്‌ട്രേലിയ കൗണ്ടര്‍ അറ്റാക്കുകളിലൂടെ ഭീഷണിയുയര്‍ത്തി. എന്നാല്‍ രണ്ട് ഗോള്‍കീപ്പര്‍മാരുടെയും നിര്‍ണായക ഇടപെടലുകളും പ്രതിരോധനിരയുടെ മികവും കാരണം മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. മോസ്തഫ ഷോബൈര്‍ സമ്മര്‍ദ നിമിഷങ്ങളില്‍ ആത്മവിശ്വാസം പകര്‍ന്ന പ്രകടനവുമായി ഈജിപ്തിന്റെ പ്രതിരോധത്തിന് കരുത്തായി.
പിഴവില്ലാത്ത ഈജിപ്ത്
പെനാല്‍റ്റിയില്‍ ഈജിപ്ത് പിഴവില്ലാത്ത പ്രകടനമാണ് പുറത്തെടുത്തത്. ഈജിപ്തിന്റെ നാല് കിക്കുകളും ലക്ഷ്യം കണ്ടു. മുഹമ്മദ് സലാഹ് ഉള്‍പ്പെടെയുള്ള എല്ലാ കിക്കര്‍മാരും പന്ത് വലയിലെത്തിച്ചു.
ഓസ്‌ട്രേലിയയ്‌ക്കായി ഹാരി സൗട്ടര്‍, ലൂക്കാസ് ഹെറിങ്ടണ്‍ എന്നിവര്‍ കിക്കുകള്‍ നഷ്ടപ്പെടുത്തി.
ഒടുവില്‍ ഹൊസം അബ്ദെല്‍മഗീദ് വിജയപെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചതോടെ ഈജിപ്ത് ചരിത്രനേട്ടം ആഘോഷിച്ചു. 1934-ല്‍ ലോകകപ്പില്‍ കളിച്ച ആദ്യ ആഫ്രിക്കന്‍ രാജ്യമെന്ന ബഹുമതി സ്വന്തമാക്കിയ ഈജിപ്തിന്, ലോകകപ്പിലെ നോക്കൗട്ട് ഘട്ടത്തില്‍ ഒരു വിജയം എന്നത് ദീര്‍ഘകാല സ്വപ്‌നമായിരുന്നു.
















