തിരുവനന്തപുരം: നടി അഹാന കൃഷ്ണയും അഹാനയുടെ അമ്മ സിന്ദു കൃഷ്ണയുടെ സഹോദരിയുടെ മകളായ തന്‍വി സുധീര്‍ഘോഷും തമ്മിലുള്ള വാക് പോര് കടുക്കുന്നു. തന്‍വി സുധീര് ഘോഷ് അമ്മൂമ്മ വസന്തയുമായി നടത്തിയ ഒരു വീഡിയോ കോള്‍ പുറത്ത് വിട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
അമ്മൂമ്മ വസന്തയെ സ്വന്തം മകളായ സിന്ധു കൃഷ്ണ നോക്കുന്നില്ലെന്നായിരുന്നു തന്‍വി തുറന്നടിച്ചത്. ഇതോടൊപ്പം തന്‍വി അമ്മൂമ്മ വസന്ത അഹാന കൃഷ്ണയെ വിമര്‍ശിക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു. ഈ വീഡിയോയില്‍ അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്നും, മറ്റുള്ള കൊച്ചുമക്കളായ ദിയ, ഇഷാനി, ഹൻസിക എന്നിവർ ഒരിക്കലും മോശമായി പെരുമാറിയിട്ടില്ലെന്നും വസന്ത വ്യക്തമാക്കുന്നു. അഹാന അയച്ചതായി അവകാശപ്പെടുന്ന ചില സന്ദേശങ്ങളും അമ്മൂമ്മ വസന്ത പുറത്തുവിട്ടിരുന്നു. “ഇനി എനിക്ക് ഒരു അമ്മൂമ്മയില്ല… ഞാൻ ബ്ലോക്ക് ചെയ്യുന്നു” എന്നതടക്കമുള്ള സന്ദേശങ്ങളാണ് ലഭിച്ചതെന്ന് അമ്മൂമ്മ വസന്ത പറയുന്നു.
എന്നാല്‍ ഇതിനെതിരെ അഹാന കൃഷ്ണ ശക്തമായി ആഞ്ഞടിച്ചിരുന്നു. “അമ്മൂമ്മ വല്ലാത്തൊരു സ്ത്രീയാണ്. അവരെ ആര്‍ക്കും സഹിക്കാനാവില്ല. ഒസിഡി പ്രശ്‌നങ്ങളുണ്ട്. അവിടെ ആരും വരുന്നതും, നില്‍ക്കുന്നതുമൊന്നും ഇഷ്ടമല്ല. ഹോംനഴ്‌സുമാരായാലും, ഹെല്‍പ്പിന് വരുന്നവരായാലും അവരോടെല്ലാം വഴക്കുണ്ടാക്കും. കഷ്ടപ്പെട്ടാണ് ഓരോരുത്തരെ സെറ്റാക്കുന്നത്. അവിടെ എത്തി അധികം വൈകാതെ പോവുകയാണെന്ന് പറഞ്ഞ് അവര്‍ വിളിക്കും. അമ്മൂമ്മയുടെ വായില്‍ നിന്നും വരുന്ന കാര്യങ്ങളും നമുക്കങ്ങനെ കേട്ട് നില്‍ക്കാന്‍ പറ്റാത്തതാണ്.”-ഇതായിരുന്നു അഹാന കൃഷ്ണ പറഞ്ഞത്.
കാനഡയിലായിരുന്ന തന്‍വി സുധീര്‍ഘോഷ് ഈയിടെ തിരുവനന്തപുരത്ത് എത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തന്‍വി സുധീര്‍ഘോഷ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. ജൂലൈയില്‍ വരാനായിരുന്നു ആദ്യം പ്ലാന്‍ ചെയ്തത്. അമ്മൂമ്മ നിരന്തരമായി വിളിച്ച് വരാന്‍ ആവശ്യപ്പെട്ടതോടെയാണ് താന്‍ നേരത്തെ എത്തിയതെന്ന് തന്‍വി പറഞ്ഞിരുന്നു. അഹാനയുടെ അമ്മ സിന്ധു കൃഷ്ണയ്‌ക്കെതിരെ അമ്മൂമ്മ വസന്തയുടെ പരിഭവം പറച്ചില്‍ തന്‍വി വീഡിയോയിലൂടെ കാണിക്കുകയും ചെയ്തിരുന്നു. അപ്പൂപ്പന്‍പോയതോടെ ഒറ്റയ്‌ക്കായെന്നും, ആരും വിളിക്കുകയോ, കാണാനോ വരുന്നില്ലെന്നും അമ്മൂമ്മ പറഞ്ഞിരുന്നതായും തന്‍വി തുറന്നടിച്ചിരുന്നു. സിന്ധു കൃഷ്ണയും മക്കളും അപ്പൂപ്പനെ നോക്കിയത് പോലെ അമ്മൂമ്മയെ നോക്കാത്തതെന്താണ് എന്ന ചോദ്യവും തന്‍വി ഉയര്‍ത്തിയിരുന്നു. അതേ സമയം, തന്‍വി ഘോഷ് നാട്ടില്‍ മടങ്ങിയെത്തിയത് അമ്മൂമ്മയെ നോക്കാനല്ല, തന്റെ കുട്ടിയുടെ ചികിത്സയ്‌ക്കാണെന്നും പറയപ്പെടുന്നു.ഇതോടെ തന്‍വിയുടെ ആത്മാര്‍ത്ഥതയെയും സമൂഹമാധ്യമങ്ങള്‍ ചോദ്യം ചെയ്യുന്നു.
















