Kerala

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ബിജെപിയുടെ മൂന്ന് എംഎല്‍എമാരെ യുഡിഎഫ് – എല്‍ഡിഎഫ് അംഗങ്ങള്‍ക്ക് ഭയമാണെന്ന് ബിജെപി നിയമസഭാകക്ഷിനേതാവ് ബി.ബി. ഗോപകുമാര്‍. ബംഗാളില്‍ സംഭവിച്ചതുപോലെ കേരളത്തിലും ബിജെപി നേതൃത്വം കൊടുക്കുന്ന എന്‍ഡിഎ സഖ്യം അധികാരത്തില്‍ വരുമെന്ന ഭയമാണ് യുഡിഎഫ്-എല്‍ഡിഎഫ് അംഗങ്ങള്‍ക്കുള്ളതെന്നും ഗോപകുമാര്‍ പറഞ്ഞു. നിയമസഭയില്‍ ധനാഭ്യര്‍ത്ഥനയെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീറ്റ് പരീക്ഷ സംബന്ധിച്ച് വിദ്യാര്‍ത്ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും ആശങ്ക ഉള്‍ക്കൊണ്ട് അടിയന്തരമായി കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടു. ബന്ധപ്പെട്ട ഉേദ്യാഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് റീഎക്‌സാം നടത്തി. മറിച്ച് കേരളത്തിലെ പിഎസ്‌സി, സര്‍വകലാശാല പരീക്ഷാ ക്രമക്കേടുകളെ സംബന്ധിച്ച് ഒരാളും നിയമസഭയില്‍ ഒരക്ഷരം മിണ്ടിയിട്ടില്ല. ഇടക്കാല ബജറ്റ് കൊണ്ടുവന്നത് മദ്യനികുതി കുറയ്‌ക്കണം എന്ന ഒറ്റ ഉദ്ദേശ്യത്തിലാണ്. കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കേരള മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലുള്ള ഡികെ- വിഡി ഡീലാണ് വീര്യം കുറഞ്ഞ മദ്യം. കര്‍ണാടക ഗവണ്‍മെന്റ് ആല്‍ക്കഹോള്‍ ഇന്‍ ബിവറേജ് ബജറ്റില്‍ കൊണ്ടുവന്നപ്പോള്‍ ഇവിടെ റെഡി ടു ഡ്രിങ്ക് കൊണ്ടുവന്നു. വീര്യം കുറഞ്ഞ മദ്യത്തിന് പിന്നില്‍ വലിയൊരു അഴിമതിയുണ്ട്. അതുകൊണ്ടാണ് ഇടക്കാല ബജറ്റില്‍ ധൃതിപിടിച്ച് കൊണ്ടുവന്നത്. ആ അഴിമതി അന്വേഷിക്കണം. കൊട്ടിഘോഷിക്കപ്പെട്ട ‘ഓപ്പറേഷന്‍ കൊടുങ്കാറ്റ്’, വീര്യം കുറഞ്ഞ മദ്യത്തിലൂടെ ‘ഓപ്പറേഷന്‍ ഇളംകാറ്റായി’ മാറിയെന്നും അദ്ദേഹം പരിഹസിച്ചു. അഴിമതിക്ക് വളം വെക്കുന്നതിനു

ള്ള ഒരു മുന്നൊരുക്കമാണ് ബജറ്റില്‍ നടത്തിയിട്ടുള്ളത്. ധനാഭ്യര്‍ത്ഥന കേരളത്തിന്റെ പൊതുവികാരം മാനിച്ചുള്ളതല്ലെന്നും ഗോപകുമാര്‍ പറഞ്ഞു. ബിജെപി നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച യുഡിഎഫ് അംഗങ്ങളുടെ പരമാര്‍ശത്തിനും അദ്ദേഹം മറുപടി നല്‍കി. യുഡിഎഫില്‍ മജോറിറ്റിയും സീനിയോറിറ്റിയും പരിഗണിച്ചിട്ടാണോ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ തെരഞ്ഞെടുത്തതെന്നും അതോ മുന്നണിയുടെ മൈനോറിറ്റിയുടെ അഭിപ്രായമാണോ നടപ്പിലാക്കിയതെന്നും വ്യക്തമാക്കിയിട്ട് ഇപ്പുറത്തുള്ള മൂന്ന് പേരെക്കുറിച്ച് കുറ്റം പറയുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം മറുപടി നല്‍കി.