ന്യൂദല്‍ഹി: അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ ഇന്ത്യ സൈനിക നടപടി സ്വീകരിക്കുന്നത് തടയാനുള്ള ഒരു തന്ത്രപരമായ ബ്ലാക്ക്‌മെയിലിംഗ് മാത്രമാണ് ഇസ്‌ലാമാബാദിന്റെ ആണവ ഭീഷണിയെന്ന അജിത് ഡോവലിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ പാകിസ്ഥാനെതിരെ ഓപ്പറേഷന്‍ സിന്ദൂര്‍ സധൈര്യം തുടങ്ങിയതെന്ന് വിലയിരുത്തല്‍. പാകിസ്ഥാനെതിരെ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് മോദിയും ഡോവലും തമ്മില്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു ഈ വിലയിരുത്തല്‍ ഡോവല്‍ നടത്തിയത്. ഓപ്പറേഷൻ സിന്ദൂറിന് മുമ്പുള്ള ഉന്നതതല തീരുമാനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വാര്‍ത്താചാനലായ സിഎൻഎൻ-ന്യൂസ് 18 പുറത്തുവിട്ടപ്പോഴാണ് ഈ രഹസ്യം പുറത്തുവന്നത്.
മോദിയും ഡോവലും നടത്തിയ .ഈ ചർച്ചകള്‍ക്കൊടുവില്‍ പ്രധാനമായും ആക്രമിക്കേണ്ട ലക്ഷ്യസ്ഥാനങ്ങള്‍ കൃത്യമായി നിശ്ചയിക്കുകയും ആക്രമണം നടത്തുന്നതിന് വെറും ആറ് മണിക്കൂർ മുൻപ് അന്തിമ ലക്ഷ്യങ്ങള്‍ കൈമാറുകയും ചെയ്തതത്രെ.
പാകിസ്ഥാന്റെ ആണവായുധങ്ങള്‍ ഇന്ത്യയുടെ പ്രത്യാക്രമണത്തിന് എതിരെ ഉപയോഗിക്കപ്പെടുമോ എന്നതായിരുന്നു ഈ ആസൂത്രണത്തിനിടയില്‍ ഉയർന്നുവന്ന പ്രധാന ചോദ്യം.
തീവ്രവാദകേന്ദ്രങ്ങളെ ആക്രമിച്ചാലൊന്നും പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കില്ലെന്ന അജിത് ഡോവലിന്റെ ഉറപ്പ്
പാകിസ്ഥാന്റെ ആണവായുധങ്ങള്‍ ആ രാജ്യത്തിന്റെ നിലനില്‍പ്പ് ഉറപ്പാക്കാൻ ഉള്ളതാണെന്നും അല്ലാതെ ലഷ്കറെ തൊയ്ബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ നിഴല്‍ ഭീകരസംഘടനകളെ സംരക്ഷിക്കാനുള്ളതല്ലെന്നും ഡോവല്‍ പ്രധാനമന്ത്രി മോദിയെയും മറ്റ് ഉദ്യോഗസ്ഥരെയും ബോധ്യപ്പെടുത്തി. ബഹാവല്‍പൂരിലെയും മുരിദ്കെയിലെയും ഭീകര കേന്ദ്രങ്ങളെ സംരക്ഷിക്കാൻ വേണ്ടി മാത്രം പാകിസ്ഥാന്‍ ഒരു ആണവ യുദ്ധത്തിന് മുതിരില്ലെന്നായിരുന്നു ഡോവലിന്റെ നിരീക്ഷണം.
പാകിസ്ഥാന്‍ ആണവായുധം പ്രയോഗിച്ചാല്‍ എന്ത് ചെയ്യണം? അതേ നാണയത്തില്‍ തിരിച്ചടിക്കണം
ഇനി ഇന്ത്യ പാകിസ്ഥാന്റെ ഭീകരകേന്ദ്രങ്ങളില്‍ ആക്രമണം നടത്തുമ്പോള്‍, ഭീകരവാദികളെ സംരക്ഷിക്കാൻ പാകിസ്ഥാൻ ആണവായുധം പ്രയോഗിച്ചാല്‍ ഇന്ത്യയും ആണവായുധം ഉപയോഗിച്ച് തിരിച്ചടിക്കണമെന്നും ഡോവല്‍ വ്യക്തമാക്കി. നിയന്ത്രണ രേഖ കടന്ന് പാകിസ്ഥാനകത്തുള്ള ഭീകര കേന്ദ്രങ്ങള്‍ തകർക്കാൻ ഇന്ത്യ തയ്യാറാകുന്നില്ലെങ്കില്‍ ഇനിയും ഇന്ത്യയിലേക്ക് അതിര്‍ത്തി കടന്നുവന്ന് ആക്രമണങ്ങള്‍ നടത്താൻ പാക് ഭീകരര്‍ മടിക്കില്ലെന്നും പാകിസ്ഥാന്റെ ആണവ ഭീഷണി തുടർന്നും അതിന് കവചമാകുമെന്നും അജിത് ഡോവല്‍ വാദിച്ചു.
പാകിസ്ഥാന്റെ വലിയ ഭീകരാക്രമണങ്ങള്‍ ഇനിയും കയ്യുംകെട്ടി നോക്കിയിരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡോവലിന് നിർദേശം നല്‍കി. ഐസി-814 വിമാനം തട്ടിക്കൊണ്ടുപോകല്‍, ഉറി ആക്രമണം, പഹല്‍ഗാം ഭീകരാക്രമണം എന്നിവയെല്ലാം വലിയ ഭീകരാക്രമണങ്ങളുടെ പട്ടികയില്‍ പെടുന്നു.
അതിർത്തി കടന്നുള്ള ഭീകരവാദ അടിസ്ഥാനസൗകര്യങ്ങള്‍ തകർക്കുക, അതേസമയം സാഹചര്യം ഒരു ആണവ യുദ്ധത്തിലേക്ക് വഴിമാറാതിരിക്കാൻ ശ്രദ്ധിക്കുക, ഇനി ഒരു ആണവായുധയുദ്ധത്തിലേക്ക് നീങ്ങിയാല്‍ തന്നെ തിരിച്ചടിക്കുക- ഇതായിരുന്നു അന്തിമ തീരുമാനം.
വെറും ആറ് മണിക്കൂറിനുള്ളില്‍ ലക്ഷ്യങ്ങള്‍ ഉറപ്പിച്ചു
ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിക്കുന്നതിന് വെറും ആറ് മണിക്കൂർ മുൻപാണ് അന്തിമ ആക്രമണ ലക്ഷ്യങ്ങള്‍ തീരുമാനിച്ചത്. ഇത് സൈന്യത്തിന് കൈമാറുകയും ചെയ്തത്. ബ്രഹ്മോസ് പ്രെസിഷൻ മിസൈലുകള്‍, സാറ്റലൈറ്റ് സർവേകള്‍, ഇന്റഗ്രേറ്റഡ് എയർ കമാൻഡ് ആൻഡ് കണ്‍ട്രോള്‍ സിസ്റ്റം (IACCS) എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യയുടെ സംയോജിത പ്രതിരോധ സംവിധാനങ്ങളെ ആശ്രയിച്ചായിരുന്നു പ്രവർത്തനം.
23 മിനിറ്റിനുള്ളില്‍ 9 ലക്ഷ്യങ്ങള്‍ തകർത്തു
‘ഓപ്പറേഷൻ സിന്ദൂറി’ല്‍ ഇന്ത്യൻ സേന 23 മിനിറ്റ് നീണ്ട പ്രത്യാക്രമണത്തിനിടയില്‍ 9 പ്രധാന ഭീകരകേന്ദ്രങ്ങള്‍ പൂർണമായും തകർത്തു. ഒരു ഇന്ത്യൻ പ്രതിരോധ പ്ലാറ്റ്‌ഫോമിന് പോലും കേടുപാടുകള്‍ സംഭവിക്കാതെ നൂറു ശതമാനം കൃത്യതയോടെയാണ് ദൗത്യം പൂർത്തിയാക്കിയത്. മോദി-ഡോവല്‍ ചർച്ചകളില്‍ രൂപപ്പെട്ട തന്ത്രത്തിന്റെ വിജയമായിരുന്നു ഈ ആക്രമണം. പാകിസ്ഥാന്‍ പകച്ചുപോയി. ഇതിനെതിരെ ആണവായുധം ഉപയോഗിക്കാനൊന്നും പാകിസ്ഥാന്‍ തയ്യാറായില്ല. ഡോവലിന്റെ വിലയിരുത്തല്‍ 100 ശതമാനവും ശരിയായി.
















