കൊച്ചി: സംഘിണിയായി മുദ്രകുത്തി ലക്ഷ്മിപ്രിയയെ ഒറ്റപ്പെടുത്തി ക്രൂരമായ സൈബര്‍ ആക്രമണം എതിര്‍ഗ്രൂപ്പ് അഴിച്ചുവിടുന്നു എന്ന് മാത്രമല്ല, നാള്‍ക്കുനാള്‍ ലക്ഷ്മിപ്രിയയ്‌ക്കെതിരായ ശത്രുക്കളുടെ എണ്ണം വര്‍ധിക്കുന്നു. ഏറ്റവുമൊടുവില്‍ അതില്‍ നിഷപക്ഷനായി കണ്ടിരുന്ന ആലപ്പി അഷ്റഫും പങ്കാളിയായി.
അന്‍സിബ, , ഉഷ ഹസീന, നീനാകുറുപ്പ്, വ്ളോഗര്‍ അദുല്‍, ടിവി പ്രോഗ്രാം പ്രൊഡ്യൂസര്‍ മിഥിലാജ് എന്നിവര്‍ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെ ഇടതുപക്ഷക്കാരായ ശാരദക്കുട്ടി, ഭാഗ്യലക്ഷ്മി തുടങ്ങിയവരും രംഗത്തെത്തി. അമ്മയിലെ പ്രശ്നങ്ങളുടെ പേരില്‍ രാജിവെച്ച ശേഷം ശ്വേതാമേനോന്‍ മാധ്യമങ്ങളോട് ഒരു വാര്‍ത്താസമ്മേളനത്തില്‍ ചില കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയാന്‍ ഒരുങ്ങിയതാണ്. എന്നാല്‍ അമ്മയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ വേണ്ടി രൂപീകരിച്ച താല്‍ക്കാലിക കമ്മിറ്റിയെ നയിക്കുന്ന രമേഷ് പിഷാരടിയുമായി സംസാരിച്ച ശേഷം ശ്വേതാമേനോന്‍ വാര്‍ത്താസമ്മേളനം മാറ്റിവെച്ചു. എതിര്‍ഗ്രൂപ്പുകാര്‍ ശ്വേതാമേനോനെ ഉള്‍പ്പെടെയുള്ളവരെ നിശ്ശബ്ദയാക്കി മാറ്റിനിര്‍ത്തിയെന്നും പകരം ലക്ഷ്മിപ്രിയയെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ലക്ഷ്മിപ്രിയയ്‌ക്ക് വേണ്ടി സംസാരിക്കാന്‍ ലക്ഷ്മീപ്രിയയല്ലാതെ രണ്ടാമതൊരാളില്ല എന്നതാണ് വാസ്തവം.
ആലപ്പി അഷ്റഫിന്റെ വീഡിയോയില്‍ ലക്ഷ്മിപ്രിയയെ തുറന്ന് കുറ്റപ്പെടുത്തുകയാണ്. “ലക്ഷ്മിപ്രിയയുടെ സ്വഭാവം പ്രവചനാതീതമാണെന്ന് വ്യക്തമാക്കാൻ ‘അമ്മ’ സംഘടനയുടെ ഓഫീസില്‍ നടന്ന ഒരു സംഭവവും അദ്ദേഹം വെളിപ്പെടുത്തി. മുമ്പ് നടി നീനാ കുറുപ്പിനെതിരെ അതിരൂക്ഷമായ ഭാഷയില്‍ സംസാരിച്ച വോയ്സ് ക്ലിപ്പ് പുറത്തുവന്നിരുന്നുവെങ്കിലും, ജനറല്‍ ബോഡിക്ക് പിന്നാലെ ഓഫീസില്‍ കണ്ടപ്പോള്‍ ലക്ഷ്മിപ്രിയ നീനാ കുറുപ്പിനെ കെട്ടിപ്പിടിച്ച് മുത്തം നല്‍കുകയും വികാരാധീനയായി കരയുകയും ചെയ്തു. ഈ അപ്രതീക്ഷിത പെരുമാറ്റം നീനാ കുറുപ്പിനെയും അമ്പരപ്പിച്ചു.”-ആലപ്പി അഷറഫ് പറയുന്നു.
അതേ സമയം ലക്ഷ്മിപ്രിയയിലെ പോരാളി ഇതൊന്നും കേട്ട് തളരാന്‍ ഒരുക്കമല്ലെന്നാണ് അവരുടെ ഏറ്റവും പുതിയ പ്രസ്താവന വ്യക്തമാക്കുന്നത്. തനിക്ക് സിനിമയില്ലെങ്കിലും പ്രശ്നമില്ലെന്നും നാടകത്തില്‍ അഭിനയിച്ചുകൊണ്ട് ജീവിക്കാനും താന്‍ ഒരുക്കമാണെന്നും ലക്ഷ്മിപ്രിയ തിരിച്ചടിച്ചു.















