ന്യൂജഴ്സി: പ്രിയപ്പെട്ട അര്‍ജന്റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍ മുതലായ ടീമുകളുടെ ആരാധകര്‍ ക്ഷമിക്കുക, ഇതുവരെയുള്ള ലോകകപ്പ് മത്സരങ്ങളിലെ മികവ് പരിഗണിച്ചാല്‍ ലോകകപ്പില്‍ ഫ്രഞ്ച് ടീം മുത്തമിടുന്നതിനുള്ള സാധ്യതയാണ് കാണുന്നത്. ഇതുവരെയുള്ള അവരുടെ പ്രകടനം ആ നിരീക്ഷണത്തെ അടിവരയിട്ട് ഉറപ്പിക്കുന്നു. കരുത്തരായ സ്വീഡനെതിരേ 3-0ന് വിജയിച്ചപ്പോള്‍ ഫ്രഞ്ച് ടീമിന്റെ മികവ് എത്രത്തോളമുണ്ടെന്ന് വീണ്ടും വ്യക്തമായി. ടീമിന്റെ ഐക്യം, ആക്രമണശൈലി, വ്യക്തിഗത മികവ് എന്നിവയൊക്കെ വിജയകാരണമായി എടുത്തുപറയാം.
സ്വീഡനെതിരായ മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയ ശേഷം കിലിയന്‍ എംബാപ്പെ നേരെ പരിശീലകന്‍ ദിദിയെ ദെഷാംപ്‌സിന്റെ അടുത്തേക്കാണ് ഓടിയത്. അമ്മയുടെ മരണത്തെ തുടര്‍ന്ന് സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ദെഷാംസിന് മുഴുവന്‍ ടീമും ചേര്‍ന്ന് ആലിംഗനം നല്‍കിയ രംഗം ലോകശ്രദ്ധ നേടിയിരുന്നു. ടീമിന്റെ ഐക്യവും പരസ്പര വിശ്വാസവും കളത്തിനു പുറത്തുനിന്നു തന്നെ തുടങ്ങുന്നു എന്നതിന് ഉദാഹരണമാണിത്. ദെഷാംസ് മത്സരശേഷം ഇങ്ങനെ പറഞ്ഞു: ‘ടീം സ്പിരിറ്റ് കൊണ്ട് മാത്രം മത്സരം ജയിക്കില്ല. പക്ഷേ അത് ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് ജയിക്കാനുമാവില്ല. ഈ ടീമിന്റെ ഏറ്റവും വലിയ ശക്തി കൂട്ടായ്‌മയാണ്.’
ഈ ആക്രമണനിരയെ എങ്ങനെ തടയും?
ഫ്രാന്‍സിന്റെ മുന്നേറ്റനിര ഇപ്പോള്‍ ലോകത്തിലെ ഏറ്റവും അപകടകാരികളാണെന്നു പറയാം. കിലിയന്‍ എംബാപ്പെ, ഔസ്മാന്‍ ഡെംബലെ, മൈക്കിള്‍ ഒലിസെ, ബ്രാഡ്‌ലി ബാര്‍കോള, ഈ നാലംഗ നിരയാണ് സ്വീഡന്റെ പ്രതിരോധത്തെ പൂര്‍ണമായി തകര്‍ത്തത്. ഈ നാല് പേരും ചേര്‍ന്ന് കളിക്കുമ്പോള്‍ ലോകത്തിലെ ഏത് പ്രതിരോധത്തിനും അത് ഉള്‍ക്കിടിലമുണ്ടാക്കുന്നു. എംബാപ്പെയുടെ കുതിപ്പാണ് ഫുട്‌ബോള്‍ ലോകത്തിന്റെ അദ്ഭുതം. സ്വീഡനെതിരേ രണ്ട് ഗോള്‍ നേടിയ എംബാപ്പെ ലോകകപ്പിലെ ഗോള്‍ നേട്ടം 18 ആയി ഉയര്‍ത്തി. മെസിയുടെ ലോകകപ്പ് ഗോളുകളുടെ റിക്കാര്‍ഡില്‍ നിന്ന് ഒരു ഗോള്‍ മാത്രം പിന്നില്‍. ഈ ലോകകപ്പില്‍ ഇതിനകം 6 ഗോള്‍ നേടിക്കഴിഞ്ഞു.
ടീമെന്ന നിലയില്‍ ഫ്രാന്‍സും വ്യക്തിപരമായ നിലയില്‍ താരങ്ങളും നിരവധി റിക്കാര്‍ഡുകളാണ് ഇതിനോടകം സ്വന്തമാക്കിയിരിക്കുന്നത്. ഒലിസെയുടെ സൃഷ്ടിപരമായ മികവാണ് ഫ്രഞ്ച് പടയോട്ടത്തിന്റെ പ്രധാന കാരണം. ഈ ലോകകപ്പില്‍ ഇതുവരെ അഞ്ച് അസിസ്റ്റുകളാണ് അദ്ദേഹം നല്‍കിയത്.
1994ന് ശേഷം ഒരു ലോകകപ്പില്‍ അഞ്ച് അസിസ്റ്റ് നേടുന്ന ആദ്യ താരം. ഫ്രാന്‍സിന്റെ ആക്രമണത്തിന്റെ പ്രധാന സൃഷ്ടാവായി മാറിയിരിക്കുന്നു. തുടര്‍ച്ചയായി അഞ്ച് ലോകകപ്പ് മത്സരങ്ങളില്‍ മൂന്ന് ഗോള്‍ വീതം നേടിയ ആദ്യ ടീമായിരിക്കുകയാണ് ഫ്രാന്‍സ്. സെനഗലിനെ 3-1നും ഇറാഖിനെ 3-0നും നോര്‍വെയെ 4-1നും ഫ്രാന്‍സ് പരാജയപ്പെടുത്തിയിരുന്നു. നാല് മത്സരങ്ങളില്‍ ആകെ 13 ഗോള്‍, വഴങ്ങിയതാകട്ടെ വെറും രണ്ട് ഗോള്‍!
സ്വീഡനെതിരെ 25 ഷോട്ടുകളാണ് ഉതിര്‍ത്തത്. ഓണ്‍ ടാര്‍ഗറ്റിലേക്ക് 13ഉം. ‘ലോകത്തിന് മുന്നില്‍ ഫ്രാന്‍സ് ഒരു സന്ദേശം നല്‍കി കിരീടം നേടണമെങ്കില്‍ ആദ്യം തോല്‍പ്പിക്കേണ്ട ടീം ഫ്രാന്‍സാണ്.’- 1998ല്‍ ഫ്രാന്‍സ് ലോകകപ്പ് നേടിയപ്പോള്‍ ടീമിലുണ്ടായിരുന്ന പാട്രിക് വിയേറ പറയുന്നു.
മുന്നിലുള്ള വെല്ലുവിളി
റൗണ്ട് ഓഫ് 16ല്‍ ഫ്രാന്‍സിന് നേരിടേണ്ടത് ജര്‍മനിയെ വിറപ്പിച്ചെത്തിയ പരാഗ്വെയെയാണ്. അവിടെ അനായാസം ജയിക്കുമെന്നു തന്നെയാണ് കരുതുന്നത്. അവിടെ ജയിച്ചാല്‍ ക്വാര്‍ട്ടറില്‍ കാനഡ-മൊറോക്കോ വിജയിയെയായിരിക്കും നേരിടുക. ‘ഒന്നു പതുക്കെ പോവാം. ഞങ്ങള്‍ റൗണ്ട് ഓഫ് 16ലെത്തി. ഇനി ഓരോ മത്സരവും പുതുതായി തുടങ്ങണം.’- കോച്ച് ദെഷാംപ്‌സ് പറഞ്ഞു.
ഫ്രാന്‍സിന്റെ ഏറ്റവും വലിയ കരുത്ത് എംബാപ്പെയോ അവരുടെ സൂപ്പര്‍താരങ്ങളോ മാത്രമല്ല; അതിനേക്കാള്‍ വലിയ ശക്തി ടീമിന്റെ ഐക്യവും ആക്രമണത്തിലെ വൈവിധ്യവും ആത്മവിശ്വാസവുമാണ്. നിലവിലെ പ്രകടനം തുടരുകയാണെങ്കില്‍, ഈ ലോകകപ്പില്‍ ഫ്രാന്‍സിനെ തടയുക അത്യന്തം ദുഷ്‌കരമാകുമെന്നുറപ്പ്.
















