ന്യൂദൽഹി: പൈറസി വിഷയങ്ങളിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ടെലഗ്രാമിന് നോട്ടീസ് നൽകി. പകർപ്പവകാശമുള്ള സിനിമകൾക്കും ഒടിടി ഉള്ളടക്കങ്ങൾ എന്നിവ വ്യാപകമായി പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടികൾ സ്വീകരിക്കാനും 15 ദിവസത്തിനുള്ളിൽ നടപടി സ്വീകരിച്ച റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു.
പകർപ്പവകാശമുള്ള സിനിമകളും വെബ് സീരീസുകളും ടെലിഗ്രാമിൽ അനുമതിയില്ലാതെ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന് കാണിച്ച് നിരവധി ഒടിടി പ്ലാറ്റ്‌ഫോമുകളും ഉള്ളടക്ക ഉടമകളും നൽകിയ പരാതികളെ തുടർന്നാണ് കേന്ദ്രത്തിന്റെ ഏറ്റവും പുതിയ നോട്ടീസ്. പരാതികൾ പരിശോധിച്ച ശേഷം, വ്യാജ സിനിമകൾ, വെബ് സീരീസുകൾ, മറ്റ് പകർപ്പവകാശമുള്ള ഉള്ളടക്കങ്ങൾ എന്നിവ വിതരണം ചെയ്യുന്നതായി ആരോപിക്കപ്പെടുന്ന 3,142 ടെലിഗ്രാം ചാനലുകൾ മന്ത്രാലയം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് 2000 ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം മന്ത്രാലയം നോട്ടീസ് അയച്ചത്.
ഇന്ത്യയുടെ ക്രിയേറ്റർ സമ്പദ്‌വ്യവസ്ഥ, ചലച്ചിത്ര വ്യവസായം, പ്രക്ഷേപകർ, ഒടിടി പ്ലാറ്റ്‌ഫോമുകൾ, നിർമ്മാതാക്കൾ, വിതരണക്കാർ എന്നിവരെ സംരക്ഷിക്കുന്നതിനാണ് മന്ത്രാലയം നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിനുപുറമെ, ചാനലുകൾ, ഗ്രൂപ്പുകൾ, ബോട്ടുകൾ, അക്കൗണ്ടുകൾ, അഡ്മിനിസ്ട്രേറ്റർമാർ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ ആവർത്തിച്ചുള്ള ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കാനും ടെലിഗ്രാമിനോട് നിർദ്ദേശിച്ചിട്ടുണ്ട്.
വ്യാജ ഉള്ളടക്കം വഹിക്കുന്ന 3,000-ത്തിലധികം ടെലിഗ്രാം ചാനലുകൾക്കെതിരെ കേന്ദ്രം നേരത്തെ നടപടി സ്വീകരിച്ചിരുന്നു.















