കണ്ണൂര്‍: പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി അറസ്റ്റിൽ. കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നുമാണ് അർജുൻ ആയങ്കിയെ പിടികൂടിയത്. അർജുൻ ആയങ്കി അഭിഭാഷകയുടെ ഫ്ലാറ്റിലേക്കെത്തിയ ഓട്ടോയുടെ ഡ്രൈവർ ആണ് നിർണായക വിവരം നൽകിയത്. അർജുനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നെന്നും അറസ്റ്റ് ചെയ്യാനായത് പോലീസിന്റെ കൂട്ടായ പരിശ്രമം കൊണ്ടെന്നും കണ്ണൂർ പോലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി പറഞ്ഞു. പുലർച്ചെ രണ്ട് മണിയോടെയാണ് അർജുൻ ആയങ്കി പിടിയിലായത്.
അര്‍ജുന്‍ ആയങ്കി ഒളിവില്‍ പോകാന്‍ ഉപയോഗിച്ച കാര്‍ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കണ്ണൂര്‍ പനങ്കാവില്‍ ഉപേക്ഷിച്ച നിലയിലാണ് കാര്‍ കണ്ടെത്തിയത്. കാര്‍ കണ്ടെത്തിയതിന് പിന്നാലെ അര്‍ജുന്‍ കണ്ണൂരില്‍ തന്നെ ഉണ്ടാകുമെന്ന നിഗമനത്തിലായിരുന്നു പോലീസ്. ഇതേതുടര്‍ന്ന് ജില്ല കേന്ദ്രീകരിച്ച് കേരള പോലീസ് പഴുതടച്ച അന്വേഷണം നടത്തുകയായിരുന്നു. പോലീസ് എത്തിയപ്പോള്‍ അര്‍ജുന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അറസ്റ്റിലായ അര്‍ജുനെ എറണാകുളത്ത് എത്തിക്കാനാണ് നീക്കം.
കഴിഞ്ഞ ദിവസങ്ങളില്‍ വി.ഡി. സതീശന്‍ സര്‍ക്കാരിനെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും കേരള പോലീസിനെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും അർജുൻ ആയങ്കിക്കായി വ്യാപകമായ അന്വേഷണമാണ് പോലീസ് നടത്തിയത്. ഇതിനിടെ സോഷ്യൽ മീഡിയയിലൂടെ ഇയാൾ പ്രകോപനം തുടർന്നു. വാഹനങ്ങൾ മാറിമാറി ഉപയോഗിച്ചും മൊബൈൽ ഫോൺ വഴിതെറ്റിച്ചും അന്വേഷണ സംഘത്തിന്റെ കണ്ണുവെട്ടിച്ചുമാണ് അർജുൻ ആയങ്കി ഈ ദിവസങ്ങളിൽ യാത്ര ചെയ്തിരുന്നത്.
സ്വര്‍ണം പൊട്ടിക്കല്‍ ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയായ കണ്ണൂര്‍ അഴീക്കോട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് ഇയാള്‍.
ഇയാള്‍ ഒളിവില്‍ പോകാന്‍ ഉപയോഗിച്ച ഭാര്യയുടെ പേരിലുള്ള കാര്‍ ഇന്നലെ വൈകിട്ട് കണ്ണൂര്‍ പനങ്കാവില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പോലീസ് സംഘങ്ങള്‍ താവളങ്ങള്‍ അരിച്ചുപെറുക്കുമ്പോഴാണ് അര്‍ജ്ജുന്‍ ആയങ്കി മലപ്പുറം എടപ്പാളിലെ റെസ്റ്റോറന്റിലെത്തി ചായയും ഭക്ഷണവും കഴിച്ച് മടങ്ങിയത്.
തിരൂര്‍ ഡിവൈഎസ്പി എ.എം. സിദ്ദിഖിന് ലഭിച്ച വിവരത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച അഞ്ച് പേരെ പിടികൂടി. എട്ട് സുഹൃത്തുക്കളെ വളപട്ടണം പോലീസ് കരുതല്‍ തടങ്കലിലാക്കി. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ സാമൂഹ്യമാധ്യമ പേജുകള്‍ കൈകാര്യം ചെയ്യുന്നവരെ കണ്ടെത്തുകയാണ് ലക്ഷ്യം. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഇയാളാണോ മറ്റാരെങ്കിലുമാണോ ഇടുന്നതെന്ന സംശയവും പോലീസിനുണ്ട്.
സംസ്ഥാനത്താകെ ആയങ്കിക്കെതിരേ 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത്, സ്വര്‍ണം തട്ടിയെടുക്കല്‍, തട്ടിക്കൊണ്ടുപോകല്‍, വധശ്രമം, മോഷണം, വനിതി ടിടിഇയോട് മോശമായി പെരുമാറല്‍ തുടങ്ങി നിരവധി സംഭവങ്ങളില്‍ വിവിധ സ്‌റ്റേഷനുകളില്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ കേസുകളുണ്ട്.
കോതമംഗലത്തിന് സമീപത്ത് വെച്ച് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി സംഘം ചേര്‍ന്നുവെന്ന സംശയത്തിലാണ് അര്‍ജുന്‍ ആയങ്കിയെയും സംഘത്തെയും പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം റെയ്ഡിന് നേതൃത്വം നല്‍കിയ കോതമംഗലം ഇന്‍സ്‌പെക്ടര്‍ക്ക് എതിരെയും ഊന്നുകല്‍ എസ്എച്ച്ഒയ്‌ക്ക് എതിരെയും സമൂഹമാധ്യമങ്ങള്‍ വഴി അര്‍ജുന്‍ ആയങ്കി അധിക്ഷേപവും ഭീഷണിയും മുഴക്കി. ഇതില്‍ പോലീസ് കേസെടുത്തിരുന്നു. ശേഷവും പോലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്നത് തുടര്‍ന്നാണ് അറസ്റ്റിലേക്ക് വഴിയൊരുക്കിയത്.
















