ന്യൂദല്‍ഹി: അടല്‍ ബിഹാരി വാജ്‌പേയിക്ക് പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമായിരുന്നുവെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. മാനവികതയുടെ സംവേദനത്തിനുള്ള ഉപാധിയായിരുന്നു അദ്ദേഹത്തിന് പത്രപ്രവര്‍ത്തനം. വാക്കുകളുടെ മേലുള്ള ആധിപത്യവും ചാരുതയാര്‍ന്ന സാഹിത്യവും ജീവിതാനുഭവവും തീവ്രമായ പഠനവും അതിനെല്ലാമുപരി സംഘത്തില്‍ നിന്ന് ലഭിച്ച പ്രേരണയുമെല്ലാം ഒത്തുചേര്‍ന്ന വ്യക്തിത്വമായിരുന്നു അടല്‍ജിയുടേതെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.
ദേശീയ വാരികയായ പാഞ്ചജന്യ പുറത്തിറക്കിയ അമിത് അടല്‍ എന്ന ഡോക്യുമെന്ററി വിചാര്‍ വിനിമയ് ന്യാസ് ഓഡിറ്റോറിയത്തില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ഹൊസബാളെ.
പാഞ്ചജന്യയുടെ ആദ്യ എഡിറ്റോറിയലിന് അടല്‍ജി നല്കിയ തലക്കെട്ട് ജമ്മുകശ്മീരില്‍ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ല എന്നായിരുന്നു. അവസാനശ്വാസം വരെ അദ്ദേഹം ഈ നിലപാടില്‍ ഉറച്ചുനിന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ അടല്‍ജി അവശേഷിപ്പിച്ച അടയാളം നമുക്ക് പരിചിതമാണ്. സത്യത്തിനായുള്ള അന്വേഷണം, വിവരങ്ങളുടെ വിതരണം, ആഴത്തിലുള്ള ചിന്ത തുടങ്ങിയവയിലൂന്നിയാണ് അടല്‍ജി ആദ്യ എഡിറ്റര്‍ എന്ന നിലയില്‍ പാഞ്ചജന്യയെ നയിച്ചതെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.
ആശയാദര്‍ശങ്ങളില്‍ അടല്‍ജി വിട്ടുവീഴ്ച ചെയ്തിരുന്നില്ലെന്ന് പരിപാടിയില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത ഡോ. മുരളി മനോഹര്‍ ജോഷി പറഞ്ഞു. ജനതാ പാര്‍ട്ടി സര്‍ക്കാരിന്റെ കാലഘട്ടത്തെ അനുസ്മരിച്ചുകൊണ്ട്, എല്ലാ രാഷ്‌ട്രീയ പ്രക്ഷുബ്ധതകള്‍ക്കിടയിലും, പാര്‍ട്ടി സങ്കുചിതത്വത്തിന് അതീതമായി പ്രവര്‍ത്തിച്ച ഒരേയൊരു നേതാവ് അടല്‍ജിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചൈന സന്ദര്‍ശിച്ച് അതിന്റെ തെറ്റായ നയങ്ങളെ ധീരമായി എതിര്‍ത്ത ആദ്യത്തെ ഭാരതീയ നേതാവായിരുന്നു അടല്‍ജി. ആര്‍എസ്എസുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ചിലര്‍ അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കിയപ്പോള്‍, തനിക്ക് സംഘവുമായി പൊക്കിള്‍ക്കൊടി ബന്ധമാണെന്ന് പ്രഖ്യാപിക്കുകയായണ് അദ്ദേഹം ചെയ്തത്. നമ്മുടെ സര്‍ക്കാരല്ലെങ്കില്‍ ഏത് സര്‍ക്കാരിന്റെ കാലത്ത് സ്‌കൂളുകളില്‍ സരസ്വതി വന്ദനം നടപ്പാക്കുമെന്ന് അദ്ദേഹം വിവാദങ്ങള്‍ സൃഷ്ടിച്ചവരെ വെല്ലുവിളിച്ചു. സരസ്വതി നദിയുടെ പുനഃസ്ഥാപനത്തിനും ഗവേഷണത്തിനും അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു, മുരളി മനോഹര്‍ ജോഷി പറഞ്ഞു.
ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍, പാഞ്ചജന്യ എഡിറ്റര്‍ ഹിതേഷ് ശങ്കര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.















