മിഷിഗണ്‍: ഫോര്‍ഡ് എന്ന യുഎസ് കാര്‍ നിര്‍മ്മാണക്കമ്പനി അതിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുളള ജോലി എഐയെ ഏല്‍പിച്ചു. പരിചയസമ്പന്നരായ എഞ്ചിനീയര്‍മാരെ പിരിച്ചുവിട്ടു. എഐയെ (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (Artificial Intelligence- കൃത്രിമബുദ്ധി) അമിതമായി വിശ്വസിച്ചുകൊണ്ടായിരുന്നു ഫോര്‍ഡിന്റെ ഈ നീക്കം.
കാരണം ലോകമെമ്പാടും എഐ മനുഷ്യനെ നീക്കി ജോലികള്‍ ഏറ്റെടുക്കുകയാണല്ലോ. പക്ഷേ ഫോര്‍ഡ് കമ്പനിയില്‍ വാഹനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ എഐ തോറ്റു. കാരണം ഒരു കാറിന്റെ ഗുണനിലവാരം ഉയര്‍ത്തേണ്ടത് എങ്ങിനെ എന്ന് അറിയണമെങ്കില്‍ പതിറ്റാണ്ടുകളുടെ എഞ്ചിനീയറിംഗ് പരിജ്ഞാനം ആവശ്യമാണ്. ഈ പരിജ്ഞാനം എഐയ്‌ക്കില്ലെന്നും അതിനാല്‍ എന്തെങ്കിലും ഗുണകരമായ, മെച്ചപ്പെട്ട മാറ്റം വാഹനങ്ങള്‍ക്ക് നിര്‍ദേശിക്കുന്നതില്‍ എഐ പലപ്പോഴും പരാജയപ്പെടുന്നതായാണ് ഫോര്‍ഡ് കമ്പനി കണ്ടത്.
ഇതോടെ കമ്പനി തല നരച്ച പഴയ എഞ്ചിനീയര്‍മാരെ ജോലിക്ക് തിരിച്ചുവിളിച്ചു. വര്‍ഷങ്ങളായി ഫോര്‍ഡിന്റെ ഡിസൈനിലും എഞ്ചിനീയറിംഗ് പരിഷ്കാരങ്ങളുടേയും പിന്നില്‍ ഈ മനുഷ്യബുദ്ധിയായിരുന്നു. അവര്‍ തിരിച്ചെത്തി ആ ജോലികള്‍ ഏറ്റെടുത്തതോടെ വീണ്ടും ഫോര്‍ഡിന്റെ പുതിയ മോഡലുകളുടെ ഗുണനിലവാരം മികച്ച രീതിയില്‍ മെച്ചപ്പെടുത്തുന്നതില്‍ ഫോര്‍ഡ് വിജയിച്ചു.
ഇതോടെ കമ്പനി പിരിഞ്ഞുപോയവരും പിരിച്ചുവിട്ടവരുമായ പരിചയസമ്പന്നരായ പഴയ 350ഓളം എഞ്ചിനീയര്‍മാരെ വീണ്ടും ജോലിയിലേക്ക് തിരിച്ചുവിളിച്ചു. ഈ പരിചയസമ്പന്നരായ എഞ്ചിനീയര്‍മാര്‍ ഇപ്പോള്‍ കമ്പനിയിലെ ഇളംമുറക്കാരായ എഞ്ചിനീയര്‍മാരെയും AI യെയും പരിശീലിപ്പിക്കുകയാണ്. കമ്പനിയുടെ ഈ തന്ത്രം ഇതിനകം തന്നെ ഫലം കണ്ടുതുടങ്ങിയതായാണ് റിപ്പോര്‍ട്ട്.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും ഓട്ടോമേറ്റഡ് ക്വാളിറ്റി സിസ്റ്റങ്ങളും ആഗ്രഹിച്ച ഫലങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് ഫോർഡ് അതിന്റെ പരിചയസമ്പന്നരായ മുൻ ജീവനക്കാരിൽ ചിലരെ കമ്പനിയിലേക്ക് തിരികെക്കൊണ്ടുവന്നത്. ഈ പരിചയസമ്പന്നരായ എഞ്ചിനീയര്‍മാര്‍ക്ക്. മനുഷ്യ വൈദഗ്‌ദ്ധ്യം തിരികെ കൊണ്ടുവരുന്നത് ഇതിനകം തന്നെ ഫലം ചെയ്യുന്നുണ്ടെന്ന് കമ്പനി അധികൃതര്‍ പറയുന്നു. ഇതോടെ ഗുണനിലവാര സർവേയിൽ ഫോർഡ് മുഖ്യധാരാ ബ്രാൻഡുകളിൽ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ്.
ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ യുഎസ് കാർ നിർമ്മാതാവ് 350 ഓളം പരിചയസമ്പന്നരായ എഞ്ചിനീയർമാരെയാണ് തിരികെ ജോലിയ്‌ക്കെടുത്തത്. ഫോർഡ് എക്സിക്യൂട്ടീവുകളുടെ അഭിപ്രായത്തിൽ, ഫോര്‍ഡിന്റെ ഒന്നിലധികം വാഹന തലമുറകളിൽ ജോലി ചെയ്ത ജീവനക്കാരുടെ പതിറ്റാണ്ടുകളുടെ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തെ അവഗണിച്ചുകൊണ്ട് കമ്പനി ഓട്ടോമേഷനെയും എഐയെയും വളരെയധികം ആശ്രയിച്ചിരുന്നു.
“AI-ക്ക് വന്‍തോതില്‍ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്ന് കമ്പനി കണക്കുകൂട്ടിയിരുന്നു. എന്നാല്‍ കമ്പനിയുടെ എല്ലാ കണക്കുകൂട്ടലും തെറ്റി. പരിചയസമ്പന്നരായ എഞ്ചിനീയര്‍മാരുടേതുപോലെ വില പിടിച്ച സംഭാവനകള്‍ കാറിന്റെ ഗുണനിലവാരം കൂട്ടുന്ന കാര്യത്തില്‍ എഐയ്‌ക്ക് നല്‍കാന്‍ സാധിച്ചില്ല.”-ഫോർഡിന്റെ വാഹന ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് വൈസ് പ്രസിഡന്‍റ് ചാൾസ് പൂൺ പറയുന്നു.
















