ലോസ് ആഞ്ചലസ്: ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 മത്സരങ്ങളില്‍ മറ്റൊരു തീപാറും പോര്. നേര്‍ക്കുനേര്‍ എത്തുന്നത് സ്‌പെയിനും ഓസ്ട്രിയയുമാകുമ്പോള്‍ ലോസ് ആഞ്ചലസ് സ്‌റ്റേഡിയം തന്നെ ഒന്ന് കിടുങ്ങും. ഗ്രൂപ്പ് എച്ചില്‍ ഒന്നാം സ്ഥാനക്കാരായ സ്‌പെയിനിന്റെത് അപരാജിത കുതിപ്പും ശക്തമായ പ്രതിരോധവുമാണ്. സൗദി അറേബ്യയെ 4-0 ന് തകര്‍ക്കുകയും ഉറുഗ്വേയെ 1-0 ന് നിലം പരിശാക്കുകയും ചെയ്ത അവര്‍ ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ല. കഴിഞ്ഞ മത്സരങ്ങളിലായി തോല്‍വിയറിയാതെ കുതിക്കുന്ന അവര്‍ ടൂര്‍ണമെന്റിലെ പ്രിയപ്പെട്ടവരാണ്. ഉറുഗ്വേക്കെതിരായ കടുത്ത മത്സരത്തിനിടെ പരിക്കേറ്റ വിങ്ങര്‍മാരായ നിക്കോ വില്യംസ്, യെറെമി പിനോ എന്നിവരുടെ പരിക്ക് സ്‌പെയിനിനെ അലട്ടുന്നുണ്ടാകാം. കൂടാതെ, ഗ്രൂപ്പ് ഘട്ടത്തില്‍ വലിയ പ്രതിരോധ പരീക്ഷണങ്ങള്‍ നേരിടാത്ത അവര്‍ക്ക് ഓസ്ട്രിയയുടെ കൗണ്ടര്‍ അറ്റാക്കുകള്‍ വെല്ലുവിളിയാകും.
ഗ്രൂപ്പ് ജെയില്‍ അര്‍ജന്റീനയ്‌ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് റാല്‍ഫ് റാഗ്‌നിക്കിന്റെ ഓസ്ട്രിയ വരുന്നത്. ആദ്യ മത്സരത്തില്‍ ജോര്‍ദാനെ 3-1 ന് തോല്‍പ്പിച്ച അവര്‍, അര്‍ജന്റീനയോട് 2-0 ന് തോറ്റു. എന്നാല്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ അള്‍ജീരിയയോട് 3-3 എന്ന സ്‌കോറില്‍ സമനില പിടിച്ച് നാടകീയമായാണ് അവര്‍ നോക്കൗട്ടില്‍ എത്തിയത്. മിഡ്ഫീല്‍ഡില്‍ മാഴ്‌സല്‍ സാബിറ്റ്‌സറുടെ മികച്ച ഫോമും സാസ കലാഡ്‌സിക്കിന്റെ ഗോളടി മികവും ഓസ്ട്രിയയ്‌ക്ക് പ്രതീക്ഷ നല്‍കുന്നു. എങ്കിലും, കഴിഞ്ഞ 6 മത്സരങ്ങളില്‍ ഒരു ക്ലീന്‍ ഷീറ്റ് മാത്രമുള്ള അവരുടെ പ്രതിരോധ നിര ലാമിന്‍ യമാല്‍ നയിക്കുന്ന സ്‌പെയിന്‍ ആക്രമണത്തെ എങ്ങനെ തടയും എന്നത് വലിയ ചോദ്യചിഹ്നമാണ്. അള്‍ജീരിയക്കെതിരെ 3 ഗോളുകള്‍ വഴങ്ങിയ ഡിഫന്‍സ് മാറ്റിയെഴുതാതെ അവര്‍ക്ക് മുന്‍പോട്ട് പോകാനാകില്ല.
സാധ്യത ഇലവന്‍
സ്‌പെയിന്‍: 4-3-3
ഉനൈ സൈമണ്‍, മാര്‍ക്കോസ് ലോറെന്റെ, പൗ ക്യൂബാര്‍സി, അയ്‌മെറിക് ലാപോര്‍ട്ടെ, മാര്‍ക്ക് കുക്കുറെല്ല, ഓള്‍മോ, പെഡ്രി ഗോണ്‍സാലെസ്, റോഡ്രി, അലക്‌സ് ബെയ്‌ന, ലാമിന്‍ യമാല്‍, മൈക്കിള്‍ ഒയാര്‍സബല്‍.
ഓസ്ട്രിയ: 4-2-3-1
അലക്‌സാണ്ടര്‍ ഷ്‌ലാഗര്‍, സ്‌റ്റെഫാന്‍ പോഷ്, ഫിലിപ്പ് ലിയന്‍ഹാര്‍ട്ട്, ഡേവിഡ് അലബ, ഫിലിപ്പ് മെവ്ന്‍, സേവര്‍ ഷ്‌ലാഗര്‍, നിക്കോളാസ് സെയ്വാള്‍ഡ്, കോണ്‍റാഡ് ലൈമര്‍, റൊമാനോ ഷ്മിഡ്, മാര്‍ക്കോനോവ്.
















