ന്യൂഡൽഹി : ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതിയായി 30 ദിവസം തുടർച്ചയായി തടവിലാക്കപ്പെട്ടാൽ മന്ത്രിസ്ഥാനങ്ങളിൽ നീക്കം ചെയ്യാൻ കഴിയുന്ന ഭരണഘടനാ ഭേദഗതി ബില്ലിന് ജോയന്റ് പാർലമെന്ററി കമ്മിറ്റി (ജെപിസി) അംഗീകാരം നൽകിയേക്കും. ജൂലൈ 17 ന് ജെപിസി റിപ്പോർട്ട് അംഗീകരിക്കുമെന്നാണ് റിപ്പോർട്ട് . അതിനുശേഷം സർക്കാരിന് മൺസൂൺ സമ്മേളനത്തിൽ പാർലമെന്റിൽ ഇത് അവതരിപ്പിക്കാൻ കഴിയും.
ഗുരുതരമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ എന്നിവർ അറസ്റ്റിലാകുകയും തുടർച്ചയായി 30 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയും ചെയ്താൽ അവരെ സ്വയമേവ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യുമെന്ന ബില്ലിലെ ഏറ്റവും പ്രധാന വ്യവസ്ഥ നിലനിർത്തിയാകും അംഗീകാരം നൽകുക.
ബുധനാഴ്ച കമ്മിറ്റി യോഗം ചേർന്നുവെന്നും ജൂലൈ 17 ന് വീണ്ടും ചേരുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ചർച്ചകളിൽ നിരവധി പേർ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും, വിവാദപരമായ വ്യവസ്ഥ നീക്കം ചെയ്യാൻ കമ്മിറ്റി ശുപാർശ ചെയ്യാൻ സാധ്യതയില്ല. എന്നാൽ, രാഷ്‌ട്രീയ പകപോക്കലിനോ ഗൂഢലക്ഷ്യങ്ങൾക്കോ വേണ്ടി ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുള്ള സുരക്ഷാ നടപടികൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
















